Tuesday, July 5, 2011

സ്വാശ്രയനയത്തിന് ധാരണ; ഇന്നുമുതല്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച

സാമൂഹ്യനീതിയും മെറിറ്റും ഉറപ്പാക്കി സ്വാശ്രയനയം നടപ്പാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയശേഷം വിവരങ്ങള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി എംഎല്‍എയെയും അറിയിക്കും. അവരുമായി ചര്‍ച്ച നടത്തി മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈവര്‍ഷം നിലവിലുള്ള സ്ഥിതിയെങ്കിലും തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാനേജ്മെന്റുകള്‍ അതില്‍നിന്നു പിറകോട്ടു പോയ സാഹചര്യത്തില്‍ ഇതെത്രത്തോളം ഫലപ്രദമാകുമെന്നാണ് നോക്കുന്നത്. സര്‍വകക്ഷിയോഗത്തിന്റെ വികാരവും കേരളത്തിന്റെ പൊതുവികാരവും എല്ലാവരും ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു. യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശങ്ങളെ നല്ല അര്‍ഥത്തില്‍ സ്വീകരിക്കുന്നു. സര്‍ക്കാരിനെ ചീത്തവിളിക്കാന്‍ പ്രതിപക്ഷം മനഃപൂര്‍വം ഇറങ്ങിയതാണെന്നു കരുതുന്നില്ലെന്ന് വിദ്യാര്‍ഥി സമരത്തെക്കുറിച്ചു പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും കക്ഷിനേതാക്കളും യോഗത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ഈ നയം 2001-06 കാലയളവില്‍ ഒരിക്കല്‍ പോലും യുഡിഎഫ് നടപ്പാക്കിയില്ല. മാനേജ്മെന്റുകള്‍ പറ്റിച്ചെന്നാണ് അന്ന് ആന്റണിയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷം എല്ലാ സ്വാശ്രയ കോളേജുകളും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റും സംവരണവും പാലിച്ച് പ്രവേശനം നടത്തി. ഈ വിദ്യാര്‍ഥികള്‍ അഞ്ചു വര്‍ഷവും സര്‍ക്കാര്‍ ഫീസില്‍ പഠിച്ചു. പിന്നീട് എല്‍ഡിഎഫ് വിരുദ്ധ ശക്തികളുമായി ഒത്തുകളിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഈ ധാരണയില്‍ നിന്നു പിന്മാറി. എങ്കിലും ഭൂരിപക്ഷം സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിങ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണ തുടരുകയും മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തി കുറഞ്ഞ ഫീസില്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി പുനഃസ്ഥാപിക്കുന്നതോടൊപ്പം രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നയം നടപ്പാക്കാന്‍ യുഡിഎഫ് തയ്യാറായാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം, ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിച്ചതുള്‍പ്പെടെയുള്ള ക്രൂരമര്‍ദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് താന്‍ നേരിട്ട് അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പി കെ അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നിവരും പ്രതിപക്ഷത്തെ പ്രതിനിധാനംചെയ്ത് എം എ ബേബി, സി ദിവാകരന്‍ , മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

deshabhimani 050711

1 comment:

  1. സാമൂഹ്യനീതിയും മെറിറ്റും ഉറപ്പാക്കി സ്വാശ്രയനയം നടപ്പാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയശേഷം വിവരങ്ങള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി എംഎല്‍എയെയും അറിയിക്കും. അവരുമായി ചര്‍ച്ച നടത്തി മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete