Friday, January 13, 2012

സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്

സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുമ്പോഴും സര്‍ക്കാര്‍ പാഴ്‌ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. ഊര്‍ജ്ജ സംരക്ഷണത്തിന് ജനം പ്രാധാന്യം നല്‍കുമ്പോഴാണ് ഇതിന് നേതൃത്വം നല്‍കേണ്ട സര്‍ക്കാര്‍ അതിന് വിപരീതമായി നീങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ഊര്‍ജ സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോ കെ എസ് ഇ ബിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ അധിക ബള്‍ബ് ഓഫ് ചെയ്യണമെന്നും ഉന്നത വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ രണ്ടു മണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിക്കരുതെന്നും ദൃശ്യമാധ്യമങ്ങളും പത്രമാസികകളും വഴി സംസ്ഥാന വൈദ്യുത ബോര്‍ഡ് പരസ്യം ചെയ്യാറുണ്ട്. ഈ പരസ്യങ്ങള്‍ ഒരുപരിധിവരെ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ അനുസരിക്കുന്നുമുണ്ട്.

ഉപഭോഗം കൂടുതലുള്ള  സമയങ്ങളില്‍  വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞു എന്ന് വൈദ്യുതി ബോര്‍ഡ് തന്നെ സമ്മതിക്കുന്നു. എന്നാല്‍  വിലയേറിയ വൈദ്യുതി പാഴാക്കുന്നതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതിയില്‍ താഴെ മാത്രമാണ്  ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. കഷ്ടിച്ച് 1500 മെഗാവാട്ട്. അതില്‍ത്തന്നെ 350 മെഗാവാട്ടില്‍ കൂടുതല്‍ പ്രസരണ നഷ്ടമാണ്.

കാലപ്പഴക്കം ചെന്നതും കൂട്ടിയോജിപ്പിച്ചതുമായ ഹൈടെന്‍ഷന്‍, ലോടെന്‍ഷന്‍ കമ്പികള്‍,  കാലഹരണപ്പെട്ട ട്രാന്‍ഫോമറുകള്‍, അറ്റകുറ്റപ്പണികള്‍ നടത്താത്ത പവര്‍ഹൗസുകള്‍, സബ് സ്‌റ്റേഷനുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന വീഴ്ച്ചകാരണം ആകെ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം വരെ പാഴാകുന്നുവെന്നാണ് കണക്ക്. പ്രസരണ നഷ്ടം കുറയ്ക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്കും ബന്ധപ്പെട്ട മന്ത്രിക്കും സമര്‍പ്പിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. നാളിതുവരെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ കാര്‍ഡ് ഒന്നിന് രണ്ട് എന്ന കണക്കില്‍ സിഎഫ് ലാംപുകള്‍ സൗജന്യനിരക്കില്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ അടക്കം സാധാരണ ബള്‍ബുകള്‍ മാറ്റി പകരം സി എഫ് എല്‍ സ്ഥാപിച്ചു. അതിന്റെഫലമായി വൈദ്യുതി ഉപയോഗം ക്രമാതീതമായി കുറയ്ക്കാന്‍ കഴിഞ്ഞു. തകരാറിലായ വൈദ്യുതി ലൈനുകളും ട്രാന്‍സ്‌ഫോമറുകളും മാറ്റി സ്ഥാപിച്ചതിന്റെ ഭാഗമായി പ്രസരണ നഷ്ടവും കാര്യമായി കുറയ്ക്കാന്‍  കഴിഞ്ഞു. കൂടാതെ സംസ്ഥാനത്തെ സബ്‌സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനായി വൈദ്യുത ബോര്‍ഡ് 1800 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. 95 സബ്‌സ്‌റ്റേഷനുകള്‍ നവീകരിച്ചതടക്കം പല നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കി. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ താളം തെറ്റി.

വൈദ്യുതി പാഴാക്കുന്നതില്‍ പൊതുജനങ്ങളെക്കാള്‍ ഏറെ  മുന്നിലാണ്  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ജീവനക്കാര്‍ ഓഫിസ് വിട്ടുപോയാലും ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍പോലും പതിവ് കാഴ്ച്ചയാണ്. ഉയര്‍ന്ന വോള്‍ട്ടേജില്‍ പ്രകാശിക്കുന്ന ഹാലജന്‍ ലൈറ്റുകളാണ് മിക്ക നഗരങ്ങളിലെയും തെരുവു വിളക്കുകള്‍. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് അവ പ്രകാശിപ്പിക്കേണ്ടത്. എന്നാല്‍ പലേടത്തും നട്ടുച്ചയ്ക്കും തെരുവു വിളക്കുകള്‍ കത്തികിടക്കുന്നതും പതിവ് കാഴ്ച്ചയാണ്.
ശരാശരിയിലും കൂടുതല്‍ മഴയാണ് ഈ വര്‍ഷം ലഭിച്ചത്.  ഇടുക്കി അണക്കെട്ടില്‍ സംഭരിച്ചിരുന്ന വെള്ളം മുല്ലപ്പെരിയാര്‍ രാഷ്ട്രീയത്തില്‍ ഒഴുക്കിവിട്ടതോടെയാണ്  പ്രതിസന്ധി ഇത്രയധികം രൂക്ഷമായത്. ഏപ്രില്‍ മാസത്തോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 250 ദശലക്ഷം വാട്‌സിന്റെ  കുറവുണ്ടാകുമെന്നു വൈദ്യുതി ബോര്‍ഡ് തന്നെ പറയുന്നു. ഇതു നികത്താന്‍ പുറത്തു നിന്നു കൂടുതല്‍ വിലയ്ക്കു വൈദ്യുതി വാങ്ങണം. അതായത് യൂണിറ്റ് ഒന്നിന് 12 രൂപ നിരക്കില്‍ വാങ്ങി, 3.40 രൂപ നിരക്കില്‍ ഉപയോക്താക്കള്‍ക്കു നല്‍കണം. ബോര്‍ഡിനെ അതു കടക്കെണിയിലാക്കും. ഇപ്പോഴത്തെ നിലയില്‍ ഈ വര്‍ഷം കാത്തിരിക്കുന്നത് 1400 കോടി രൂപയുടെ സാമ്പത്തിക ബാധ്യത. ഈ ബാധ്യതയ്ക്കു പരിഹാരം രണ്ടു തരത്തിലാണ്. ഒന്ന്: മണിക്കൂറുകള്‍ നീളുന്ന പവര്‍ കട്ട്. രണ്ട്: വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധന. രണ്ടു മാര്‍ഗങ്ങളും ഒരുമിച്ച് സ്വീകരിക്കുന്ന നിലപാടുകളാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സംസ്ഥാനത്തെ ഊര്‍ജ്ജ മാനേജ്‌മെന്റ് ഒട്ടും സുതാര്യമല്ല. വൈദ്യതി ചാര്‍ജ് വര്‍ധന, മണിക്കൂറുകളുടെ പവര്‍ക്കട്ട് എന്നിവ സമ്മാനിച്ച് കാലം കഴിക്കാനാണ് വൈദ്യുതി ബോര്‍ഡിന് ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും നിര്‍ദ്ദേശം. പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ നിരവധി ഉണ്ടെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയുന്നുമില്ല. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നാലിലൊന്ന് ആര്‍ക്കും പ്രയോജനം ചെയ്യാതെ പാഴാക്കിക്കളയുകയും ചെയ്യുന്നു.

കെ ആര്‍ ഹരി janayugom 130112

1 comment:

  1. സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുമ്പോഴും സര്‍ക്കാര്‍ പാഴ്‌ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. ഊര്‍ജ്ജ സംരക്ഷണത്തിന് ജനം പ്രാധാന്യം നല്‍കുമ്പോഴാണ് ഇതിന് നേതൃത്വം നല്‍കേണ്ട സര്‍ക്കാര്‍ അതിന് വിപരീതമായി നീങ്ങുന്നത്. വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ഊര്‍ജ സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോ കെ എസ് ഇ ബിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

    ReplyDelete