Friday, January 13, 2012

മന്ത്രിയെ വരവേല്‍ക്കാന്‍ ഡോക്ടര്‍മാരുടെ ഒഴിഞ്ഞ കസേരകള്‍

പാലക്കാട്: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വെള്ളിയാഴ്ച ജില്ലയിലെത്തുമ്പോള്‍ വരവേല്‍ക്കുന്നത് ഡോക്ടര്‍മാരുടെ ഒഴിഞ്ഞ കസേരകള്‍ . ജില്ലയില്‍ നിലവില്‍ 114 ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഇതില്‍ 72 ഒഴിവും സ്പെഷ്യല്‍ ഡോക്ടര്‍മാരുടെ കസേരകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ 30 അസി. സര്‍ജന്മാരുടെ ഒഴിവുകളില്‍ 15 എണ്ണത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തിയതായി ഡിഎംഒ കെ വേണുഗോപാല്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ബ്ലഡ് കമ്പൊണന്റ് സപ്പറേഷന്‍ യൂണിറ്റ് ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തുന്നത്.

മന്ത്രിയായി അധികാരമേറ്റ് ആദ്യമായി ജില്ലയിലെത്തിയ മന്ത്രി ഇവിടെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടിയെടുക്കുമെന്ന്പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ആദിവാസിവിഭാഗം ഉള്‍പ്പെടെ നരകയാതന അനുഭവിക്കുകയാണ്. ദുര്‍ബല വിഭാഗങ്ങള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളുടെ ആശ്രയമായ ജില്ലാ ആശുപത്രിയില്‍ മാത്രം 18 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ 53 ഡോക്ടര്‍മാരാണ് വേണ്ടത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഇതേ അവസ്ഥയാണ.് 22 ഡോക്ടര്‍ വേണ്ടിടത്ത് 13പേര്‍ മാത്രമാണുള്ളത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 18 ഡോക്ടര്‍മാരില്‍ പകുതിയും ഇല്ല. കോട്ടത്തറയിലും ചിറ്റൂരിലും അഞ്ചും പട്ടാമ്പിയില്‍ ആറും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ മാസങ്ങളായി നികത്തിയിട്ടില്ല. പിഎസ്സി വഴി സംസ്ഥാനത്ത് നിയമനം നടത്തിയപ്പോള്‍ ജില്ലയില്‍ ഒരു ഡോക്ടറെ മാത്രം നിയമിച്ച് ജില്ലയെ സര്‍ക്കാരും മന്ത്രിയും അവഗണിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ലയില്‍ ഡോക്ടര്‍മാരെ നിയമിക്കാതെ ഇവിടത്തെ ഡോക്ടര്‍മാരെ അവരുടെ ഇഷ്ടത്തിനനുസരിച്ച് സ്ഥലം മാറ്റിയതും വിമര്‍ശത്തിനിടയാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഡിഎംഒയെ സ്ഥലം മാറ്റാനുള്ള തീരുമാനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കി. വെള്ളിയാഴ്ച അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കുന്നുണ്ട്. ജില്ലയില്‍ മെഡിക്കല്‍കോളേജ് വേണമെന്നുള്ള ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യവും ജലരേഖയാവുകയാണ്. ജില്ലയിലെ മാലിന്യ നിര്‍മാര്‍ജനവും താറുമാറായി. സര്‍ക്കാര്‍ പ്രാഥമിക അംഗീകാരം നല്‍കി പാലക്കാട് നഗരസഭയില്‍ നടത്താന്‍ ഉദ്ദേശിച്ച മാലിന്യ സംസ്കരണ പദ്ധതിയും നടപ്പായിട്ടില്ല.

deshabhimani 130112

1 comment:

  1. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വെള്ളിയാഴ്ച ജില്ലയിലെത്തുമ്പോള്‍ വരവേല്‍ക്കുന്നത് ഡോക്ടര്‍മാരുടെ ഒഴിഞ്ഞ കസേരകള്‍ . ജില്ലയില്‍ നിലവില്‍ 114 ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഇതില്‍ 72 ഒഴിവും സ്പെഷ്യല്‍ ഡോക്ടര്‍മാരുടെ കസേരകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതില്‍ 30 അസി. സര്‍ജന്മാരുടെ ഒഴിവുകളില്‍ 15 എണ്ണത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തിയതായി ഡിഎംഒ കെ വേണുഗോപാല്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ബ്ലഡ് കമ്പൊണന്റ് സപ്പറേഷന്‍ യൂണിറ്റ് ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തുന്നത്.

    ReplyDelete