Monday, January 9, 2012

അഴിമതിക്കെതിരായ പോരാട്ടത്തില്‍നിന്ന് പിന്തിരിപ്പിക്കാനാവില്ല: വി എസ്

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും എതിരായ പോരാട്ടത്തില്‍നിന്ന് കള്ളക്കേസില്‍ കുടുക്കി തന്നെ പിന്തിരിപ്പിക്കാമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . ഇത്തരക്കാര്‍ക്കെതിരെ കഴിഞ്ഞ 70 വര്‍ഷമായി തുടരുന്ന പോരാട്ടം ഇത്തരം സൂത്രവിദ്യകള്‍ കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതേണ്ട. അതിനായി വച്ച വെള്ളം അടുപ്പത്തുനിന്ന് ഇറക്കിവയ്ക്കുകയാണ് നല്ലത്. സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് വടക്കഞ്ചേരിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന്‍ എന്ന കള്ള സന്യാസിയെയാണ് പാമോയില്‍ , പെണ്‍വാണിഭ കേസുകളിലും അഴിമതിയിലും മുങ്ങിക്കഴിയുന്ന യുഡിഎഫ് നേതാക്കള്‍ കള്ളക്കേസിനായി ഉപയോഗിക്കുന്നത്. ഭൂമി നികത്തുന്നതിന് തന്റെ മകന് 80 ലക്ഷം കൈക്കൂലി കൊടുത്തുവെന്ന് സന്തോഷ് മാധവനെക്കൊണ്ട് പറയിപ്പിക്കുകയാണ് യുഡിഎഫ് നേതാക്കള്‍ . പൂജപ്പുര ജയിലില്‍ കുട്ടുകാരായി കഴിയുമ്പോള്‍ ബാലകൃഷ്ണപിള്ളയും സന്തോഷ് മാധവനുംകൂടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. പാമോയില്‍ കേസിലും പെണ്‍വാണിഭക്കേസിലും കുടുങ്ങിക്കിടക്കുന്ന ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇതിന് കൂട്ടുനിന്നു. ഇതിന് പ്രത്യുപകാരമായാണ് അയാളെ ജയിലില്‍നിന്നും പുറത്തുവിട്ടത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലിനെക്കൊണ്ട് തെറ്റായ സത്യവാങ്മൂലം നല്‍കിയ യുഡിഎഫും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞ ഇവരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ എന്താവും സ്ഥിതി. നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ തുടരുന്ന ഇവര്‍ ജനദ്രോഹ നയങ്ങളാണ് നടപ്പിലാക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ കഴിയുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് നൂലില്‍ തൂങ്ങുന്ന അവസ്ഥയിലാവും. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് നടക്കുകയാണ് യുഡിഎഫ്. സ്വന്തമായി ഒരു കാര്യവും ചെയ്തിട്ടില്ല. യുഡിഎഫ് ഭരണത്തില്‍ ആയിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കര്‍ഷകര്‍ക്ക് സഹായകരമായ നടപടികള്‍ സ്വീകരിച്ച് ആത്മഹത്യകള്‍ ഇല്ലാതാക്കി. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യകള്‍ തുടങ്ങി. എന്നാല്‍ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പിഎസ്സിയെ ഇല്ലാതാക്കി കൈക്കൂലി വാങ്ങി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആളുകളെ തിരുകിക്കയറ്റാനാണ് ഭരണക്കാര്‍ ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു

deshabhimani 090112

1 comment:

  1. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും എതിരായ പോരാട്ടത്തില്‍നിന്ന് കള്ളക്കേസില്‍ കുടുക്കി തന്നെ പിന്തിരിപ്പിക്കാമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . ഇത്തരക്കാര്‍ക്കെതിരെ കഴിഞ്ഞ 70 വര്‍ഷമായി തുടരുന്ന പോരാട്ടം ഇത്തരം സൂത്രവിദ്യകള്‍ കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതേണ്ട. അതിനായി വച്ച വെള്ളം അടുപ്പത്തുനിന്ന് ഇറക്കിവയ്ക്കുകയാണ് നല്ലത്. സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് വടക്കഞ്ചേരിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

    ReplyDelete