Sunday, February 23, 2014

ബംഗാളില്‍ ആദിവാസിയുവതിയെ കൊന്ന് കെട്ടിത്തൂക്കി

കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു. പശ്ചിമ മിഡ്നാപുര്‍ ജില്ലയിലെ ഗാര്‍ബേദയില്‍ ആദിവാസി യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്നു കെട്ടിത്തൂക്കി. കാണാതായ യുവതിക്കായി തെരച്ചില്‍ നടത്തുന്നതിനിടെ പാട്ടിഷോല വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലിക്കു പോയ യുവതി തിരികെയെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിനല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂട്ടബലാത്സംഗത്തിനുശേഷം കെട്ടിത്തൂക്കിയതാണെന്ന് കണ്ടെത്തി. ശരീരത്തിന്റെ രഹസ്യഭാഗത്തും മറ്റും നിരവധി മുറിവുകളുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചിട്ടും പൊലീസ് അനേഷണം നടത്താത്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷനു മുമ്പില്‍ നാട്ടുകാര്‍പ്രകടനം നടത്തി.

മമത ബാനര്‍ജി അധികാരത്തില്‍ വന്നതിനു ശേഷം സ്ത്രീ പീഡനവും ബലാല്‍സംഗവും ദിനംപ്രതി അരങ്ങേറുകയാണ്. ഈ വര്‍ഷത്തെ 12-ാമത്തെ ബലാത്സംഗ കേസാണിത്. ഇതില്‍ ആറെണ്ണവും ബലാത്സംഗത്തിനുശേഷമുള്ള കൊലപാതകം. അന്യകുലത്തില്‍പ്പെട്ട യുവാവിനെ സ്നേഹിച്ച ആദിവാസി യുവതിക്ക് നാട്ടുകൂട്ടം കൂട്ടബലാത്സംഗം ശിക്ഷ വിധിച്ചതുള്‍പ്പെടെ പലതും ദേശീയശ്രദ്ധയിലെത്തി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാതെ അതെല്ലാം തന്റെ സര്‍ക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി മമത ആരോപിക്കുന്നത്.

ഗോപി

ശാരദ ചിട്ടിക്കമ്പനി ഉടമ സുദീപ്തൊ സെന്നിന് കഠിനതടവ്

കൊല്‍ക്കത്ത: കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ ശാരദ ചിട്ടിക്കമ്പനി ഉടമ സുദീപ്തൊ സെന്നിന് ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് മൂന്നുവര്‍ഷം കഠിനതടവും 10000 രൂപ പിഴയും വിധിച്ചു. ചിട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ സെന്നിന് ലഭിച്ച ആദ്യശിക്ഷയാണിത്. കഴിഞ്ഞ ഏപ്രിലില്‍&ലവേ;പിടിയിലായ സെന്‍ വിവിധ കേസുകളില്‍ റിമാന്‍ഡിലാണ്. ബിധാന്‍നഗര്‍ സബ്ഡിവിഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാത്തപക്ഷം ആറുമാസത്തെ ശിക്ഷകൂടി അനുഭവിക്കണം.

ബംഗാളിലും പുറത്തും നിക്ഷേപകരെ വഞ്ചിച്ച കുറ്റത്തിന് സെന്നിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ശാരദ ചിട്ടിക്കമ്പനിക്ക് ഉന്നത തൃണമൂല്‍ നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. കമ്പനി നിയന്ത്രിക്കുന്ന ശാരദമീഡിയ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ചത് തൃണമൂല്‍ എംപിയായിരുന്ന കുനാല്‍ ഘോഷാണ്. ഈ സ്ഥാനം ഏറ്റെടുക്കുംമുമ്പ് കുനാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മീഡിയ ഉപദേഷ്ടാവായിരുന്നു. ഇപ്പോള്‍ ജയിലിലുള്ള കുനാലിനുപുറമെ തൃണമൂലുമായി ബന്ധമുള്ള സോമനാഥ്ദത്ത മീഡിയ വിഭാഗത്തിന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. കൂടാതെ തൃണമൂലിന്റെ പ്രമുഖനേതാക്കളുള്‍പ്പെടെ കമ്പനിയുടെ കമീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചു.

deshabhimani

No comments:

Post a Comment