Thursday, February 27, 2014

പൂര്‍ത്തിയാകാത്ത പൈപ്പിടല്‍ പദ്ധതി ഉദ്ഘാടനംചെയ്തു; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

പേരൂര്‍ക്കട: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പൂര്‍ത്തിയാക്കാത്ത പൈപ്പിടല്‍ പദ്ധതിയുടെ ഉദ്ഘാടനം. പൈപ്പിടലും റോഡുപണിയും പൂര്‍ത്തിയാക്കാത്തതില്‍ ഉദ്ഘാടനവേദിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തലസ്ഥാന നഗരത്തിലേക്ക് അരുവിക്കരയില്‍നിന്ന് കുടിവെള്ളമെത്തിക്കുന്ന പൈപ്പ്ലൈന്‍ തുടര്‍ച്ചയായി പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെടുന്നതിനെത്തുടര്‍ന്നാണ് പുതിയ പൈപ്പിടാന്‍ തീരുമാനിച്ചത്. ഇതിനായി അരുവിക്കരയിലെ ചിത്തിരക്കുന്നില്‍നിന്ന് അരുവിക്കര ക്ഷേത്രം, ഇരുമ്പ, കളത്തുകാല്‍, കാച്ചാണി, മുക്കോല, വേറ്റിക്കോണം വഴി വഴയിലയില്‍ പഴയ പൈപ്പ്ലൈനുമായി കൂട്ടിയോജിപ്പിച്ച് പുതിയ പൈപ്പിടാന്‍ തീരുമാനിക്കുകയായിരുന്നു. പൈപ്പ്ലൈന്‍ സ്ഥാപിക്കാനായി അരുവിക്കര- വേറ്റിക്കോണം- വഴയില റോഡും പേരൂര്‍ക്കട- വഴയില റോഡും ഒരുവര്‍ഷത്തിലേറെയായി വെട്ടിപൊളിച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ബസ് ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കാനാകാത്ത സ്ഥിതിയുമാണ്.

പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് ഇനിയും ആറ്മാസംകൂടി വേണമെന്നാണ് കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതര്‍ പറയുന്നത്. രൂക്ഷമായ പൊടിശല്യവും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. പൊടിശല്യം ഒഴിവാക്കാന്‍ വെള്ളം തളിക്കാനോ പൈപ്പിടല്‍ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ റോഡ് ടാര്‍ചെയ്യാനോ നടപടിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, വിളപ്പില്‍ ഏരിയ സെക്രട്ടറി ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ശുദ്ധജല നവീകരണ പദ്ധതി ഉദ്ഘാടനംചെയ്യാന്‍ എഴുന്നേറ്റയുടന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.

deshabhimani

No comments:

Post a Comment