Friday, February 28, 2014

ജോസഫിനെ ജയിലിലടയ്ക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു

നാദാപുരം: മകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ബാങ്ക് അധികൃതര്‍ ജയിലിലാക്കിയ വൃദ്ധപിതാവ് ലക്ഷപ്രഭുവെന്ന് കോടതിയില്‍ ബാങ്ക് മാനേജരുടെ കള്ളസത്യവാങ്മൂലം. എസ്ബിടി ചീക്കോന്ന് ശാഖാ മാനേജര്‍ വി കെ ബാല്‍രാജ്് വടകര സബ്കോടതിയില്‍ നല്‍കിയ ഈ സത്യവാങ്മൂലമാണ് വാണിമേല്‍ വിലങ്ങാട് നാഗത്തിങ്കല്‍ ജോസഫിനെ ജയിലിലെത്തിച്ചത്. ജോലിയില്ലാതെ, പാറനിറഞ്ഞ ഭൂമിയില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരയില്‍ കഴിയുന്ന ഈ 76കാരന് പ്രതിമാസം 30,000 രൂപ വരുമാനമുണ്ടെന്നാണ് മാനേജരുടെ കണ്ടെത്തല്‍. ജോസഫിന് ഇരുപതുലക്ഷം രൂപയുടെ സ്വത്തുണ്ടെന്നും മാസംപ്രതി കൃഷിയില്‍നിന്ന് 20,000 രൂപയും ബിസിനസില്‍നിന്ന് 10,000 രൂപയും വരുമാനമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ജോസഫ് സാമ്പത്തിക ശേഷിയുള്ള ആളാണെന്ന് കാണിക്കാന്‍ നേരത്തെ വിറ്റ വിലങ്ങാട് വില്ലേജിലെ 76 സെന്റ് സ്ഥലവും ഇയാളുടെതാണെന്ന് പറഞ്ഞു.

ജോസഫിന്റെ, പാറക്കെട്ടുകള്‍ നിറഞ്ഞ 2.84 ഏക്കര്‍ സ്ഥലം ജപ്തി ചെയ്യാന്‍2013ല്‍ ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ മതിയായ തുക ലഭിക്കില്ലെന്നു കണ്ട് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജോസഫിനെ ശിക്ഷിക്കണമെന്ന ലക്ഷ്യത്തോടെ കള്ളസത്യവാങ്മൂലവുമായി ജനുവരി ആറിന് വീണ്ടും കോടതിയെ സമീപിച്ചത്. 2004ലാണ് ജോസഫ് വായ്പയെടുത്തത്. മകള്‍ ഷെറിന് ബംഗളൂരു നേഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറല്‍ നേഴ്സിങ്ങിന് ചേരാനായിരുന്നു 1,25,000 രൂപയാണ് വായ്പ. 2007ല്‍ പഠനം പൂര്‍ത്തിയാക്കിയ ഷെറിന് ലഭിച്ചത് മാസം 2000 രൂപ വരുമാനമുള്ള ജോലിയായിരുന്നു; തിരുവനന്തപുരത്ത്. പണമടയ്ക്കാന്‍ കഴിയാത്തതിനാല്‍ നാലുതവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഫെബ്രുവരി 20ന് മാനേജരും മറ്റ് രണ്ടുപേരും വീട്ടിലെത്തി ജോസഫിനെ തെറ്റിദ്ധരിപ്പിച്ച് ബാങ്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കൂലിക്ക് പൈസയില്ലാത്തതിനാല്‍ മകന്റെ കൈയില്‍നിന്ന് 200 രൂപയും വാങ്ങിയാണ് മാനേജര്‍ക്കൊപ്പം പോയത്. എന്നാല്‍ ഏറെ വൈകിയും ജോസഫിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോഴാണ് കോടതിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞത്. പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത ജോസഫിനെ കോടതി മൂന്നു മാസം തടവിന് ശിക്ഷിച്ചു.

ടി കെ വിജീഷ്

സര്‍ക്കാര്‍ ഇടപെടല്‍ ഇനിയുമില്ല

നാദാപുരം: മകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ വൃദ്ധനായ ജോസഫിനെ ജയിലിലടച്ച് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയില്‍ വന്നിട്ടും കണ്ണീരില്‍ കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. അതേസമയം ജോസഫിന്റെ സാമ്പത്തിക ബാധ്യത തീര്‍ത്ത് ജയില്‍ മോചിതനാക്കാനുള്ള ഇടപെടല്‍ സിപിഐ എം നേതൃത്വം ഊര്‍ജിതമാക്കി.

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കലക്ടറുടെ റിപ്പോര്‍ട്ടിനു ശേഷം സാധ്യമാകുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. സ്ഥലം എംപിയും കേന്ദ്രആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനും കുടുംബത്തിന്റെ കണ്ണീര്‍ കാണുന്നില്ല. എംഎല്‍എമാരായ കെ കെ ലതികയും ഇ കെ വിജയനും സിപിഐ എം നേതാക്കളും ഉള്‍പ്പെടെയുള്ള ചിലര്‍ മാത്രമാണ് വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. സിപിഐ എം നേതാക്കള്‍ ജോസഫിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി കോടതിയില്‍നിന്ന് രേഖകള്‍ ശേഖരിച്ചു. എസ്ബിടി അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment