Wednesday, February 26, 2014

ആര്‍എസ്എസില്‍ പോര് മൂര്‍ച്ഛിച്ചു

മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഭിന്നതയില്‍ ആര്‍എസ്എസില്‍ ഉള്‍പ്പോര് മൂര്‍ച്ഛിച്ചു. സംസ്ഥാന ഓര്‍ഗനൈസര്‍ പി ആര്‍ ശശിധരനും മുന്‍ ഓര്‍ഗനൈസര്‍ എസ് സേതുമാധവനും തമ്മിലുള്ള ഭിന്നതയാണ് സംഘടനയിലെ തമ്മിലടി രൂക്ഷമാക്കിയത്. കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന സൗത്ത് സോണിന്റെ മുന്‍ ഓര്‍ഗനൈസര്‍ സേതുമാധവനെതിരെ പി ആര്‍ ശശിധരന്‍ പരസ്യമായി രംഗത്തുവന്നിരിക്കയാണ്. രണ്ടുവര്‍ഷം മുമ്പ് ക്ഷേത്രീയ പ്രചാരക്സ്ഥാനത്തുനിന്നും നീക്കപ്പെട്ട മുതിര്‍ന്ന നേതാവായ സേതുമാധവന്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് ആരോപണം.

ഔദ്യോഗികസ്ഥാനങ്ങളില്‍ ഇല്ലെങ്കിലും പല ഘടകങ്ങളിലും സ്വന്തക്കാരായ ഭാരവാഹികളെ നിയമിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംസ്ഥാന ഓര്‍ഗനൈസര്‍, പ്രാന്ത് കാര്യവാഹക് എന്നിവരോട് കൂടിയാലോചിക്കാതെയാണിത്. എസ് സുദര്‍ശനനെ സഹപ്രാന്തപ്രചാരകായി നിയമിച്ചത് സേതുമാധവന്‍ ഇടപെട്ടാണെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു. ബിജെപി സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഭിന്നത തുടങ്ങുന്നത്. വി മുരളീധരന്‍ വീണ്ടും പ്രസിഡന്റാവുന്നതിനെതിരെ സംസ്ഥാനനേതൃത്വം എതിര്‍ത്തിരുന്നു. സേതുമാധവന്‍ മുരളീധരനുവേണ്ടി രംഗത്തുവന്നു. നാഗ്പൂരിലും ഡല്‍ഹിയിലും ക്യാമ്പ് ചെയ്ത് ആര്‍എസ്എസ് തീരുമാനം മുരളീധരന് അനുകൂലമാക്കി.

ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സംഘ്പരിവാര്‍ സംഘടനകള്‍ അംഗീകരിക്കുക എന്നതാണ് രീതി. അതിനിടെ ആര്‍എസ്എസിന്റെ ഒരു ഭാരവാഹി രഹസ്യമായി വിവാഹം കഴിച്ചതും വിവാദമായി. പ്രചാരകര്‍ വിവാഹിതരാകാന്‍ പാടില്ലെന്നാണ് സംഘടനാ നയം. ഇതിന് വിരുദ്ധമായി ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ ഒരു അഖിലേന്ത്യാ ഭാരവാഹി ഗുരുവായൂരില്‍ നിന്ന് വിവാഹം ചെയ്തത് വിവാദമായി. ഇയാളെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുത്ത "യാഗ"ത്തില്‍ എത്തിയതും ചര്‍ച്ചയായിരുന്നു.

ഇ എസ് സുഭാഷ് deshabhimani

No comments:

Post a Comment