Friday, February 28, 2014

സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയി പൊലീസ് കസ്റ്റഡിയില്‍

നിക്ഷേപതട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്നൗ പൊലീസാണ് റോയിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം സുബ്രതോ റോയി കീഴടങ്ങിയതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. താന്‍ ഒളിവിലല്ലെന്നും നിയമാനുസൃതമായി പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് റോയിയുടെ കീഴടങ്ങല്‍. മാര്‍ച്ച് 4ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് വരെ റോയി പൊലീസ് കസ്റ്റഡിയില്‍ തുടരും.

ലക്നൗ പൊലീസ് കഴിഞ്ഞദിവസം റോയിയുടെ വീട്ടില്‍ മിന്നല്‍പരിശോധന നടത്തിയെങ്കിലും റോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് റോയി ഒളിവിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ താന്‍ ലക്നൗവില്‍തന്നെ ഉണ്ടെന്നും അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് വിട്ടുനിന്നതെന്നുമായിരുന്നു റോയിയുടെ വെളിപ്പെടുത്തല്‍.

നിക്ഷേപകരില്‍നിന്ന് അനധികൃതമായി പണം സ്വരൂപിച്ച കേസില്‍ സുബ്രതോ റോയിയോട് ബുധനാഴ്ച നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച റോയി ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സഹാറ ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഇന്ത്യ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു.

20,000 കോടി രൂപ വിലവരുന്ന സഹാറയുടെ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ നേരത്തേ സുപ്രീംകോടതി സെബിയ്ക്ക് അനുമതി നല്‍കിയിരുന്നു. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുമാണ് സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 24,000 കോടി രൂപ നിക്ഷേപകരില്‍നിന്ന് പിരിച്ചത്.

deshabhimani

No comments:

Post a Comment