Thursday, February 27, 2014

തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും: പിണറായി

കോഴിക്കോട്: കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും ലോക്സഭയിലെത്തിക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും. യുഡിഎഫ് സര്‍ക്കാരിന് പ്രഹരം നല്‍കാന്‍ കിട്ടുന്ന ആദ്യ അവസരമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ആ അവസരം വിനിയോഗിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. കേരള രക്ഷാമാര്‍ച്ചിന്റെ സമാപനംകുറിച്ച് കടപ്പുറത്ത് ചേര്‍ന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ കഴിയില്ല. ചന്ദ്രശേഖരന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്ടുപിടിച്ചതാണ് സിബിഐ അന്വേഷണം. സിപിഐ എമ്മിനെ ആക്രമിച്ചാല്‍ എല്ലാ മാര്‍ക്സിസ്റ്റ് വിരുദ്ധരെയും ഒപ്പം കിട്ടും. ഒന്നിച്ച് പ്രചണ്ഡപ്രചാരണം അഴിച്ചുവിട്ടാല്‍ രക്ഷപ്പെടാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് നേതാക്കള്‍ സ്രാവുകളെ പരതി തെറ്റായ വഴിയിലേക്കാണ് നീങ്ങിയത്.

ആര്‍എംപി നേതാവ് രമയെക്കൊണ്ട് രണ്ടുദിവസം നിരാഹാര നാടകം നടത്തി വിജയശ്രീലാളിതയായി തിരിച്ചുകൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സിബിഐ അന്വേഷണത്തിന് മന്ത്രിസഭക്ക് തീരുമാനിക്കാനാവില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് നിയമവിരുദ്ധമായി പൊലീസിന്റെ ഒരു ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞത് സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ചു എന്നാണ്. നിയമവിരുദ്ധ പ്രവൃത്തി ചെയ്യാന്‍ പൊലീസിനോടുള്ള നിര്‍ദേശമാണിത്. സിബിഐ അന്വേഷണത്തിന് ശുപാര്‍ശ കടലാസില്‍ എഴുതിത്തരാന്‍ പൊലീസിനോട് പരസ്യമായി നിര്‍ദേശിക്കുന്നതിന് തുല്യവുമാണിത്.

മുഖ്യമന്ത്രിക്ക് വി എസ് എഴുതിയ കത്ത് ഉയര്‍ത്തിപ്പിടിച്ചാണ് സിബിഐ അന്വേഷണത്തിന് തീരുമാനിച്ചതെന്ന്് ആഭ്യന്തരമന്ത്രിയുടെ വിശദീകരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ടിക്ക് ഒരാശയക്കുഴപ്പവുമില്ല. പാര്‍ടി നിലപാട് പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും പരസ്യമായി പ്രഖ്യാപിച്ചതാണ്. പാര്‍ടി നിലപാടിന് യോജിക്കാത്ത കത്താണ് വി എസ് അയച്ചത്. സര്‍ക്കാര്‍ പറയുന്നതുപോലെ ശുപാര്‍ശ എഴുതിക്കൊടുക്കാന്‍ സാധാരണ പൊലീസുകാര്‍ക്ക് കഴിയില്ല. വല്ലാതെ തരംതാണ ഉദ്യോഗസ്ഥര്‍ക്കേ അതിനു കഴിയൂ. അങ്ങനെ പരതിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയ പേരാണ് ശങ്കര്‍ റെഡ്ഡി. സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയം കാണും.

എന്നാല്‍ സിപിഐ എമ്മിനെ തകര്‍ത്തുകളയാം എന്നു സര്‍ക്കാരിന് തോന്നിയാല്‍, അവര്‍ ആഗ്രഹിക്കുന്നതിനപ്പുറം ചെയ്തുകൊടുക്കാന്‍ പൊലീസ് തയ്യാറായാല്‍ നാട് എവിടെയെത്തും. പൊട്ടിവീഴാന്‍ നില്‍ക്കുന്ന മുന്നണി പറയുന്നതുകേട്ട് ശങ്കര്‍ റെഡ്ഡി തരംതാണ നിലപാട് സ്വീകരിച്ചത് ശരിയാണോ എന്ന് ആലോചിക്കണം. ജനങ്ങളുടെ ശക്തി ആരും കുറച്ചുകാണരുതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment