Thursday, February 27, 2014

കസ്തൂരിരംഗന്‍: മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് വീരപ്പ മൊയ് ലി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കയ്ക്ക് രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി വീരപ്പ മൊയ് ലി ഉറപ്പ് നല്‍കിയതായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റെന്ന് തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയ്ക്ക് യാതൊരുറപ്പും നല്‍കിയിട്ടില്ലെന്നും തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും വീരപ്പ മൊയ്ലി വ്യക്തമാക്കി. പ്രശ്നത്തിന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണ്ണപരിഹാരമുണ്ടാകണമെന്നില്ലെന്നും കേരളത്തിന്റെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനമിറക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു. നിലവിലെ വിജ്ഞാപനത്തിലെ ആശയക്കുഴപ്പങ്ങള്‍ നീക്കാനുള്ള പുതിയ മെമ്മോറാണ്ടാം മാത്രമേ പുറത്തിറക്കുകയുള്ളൂവെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെന്ന് പരിസ്ഥിതി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും എടുത്തുകളയാനാകില്ലെന്നും 123 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയം അപ്രായോഗികമാണെന്നുമാണ് കേന്ദ്രനിലപാട്. ദേശിയ ഹരിത ട്രൈബ്യൂണലിലെ കേസ് കൂടി കണക്കിലെടുത്താവും കരട് വിജ്ഞാപനമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. കേരളത്തിന്റെ നിലപാടുകള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായി വിഷയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം നിയോഗിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍ വ്യക്തമാക്കി.കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ പ്രതികണം.

deshabhimani

No comments:

Post a Comment