Wednesday, February 26, 2014

കോണ്‍ഗ്രസുകാര്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധി: എന്‍എസ്എസ്

കോട്ടയം: കെപിസിസി പ്രസിഡന്റായശേഷം ആദ്യമായി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തിയ വി എം സുധീരന്‍ തങ്ങളെ അവഹേളിച്ചതായി എന്‍എസ്എസ് നേതൃത്വം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സുധീരനെ അണിയിക്കാന്‍ ഷാളുമായി കാത്തിരുന്നെങ്കിലും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സുധീരന്‍ കോട്ടയത്തേക്ക് പോയെന്നാണ് ആക്ഷേപം. കോണ്‍ഗ്രസുകാര്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല മന്നം സമാധിയെന്ന് സുകുമാരന്‍ നായര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

പെരുന്നയില്‍ പോയത് രാഷ്ട്രീയ ചര്‍ച്ചയ്ക്കല്ലെന്നായിരുന്നു സുധീരന്റെ മറുപടി. ചൊവ്വാഴ്ച രാവിലെ 9.20നാണ് സുധീരന്‍ മന്നം സമാധിയില്‍ എത്തിയത്. അഞ്ചു മിനിറ്റുമാത്രം സമാധിസ്ഥലത്ത് ചെലവഴിച്ച് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയോടൊപ്പം കാറില്‍ കയറി കോട്ടയത്തേക്ക് മടങ്ങി. ഈ സമയം സുധീരനെ പ്രതീക്ഷിച്ച് സുകുമാരന്‍നായര്‍ ഓഫീസ് മുറിയില്‍ ഷാളുമായി കാത്തിരിക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറിയെ കാണുന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ സുധീരനോട് ചോദിച്ചു. സുധീരന്‍ ഒരക്ഷരം പറയാതെ കാറില്‍ കയറി. ഇതിനുശേഷം കോട്ടയത്ത് നടന്ന സ്വീകരണസമ്മേളനത്തിലാണ് താന്‍ പെരുന്നയില്‍ പോയത് രാഷ്ട്രീയ ചര്‍ച്ചയ്ക്കല്ലെന്നും സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കാണെന്നും സുധീരന്‍ പറഞ്ഞത്. അതോടൊപ്പം സമുദായസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ ആഞ്ഞടിക്കുകയുംചെയ്തു.

വൈസ് പ്രസിഡന്റ് വി ഡി സതീശനും സമുദായനേതാക്കള്‍ക്ക് കടുത്ത ഭാഷയില്‍ താക്കീത് നല്‍കി. ""മന്നത്തു പത്മനാഭന്റെ പേരില്‍ ഖ്യാതി നേടിയശേഷം എന്‍എസ്എസിനെ സുധീരന്‍ അപമാനിച്ചു""- മാധ്യമങ്ങളോട് സുകുമാരന്‍നായര്‍ ക്ഷോഭത്തോടെ പ്രതികരിച്ചു. ""സുധീരന്റെയും സതീശന്റെയും പാട്ടപ്പറമ്പല്ല എന്‍എസ്എസ്. സമുദായ നേതാക്കളുടെ നെഞ്ചത്ത് കയറിയുള്ള താണ്ഡവം കോണ്‍ഗ്രസ് അവസാനിപ്പിക്കണം.

മൂന്നു ദിവസംമുമ്പ് സുധീരന്‍ ഫോണില്‍ വിളിച്ച് പെരുന്നയിലേക്ക് വരുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഒമ്പതോടെ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് 9.20 വരെ അദ്ദേഹത്തെ പ്രതീക്ഷിച്ച് സമാധിമണ്ഡപത്തില്‍ കാത്തുനിന്നു. അതിനുശേഷം മരുന്ന് കഴിക്കുന്നതിനായി ഓഫീസിലേക്ക് പോയി. അപ്പോഴാണ് സുധീരന്‍ വന്നത്. ജനറല്‍ സെക്രട്ടറി ഓഫീസില്‍ പോയിരിക്കയാണെന്നും അറിയിക്കാമെന്നും പറഞ്ഞ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ തന്റെയടുത്ത് എത്തി. സുധീരനെ പ്രതീക്ഷിച്ച് ഷാളുമായി ഓഫീസില്‍ താന്‍ കാത്തിരുന്നു. ഹരികുമാര്‍ ഇക്കാര്യം പറയാന്‍ ചെല്ലുമ്പോഴേക്കും സുധീരന്‍ മടങ്ങിയിരുന്നു. മുമ്പ് മൂന്നുതവണ ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും സമുദായനേതാക്കളുടെ സമയം നോക്കി എന്‍എസ്എസ് ആസ്ഥാനത്ത് കാത്തുകെട്ടിക്കിടന്ന മഹാനാണ് സുധീരന്‍"" - അദ്ദേഹം പറഞ്ഞു. ""നാല്‍പ്പത്തിനാലു വര്‍ഷമായി നടക്കുന്ന മന്നം സമാധിദിനാചരണത്തിനിടയില്‍ എന്‍എസ്എസിന് ഇത്രയും ദുരനുഭവം ഇതാദ്യമാണ്. ഇത് അലമ്പാന്‍വേണ്ടി ആരും കയറി വരേണ്ടിയിരുന്നില്ല. ഞങ്ങള്‍ ആരെയും അങ്ങോട്ട് ക്ഷണിച്ചിരുന്നില്ല"" അദ്ദേഹം പറഞ്ഞു.

സമുദായനേതാക്കള്‍ ഇടപെടേണ്ട: സുധീരന്‍

തിരു: രാഷ്ട്രീയ പാര്‍ടികളുടെ ആഭ്യന്തരകാര്യത്തില്‍ സമുദായ നേതാക്കള്‍ ഇടപ്പെടേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും വൈസ് പ്രസിഡന്റ് വി ഡി സതീശനും വ്യക്തമാക്കി. താന്‍ എന്‍എസ്എസ് ആസ്ഥാനത്ത് പോയത് രാഷ്ട്രീയ ചര്‍ച്ചക്കല്ല. സമുദായം പാര്‍ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടയെന്നു സമുദായ നേതാക്കളോട് ആദരവ് കുറവില്ലെന്നും സുധീരന്‍ പറഞ്ഞു.

എന്‍എസ്എസ് ആസ്ഥാനത്ത് നിന്നുണ്ടായ അവഗണനയും അതേകുറിച്ചുള്ള സുകുമാരന്‍ നായരുടെ പ്രതികരണത്തിനും മറുപടി പറയുകയായിരുന്നു സുധീരന്‍. അതേ സമയം സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരാകരുത് നേതാക്കളെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍തഥികളെ തീരുമാനിക്കേണ്ടത് സമുദായ സംഘടനകളല്ല. എല്ലാ വിഭാഗം സമുദായങ്ങളും വോട്ട് ചെയ്യുന്നവാണ്. സമുദായ സംഘടനകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ പാര്‍ടി പിരിച്ചുവിടേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment