Sunday, February 23, 2014

സാമ്പത്തിക സൂചിക മുന്നോട്ടെങ്കിലും അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

വാഷിംഗ് ടണ്‍: 2013ല്‍ സാമ്പത്തിക സൂചികയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതായി സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. ഒരുമാസം രണ്ടുലക്ഷത്തില്‍ താഴെ തൊഴിലുകള്‍ മാത്രമാണ് അമേരിക്കയില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് നാലുലക്ഷം എങ്കിലുമായി ഉയര്‍ന്നാല്‍ മാത്രമേ അമേരിക്കയ്ക്ക് നില മെച്ചപ്പെടുത്താനാകൂ എന്ന് പഠനങ്ങള്‍ പറയുന്നു.

2008ലെ തകര്‍ച്ചയ്ക്കുശേഷം 2013 മെയ് ജൂണ്‍ മാസങ്ങളിലാണ് അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച ഉണ്ടായത്. എന്നാല്‍ ഒരുകോടി അമേരിക്കക്കാര്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്ന് സര്‍വ്വേയുടെ പിന്‍ബലത്തില്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ഗ്യാലപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളെ കമ്പനികള്‍ കൂലിക്കെടുക്കാന്‍ മടിക്കുന്നതല്ല, മറിച്ച് ഉല്‍പ്പാദനത്തിലെയും ആവശ്യകതയിലെയും കുറവാണ് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2012ല്‍ ഒരു അമേരിക്കന്‍ പൗരന്‍ ശരാശരി ഒരു ദിവസം ചെലവഴിച്ചിരുന്നത് 16 യുഎസ് ഡോളറായിരുന്നുവെങ്കില്‍ അത് 2013ആയപ്പോഴേക്കും 88 യുഎസ് ഡോളറായി.എന്നാല്‍ തൊഴിലില്ലായ്മ ആ വേഗത്തില്‍ കുറയുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പുള്ള കാലത്തെപ്പോലെയാകണമെങ്കില്‍ 79 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ ഇപ്പോള്‍ ഒരുമാസം രണ്ടുലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

അടുത്ത രണ്ടുവര്‍ഷം കൊണ്ടങ്കിലും സാമ്പത്തിക മാന്ദ്യത്തിന് മുമ്പുള്ള അവസ്ഥയിലെത്തണമെങ്കില്‍ നാലുലക്ഷം തൊഴിലവസരങ്ങള്‍ പ്രതിമാസം ഉണ്ടാകണം. സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ തൊഴില്‍ വിപണിയെ കാര്യമായി സഹായിച്ചില്ലെന്നാണ് സര്‍വ്വെ ഫലങ്ങളുടെ സൂചന.

deshabhimani

No comments:

Post a Comment