Thursday, February 27, 2014

അഭിപ്രായസര്‍വേകള്‍ വിവാദത്തിലേക്ക്

അഭിപ്രായസര്‍വേകള്‍ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്ത് അഭിപ്രായപ്പെട്ടു. പണം കൊടുത്ത് സര്‍വേകളെ സ്വാധീനിക്കാമെന്ന് ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ വെളിപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതികരണം. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തേതന്നെ അഭിപ്രായം പറഞ്ഞിട്ടുള്ളതാണ്.

ഇനി സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്- സമ്പത്ത് പറഞ്ഞു. പണം കൊടുത്താല്‍ സര്‍വേകള്‍ വളച്ചൊടിക്കാമെന്ന കണ്ടെത്തലാണ് ഒളിക്യാമറ പ്രവര്‍ത്തനത്തിലൂടെ സ്വകാര്യ വാര്‍ത്താചാനല്‍ ന്യൂസ് എക്സ്പ്രസ് പുറത്തുവിട്ടത്. അഭിപ്രായസര്‍വേകള്‍ സംഘടിപ്പിക്കുന്ന 11 ഏജന്‍സികളെയാണ് ഒളിക്യാമറയില്‍ കുടുക്കിയത്. ചാനലിന്റെ കണ്ടെത്തല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സമ്പത്ത് പ്രതികരിച്ചു. ആവശ്യമായ നിയമനടപടി സ്വീകരിക്കും. രാഷ്ട്രീയപാര്‍ടികളുടെ അഭിപ്രായം തേടിയശേഷം 2004ല്‍ത്തന്നെ ഈ വിഷയത്തില്‍ കമീഷന്‍ നിലപാട് എടുത്തിട്ടുണ്ട്- സമ്പത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പിനുമുമ്പ് നിശ്ചിതകാലത്തേക്ക് മാത്രം സര്‍വേകള്‍ നിയന്ത്രിക്കണമെന്ന നിര്‍ദേശമാണ് കമീഷന്‍ മുന്നോട്ടുവച്ചത്. സ്വകാര്യ ചാനലിന്റെ കണ്ടെത്തല്‍ പുറത്തുവന്നതോടെ അഭിപ്രായസര്‍വേ നിരോധിക്കണമെന്ന ആവശ്യവുമായി പല പാര്‍ടികളും മുന്നോട്ടുവന്നു. കോണ്‍ഗ്രസും എഎപിയും സര്‍വേ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ബിജെപി നിലപാട്. സീവോട്ടര്‍, ക്വാളിറ്റി റിസര്‍ച്ച് ആന്‍ഡ് സര്‍വീസ്, മൈല്‍ഡ് സ്ട്രീം മാര്‍ക്കറ്റിങ്, ന്യൂസ് സ്ട്രീറ്റ് ഡിജിറ്റല്‍ മീഡിയ എന്നിങ്ങനെ 11 ഏജന്‍സികളെയാണ് സ്വകാര്യചാനല്‍ സമീപിച്ചത്.

സര്‍വേയുടെ "പിഴവുസാധ്യത"യില്‍ മാറ്റംവരുത്തി സര്‍വേ ഫലം ആര്‍ക്കും അനുകൂലമാക്കാമെന്ന് ഏജന്‍സി പ്രതിനിധികള്‍ ഒളിക്യാമറയില്‍ പറഞ്ഞു. പിഴവുസാധ്യത മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമാക്കി ഉയര്‍ത്തിയാല്‍ ഏത് പാര്‍ടിക്കാണോ സഹായം വേണ്ടത് അവര്‍ക്ക് അനുകൂലമായി സീറ്റുകളുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ വരുത്താം. രണ്ട് സര്‍വേഫലങ്ങളാകും ഉണ്ടാകുക. ഒന്ന് യഥാര്‍ഥ കണ്ടെത്തല്‍. മറ്റൊന്ന് പണം നല്‍കുന്നവര്‍ക്ക് അനുകൂലമായി തിരുത്തല്‍ വരുത്തുന്ന റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ കൃത്രിമം വരുത്തുന്ന റിപ്പോര്‍ട്ട് ന്യൂസ്ചാനലുകളിലൂടെ ജനങ്ങളില്‍ എത്തിക്കാമെന്നും ഏജന്‍സികള്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍, ചോദിക്കുന്ന പണം നല്‍കണം. അഭിപ്രായസര്‍വേകളെല്ലാം ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന ഘട്ടത്തിലാണ് സര്‍വേയുടെ പൊള്ളത്തരം വെളിച്ചത്താക്കിയുള്ള ഒളിക്യാമറ റിപ്പോര്‍ട്ട്.

deshabhimani

No comments:

Post a Comment