Sunday, April 20, 2014

സ്വര്‍ണം ലോറിയില്‍ കടത്തി, വഴിപാടു പണവും വെട്ടിച്ചു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം മണ്ണില്‍ കലര്‍ത്തി ലോറികളില്‍ കടത്തിയതായും സംഭാവനയായി ലഭിക്കുന്ന സ്വര്‍ണവും പണവും വന്‍തോതില്‍ വെട്ടിക്കുന്നുണ്ടെന്നുമുള്‍പ്പെടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം ലോറിയില്‍ കടത്താന്‍ ഒത്താശചെയ്ത രാജു എന്ന സ്വര്‍ണപ്പണിക്കാരന് 20 കിലോ സ്വര്‍ണവും പത്തുലക്ഷം രൂപയും പാരിതോഷികം ലഭിച്ചു. സ്വര്‍ണക്കടത്തിലെ ഉന്നതതലബന്ധത്തിന് തെളിവാണിത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്വന്തം ജ്വല്ലറി നടത്തുകയാണ് രാജു. "തഞ്ചാവൂര്‍" ജ്വല്ലറിയാണ് ക്ഷേത്രത്തില്‍നിന്ന് ലോറികളില്‍ സ്വര്‍ണം കടത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവാണ് ഈ മൊഴി നല്‍കിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഭാവനയായി ലഭിക്കുന്ന സ്വര്‍ണം കട്ടികളായും പാളികളായും മാറ്റാറുണ്ട്. ഇതാണ് പിന്നീട് കടത്തുന്നത്. ഇതിന് കൂട്ടുനിന്നതിന് പല സമയങ്ങളിലായി രാജുവിന് 17 കിലോഗ്രാം സ്വര്‍ണവും മൂന്നു കിലോയുള്ള ശരപ്പൊളി മാലയും സമ്മാനമായി നല്‍കി. പിന്നീട് പട്ടം പാലസില്‍നിന്ന് 10 ലക്ഷം രൂപയും ലഭിച്ചു. ഇതിനുശേഷം ജോലി വിട്ട് രാജു പഴവങ്ങാടിയില്‍ സ്വന്തമായി ജ്വല്ലറി തുടങ്ങി.

സ്വര്‍ണപ്പണി നടക്കുന്ന പുരയുടെ താക്കോല്‍ അമിക്കസ് ക്യൂറി ചോദിച്ചെങ്കിലും ക്ഷേത്രം അധികൃതര്‍ കൈമാറിയില്ല. പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മണ്ണില്‍ കുഴച്ച് സ്വര്‍ണം വച്ചിരിക്കുന്നത് കണ്ടു. അടുത്ത ദിവസങ്ങളില്‍ പണി നടന്നിട്ടും ഇക്കാര്യം അമിക്കസ് ക്യൂറിയെ അറിയിച്ചില്ല. ഇതില്‍ ദുരൂഹതയുണ്ട്. ഒറ്റക്കല്‍മണ്ഡപം സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി. സ്വര്‍ണത്തിന്റെ അനുപാതം വളരെയധികം കുറച്ചാണ് പണി നടത്തിയത്. "ഡി" നിലവറയ്ക്കുസമീപത്തെ രണ്ടുമുറികളില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും കണ്ടെത്തി. മുതല്‍പ്പടി- 1, മുതല്‍പ്പടി- 2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മുറികളുടെ താക്കോലും നല്‍കിയില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. സ്വര്‍ണവും വെള്ളിയും അലക്ഷ്യമായി തള്ളിയിരിക്കുകയാണ് ഇവിടെ. കുലശേഖര രാജാവിന്റെ കോടികള്‍ വിലമതിക്കുന്ന വെള്ളിപ്രതിമയും പകുതിഭാഗം മുറിച്ചുമാറ്റിയ സ്വര്‍ണക്കട്ടികളും കണ്ടെത്തി. ക്ഷേത്രം കൊട്ടാരത്തിലെ ഭൂഗര്‍ഭ അറയില്‍ നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. ഇവിടെ സ്വര്‍ണം സൂക്ഷിച്ചിരുന്നതായി കരുതണം.

പത്മനാഭസ്വാമിയെ അലങ്കരിക്കുന്ന കടുശര്‍ക്കരയോഗം കരിഞ്ചന്തയില്‍ വില്‍ക്കുന്നു. 12,008 സാളഗ്രാം ഉള്‍പ്പെടുന്ന അമൂല്യമായ കൂട്ടാണ് കടുശര്‍ക്കരയോഗം. ഇത് നാലമ്പലത്തിലെ കാവല്‍ക്കാരന്റെ മുറിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലാണ് വച്ചിരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന പണം കൃത്യമായി രേഖപ്പെടുത്തുന്നില്ല. ക്ഷേത്രം സംഭാവനയ്ക്ക് ആദായനികുതി ഇളവുനല്‍കുന്നത് നിര്‍ത്തിവയ്ക്കണം. ക്ഷേത്രപ്രവേശനത്തിനായി നല്‍കുന്ന പാസില്‍പ്പോലും വെട്ടിപ്പ് നടക്കുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവന പിരിക്കുന്നത് ഭരണസമിതിയില്‍ മാറ്റംവരുത്തുന്നതുവരെ നിര്‍ത്തിവയ്ക്കണം. ക്ഷേത്രത്തില്‍ പൂജിക്കാത്ത, പുറത്തുനിന്ന് കൊണ്ടുവരുന്ന പായസവും അപ്പവുമാണ് പ്രസാദമായി നല്‍കുന്നത്. ഭക്തജനങ്ങളെയും വിശ്വാസത്തെയും വഞ്ചിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍തന്നെ ക്ഷേത്രം ഭരണസമിതി പിരിച്ചുവിടേണ്ടതാണ്- അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധി ചോദ്യംചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ക്ഷേത്രകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍കൂടിയായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. അഞ്ഞൂറില്‍പ്പരം പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്. ക്ഷേത്രം ഭരണച്ചുമതലയില്‍നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ മാറ്റിനിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. കേസ് 23ന് സുപ്രീംകോടതി പരിഗണിക്കും.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment