Sunday, April 20, 2014

""നന്ദി ഗാബോ, മാകൊണ്ടോയില്‍ വീണ്ടും കാണാം""

മെക്സിക്കോ സിറ്റി/ബോഗോട്ട: കൊളംബിയയിലെ തന്റെ വീടിനു മുന്നിലെ ശനിയാഴ്ച ദൃശ്യങ്ങള്‍ കാണാനായെങ്കില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് അടക്കിച്ചിരിച്ചേനെ. കാര്‍ട്ടഗീന നഗരത്തില്‍ കരീബിയന്‍ കടലിന് അഭിമുഖമായി തലയെടുപ്പോടെ നില്‍ക്കുന്ന ചുവന്ന വീട് അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍നിന്ന് ഇറങ്ങിവന്നതെന്നപോലെ തീര്‍ഥാടക കേന്ദ്രമായി മാറിയിരിക്കുന്നു-"മാജിക്കല്‍ റിയലിസത്തിന്റെ ക്ഷേത്രം". മാര്‍ക്വേസ് പ്രയോഗസാധ്യത കാട്ടിത്തന്ന രചനാ സമ്പ്രദായത്തിന്റെ സ്മാരകമായി ജന്മനാട്ടിലെ വീട് രൂപാന്തരപ്പെട്ടു. മാര്‍ക്വേസിന്റെ ജന്മനാട്ടിലേക്ക് പ്രവഹിക്കുന്ന സാഹിത്യപ്രേമികളും സാധാരണക്കാരും വീട്ടുപടിക്കല്‍ പൂക്കള്‍ അര്‍പ്പിച്ച് മൗനം ആചരിക്കുന്നു. കുട്ടികളെ വീട്ടുപടിക്കല്‍ നിര്‍ത്തി മുതിര്‍ന്നവര്‍ ചിത്രം പകര്‍ത്തി. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാജീവനക്കാര്‍ പാടുപെടുന്നു.

മാര്‍ക്വേസിന് ഇഷ്ടപ്പെട്ട മഞ്ഞപ്പൂക്കള്‍ വീടിനു ചുറ്റും നിറഞ്ഞു. ""നന്ദി ഗാബോ, മാകൊണ്ടോയില്‍ വീണ്ടും കാണാം""-കല്‍പ്പടവുകളില്‍ മഞ്ഞ ചോക്കുകൊണ്ട് ഒരാള്‍ എഴുതി. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകമായ "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളില്‍" മാര്‍ക്വേസ് സൃഷ്ടിച്ച മായിക നഗരമാണ് മാകൊണ്ടോ. മാര്‍ക്വേസിന്റെ സംഭവബഹുലമായ എഴുത്തുജീവിതവും മരണവും മെക്സിക്കോയിലായിരുന്നെങ്കിലും എഴുത്തിന് ഊര്‍ജം പകര്‍ന്നത് കൊളംബിയന്‍ ജീവിതമായിരുന്നു. മുത്തച്ഛനൊപ്പം താമസിക്കെ കേട്ടുവളര്‍ന്ന കൊളംബിയന്‍ കഥകളുടെ മാന്ത്രികത ഓര്‍മകള്‍കൊണ്ട് തിരിച്ചുപിടിച്ചാണ് മാര്‍ക്വേസ് മാകൊണ്ടോ സൃഷ്ടിച്ചത്. മെക്സിക്കോയിലേക്ക് പോകുന്നതുവരെ മാര്‍ക്വേസ് ജീവിച്ചത് കൊളംബിയന്‍ തീരനഗരത്തിലായിരുന്നു. പഠനവും ആദ്യകാല പത്രപവര്‍ത്തനജീവിതവും കൊളംബിയയിലായിരുന്നു. മെക്സിക്കോയില്‍ സ്ഥിരതാമസമാക്കിയെങ്കിലും കാര്‍ട്ടഗീനയിലെ വീട് അദ്ദേഹം ഉപേക്ഷിച്ചില്ല.

2013 മേയിലായിരുന്നു അവസാനമായി ഇവിടെ എത്തിയത്. വീട് മാര്‍ക്വേസിന്റെ മ്യൂസിയമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ലോകത്തിന് ഏറ്റവും മികച്ച എഴുത്തുകാരനെയാവും നഷ്ടമായിട്ടുണ്ടാകുക, എന്നാല്‍ കൊളംബിയക്ക് നഷ്ടമായത് പ്രിയപ്പെട്ട മകനെയാണ്. നൊബേല്‍ പുരസ്കാര ജേതാവായ മാര്‍ക്വേസിന്റെ നിര്യാണത്തില്‍ ലോകനേതാക്കളും പ്രമുഖ സാഹിത്യകാരും അനുശോചിച്ചു. മാര്‍ക്വേസിന്റെ രചന എക്കാലവും നിലനില്‍ക്കുമെന്നും പുതുവായനക്കാരെ ലോകത്തെവിടെയും സൃഷ്ടിക്കുമെന്നും നൊബേല്‍ പുരസ്കാരജേതാവായ പെറു എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ എഴുതി. മാര്‍ക്വേസിന്റെ പുസ്തകത്തില്‍ സ്വന്തം കുടുംബവും രാജ്യവും കണ്ടെത്താനായെന്ന് ചിലിയന്‍ എഴുത്തുകാരി ഇസബെല്ല അലന്‍ഡെ പറഞ്ഞു. "ഗാബോ നിങ്ങള്‍ എന്നും എന്റെ ഹൃദയത്തിലുണ്ടാകും" കൊളംബിയന്‍ പോപ് ഗായിക ഷക്കീറ പ്രതികരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും മാര്‍ക്വേസിന്റെ സംസ്കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തിങ്കളാഴ്ച മെക്സിക്കോ സിറ്റിയില്‍ ബൃഹത്തായ അനുസ്മരണ സമ്മേളനം നടക്കും. മെക്സിക്കോ സിറ്റിയിലെ വീട്ടില്‍ പ്രദേശികസമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു മാര്‍ക്വേസിന്റെ (87) അന്ത്യം.

deshabhimani

No comments:

Post a Comment