Saturday, January 14, 2012

തെരഞ്ഞെടുപ്പ് അട്ടിമറി കുടുംബശ്രീയെ തകര്‍ക്കാന്‍ : സിപിഐ എം

കല്‍പ്പറ്റ: ഇത്രയും കാലം രാഷ്ട്രീയ പഷപാതിത്വമില്ലാതെ നടന്ന കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന യുഡിഎഫ് സമീപനത്തില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മാതൃകയായി കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന കുടുംബശ്രീയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയവര്‍തന്നെയാണ് സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കുന്നത്.

തികച്ചും ജനാധിപത്യ അടിസ്ഥാനത്തിലാണ് കുടുംബശ്രീ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. അതിന്റെ ഫലമായി കഴിവുള്ളവര്‍ തെരഞ്ഞെടുക്കുന്നതമായിരുന്നു രീതി. അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ടിയിലും ഉള്‍പെട്ടവരുണ്ടാകും. എന്നാല്‍ ഈ രീതിയെ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എടവകയിലും മാനന്തവാടിയിലും മൂപൈനാടും മാത്രമല്ല ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സമാനമായ രീതി ആവര്‍ത്തിക്കാനാണ് ശ്രമം. നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരെ ഒഴിവാക്കി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാണ് എടവകയില്‍ എഡിഎസും സിഡിഎസും പിടിച്ചെടുക്കാനുള്ള അരങ്ങൊരുക്കിയത്. ഇതിനെ ചോദ്യംചെയ്തതിനാണ് സിപിഐ എം ജില്ലാകമ്മിറ്റിയംഗവും കുടുംബശ്രീയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വോട്ടറുമായ സി യു ഏലമ്മ ഉള്‍പ്പെടെയുള്ളവരെ പൊലീസിനെക്കൊണ്ട് അറസ്റ്റ്ചെയ്യിച്ചത്. മാനന്തവാടി പഞ്ചായത്തിലെ ഒഴക്കോടിയില്‍ രണ്ടുതവണയാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവന്നത്. ഇവിടെ നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയുംചെയ്തു. മന്ത്രിയും ഒരു എംഎല്‍എയും അട്ടിമറിക്ക് കളമൊരുക്കാന്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദംചെലുത്തിയിട്ടുണ്ട്. ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനം ഉദ്യോഗസ്ഥര്‍ തുടര്‍ന്നാല്‍ അത് ജനം അംഗീകരിക്കില്ലെന്ന് അവര്‍ തിരിച്ചറിയണം. അട്ടിമറിയിലൂടെ കുടുംബശ്രീയെ പിടിച്ചെടുത്ത് പിന്നീട് ദുര്‍ബലമാക്കാനുള്ള നീക്കത്തെ ജില്ലയിലെ സ്ത്രീ സമൂഹം മാത്രമല്ല പൊതുസമൂഹമാകെ യോജിച്ച് നേരിടണം- സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പറഞ്ഞു.

ഭാരവാഹിത്വം കൈയ്യടക്കി കുടുംബശ്രീ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ നീക്കം

കോഴഞ്ചേരി: കുടുംബശ്രീ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ജനശ്രീ പ്രവര്‍ത്തകര്‍ കുടുംബശ്രീ ഭാരവാഹിത്വം കൈയ്യടക്കാന്‍ ശ്രമം. ആറന്മുള പഞ്ചായത്തിലെ ചില കോണ്‍ഗ്രസ് ഐ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ജനശ്രീയുടെ സജീവ പ്രവര്‍ത്തകരെയും നേതാക്കളെയും കുടുംബശ്രീ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് ഭരണസ്വാധീനം വരെ ഉപയോഗിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം ലോകത്തിന് തന്നെ മാതൃകയാണ്. സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സഹായകമായി. ലഘു സമ്പാദ്യപദ്ധതിയിലൂടെ സമ്പാദ്യശീലം വളര്‍ത്തുന്നതിനും നഷ്ടമാകുന്ന സമയങ്ങള്‍ ക്രിയാത്മകവും സൃഷ്ടിപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച് സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സാധാരണ കേരളീയ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ സുസ്ഥിരമാക്കുന്നതിനും കുടുംബശ്രീ അയല്‍ക്കൂട്ടം സഹായിച്ചു. ചില പ്രദേശങ്ങളില്‍ ഭരണസ്വാധീനം ഉപയോഗിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ ജനശ്രീയിലേക്ക് കൊണ്ടുപോകുന്നതിനും അതുവഴി കുടുംബശ്രീ പ്രവര്‍ത്തനം നാമമാത്രമാക്കി മാറ്റുന്നതിനുമുള്ള ഗൂഢനീക്കം നടന്നിരുന്നു. ഇത് വിജയിക്കാതെ വന്നതോടെയാണ് കുടുംബശ്രീ ഭാരവാഹിത്വത്തിലേക്ക് തങ്ങളുടെ വേണ്ടപ്പെട്ടവരെ കൊണ്ടുവന്ന് അധികാരം കൈയ്യാളാനും ക്രമേണ പ്രസ്ഥാനത്തെത്തന്നെ അട്ടിമറിക്കാനുമുള്ള ശ്രമം നടക്കുന്നത്.

യുഡിഎഫ് വാര്‍ഡ് അംഗം ഭീഷണിപ്പെടുത്തി; കുടുംബശ്രീ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാതെ നിരീക്ഷക മടങ്ങി

ചടയമംഗലം: യുഡിഎഫ് വാര്‍ഡ് അംഗം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കുടുംബശ്രീ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാതെ മുഖ്യനിരീക്ഷക മടങ്ങി. വെളിനല്ലൂര്‍ പഞ്ചായത്തിലെ 504-ാം വാര്‍ഡ് അംഗം വട്ടപ്പാറ നാസിമുദീന്റെ ഭീഷണിയെത്തുടര്‍ന്നാണ് കുടുംബശ്രീ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാതെ മുഖ്യനിരീക്ഷകയായ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മടങ്ങിയത്. നാസിമുദീന്റെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് തെരഞ്ഞെടുത്തത്. പങ്കെടുത്ത 41 പേരില്‍ 24 പേരും വോട്ട് ചെയ്തത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് നാസിമുദീന്‍ പുറത്തുപോയി ഫോണില്‍ക്കൂടി ഐസിഡിഎസ് സൂപ്പര്‍വൈസറെ ഭീഷണിപ്പെടുത്തിയത്. ഫലപ്രഖ്യാപനം നടത്തണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫീസര്‍ പറഞ്ഞാല്‍ മാത്രമെ കഴിയൂ എന്ന് പറഞ്ഞ് ഉദ്യോഗസ്ഥ മടങ്ങുകയായിരുന്നു. വാര്‍ഡ് അംഗത്തിന്റെ ആജ്ഞാനുസരണം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയ്ക്കും വാര്‍ഡ് അംഗത്തിനും എതിരെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ , സബ് റീജണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

കള്ളസത്യവാങ്മൂലം നല്‍കിയയാളെ സെക്രട്ടറിയായി തെരഞ്ഞെടുത്തു

വടുവന്‍ചാല്‍ : കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പില്‍ കള്ളസത്യവാങ്മൂലം നല്‍കിയയാളെ ഭാരവാഹിയായി തെരഞ്ഞെടുക്കാന്‍ നീക്കം. മൂപ്പൈനാട് പഞ്ചായത്ത് മൂന്നാംവാര്‍ഡ് കുടുംബശ്രീ സെക്രട്ടറിയെയാണ് ചട്ടവിരുദ്ധമായി ഭാരവാഹിയായി ജില്ലാവരണാധികാരി അംഗീകരിച്ചത്.

കുടുംബശ്രീ തെരഞ്ഞെടുപ്പിലെ പുതിയ നിയമപ്രകാരം എഡിഎസ് ഭാരവാഹികളിലൊരാള്‍ ബിപിഎല്‍ ആയിരിക്കണമെന്നാണ്. മൂന്നാംവാര്‍ഡ് കുടുംബശ്രീയില്‍ എഡിഎസ് സെക്രട്ടറിയായി തെരഞ്ഞെടുത്തയാള്‍ താന്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതാണെന്ന് എഴുതികൊടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് കളവാണെന്ന് ബോധ്യമായി. ഇതുസംബന്ധിച്ച പരാതി പരിഹരിക്കവെയാണ് കളവ്പറഞ്ഞ് ഭാരവാഹിയായവരെ വീണ്ടും ആസ്ഥാനത്ത് തന്നെ പ്രഖ്യാപിച്ചത്. ഇവരെ സഹായിക്കാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടവരെ നിര്‍ബന്ധിച്ച് മാറ്റുകയും പകരം ബിപിഎല്‍ വിഭാഗത്തിലുള്ളവരെ പ്രസിഡന്റാക്കുകയുമായിരുന്നു. കള്ളസത്യവാങ്മൂലം നല്‍കി ഭാരവാഹിയായവരെ അയോഗ്യയാക്കാത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന സിഡിഎസ്തെരഞ്ഞെടുപ്പില്‍ പരാജയഭീതിപൂണ്ടാണ് ഇത്തരം തെറ്റായമാര്‍ഗം ഭരണസമിതി സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.

എഡിഎസ് തെരഞ്ഞെടുപ്പ് സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു

ശ്രീകണ്ഠപുരം: ഏരുവേശി പഞ്ചായത്ത് മിഡിലാക്കയം വാര്‍ഡില്‍ നടന്ന എഡിഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ഗരറ്റ് മാത്യു കുടിയാന്മല പൊലീസില്‍ നല്‍കിയ പരാതിയിലാണ് സിപിഐ എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുന്നത്. പഞ്ചായത്ത് ഓഫീസ് ഉപരോധത്തില്‍ യുഡിഎഫ് അംഗങ്ങളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഉപരോധ ദിവസം രാവിലെ മുതല്‍ രാത്രിവരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോഷിജോസ്, ധനഞ്ജയബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ദ്രുതകര്‍മസേന സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇവരുടെയൊന്നും ശ്രദ്ധയില്‍പെടാത്ത സംഭവമാണ് രാഷ്ട്രീയ താല്‍പര്യപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് കേസ് നല്‍കിയത്. ഇതിനെതിരെ സിപിഐ എം കുടിയാന്മല ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. മിഡിലാക്കയം വാര്‍ഡില്‍ വ്യാഴാഴ്ച നടന്ന എഡിഎസ് തെരഞ്ഞെടുപ്പില്‍ അനിത രതീഷ് (പ്രസിഡന്റ്), ശാലിനി സുരേഷ് (സെക്രട്ടറി), രജനി മല്ലിശേരി (വൈസ് പ്രസിഡന്റ്) എന്നിവര്‍ ഭാരവാഹികളായി. സിഡിഎസ് തെരഞ്ഞെടുപ്പ് 19ന് ഏരുവേശി പഞ്ചായത്ത് ഓഫീസില്‍ നടക്കും. നിലവില്‍ എട്ടു വാര്‍ഡുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനാണ്. ആറു വാര്‍ഡുകളിലാണ് യൂഡിഎഫ് നേടിയത്.

deshabhimani 140112

1 comment:

  1. ഇത്രയും കാലം രാഷ്ട്രീയ പഷപാതിത്വമില്ലാതെ നടന്ന കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന യുഡിഎഫ് സമീപനത്തില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന് സിപിഐ എം ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മാതൃകയായി കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന കുടുംബശ്രീയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയവര്‍തന്നെയാണ് സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കുന്നത്.

    ReplyDelete