Wednesday, November 14, 2012

സംഘപരിവാറില്‍ ധ്രുവീകരണം


ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം സംഘപരിവാറിനെ തലങ്ങും വിലങ്ങും പിളര്‍ത്തുന്നു. ഗഡ്കരിയെ കേന്ദ്രകഥാപാത്രമാക്കി മുന്നേറുന്ന ഗ്രൂപ്പ് പോരില്‍ ആര്‍എസ്എസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ വരും ദിവസങ്ങളില്‍ സംഘപരിവാര്‍ രാഷ്ട്രീയം കൂടുതല്‍ കലങ്ങിമറിയുമെന്ന് ഉറപ്പായി. ഗഡ്കരിക്ക് അപ്പുറവും ഇപ്പുറവും നിലയുറപ്പിച്ച് ആര്‍എസ്എസും ബിജെപിയും നടത്തുന്ന കലാപം ഇരുസംഘടനകളിലും പുതിയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുകയാണ്.

തങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ നിതിന്‍ ഗഡ്കരിയെ രണ്ടാമതും അധ്യക്ഷസ്ഥാനത്ത് അവരോധിച്ച് ബിജെപിയില്‍ പിടി മുറുക്കുകയായിരുന്നു നേരത്തെ ആര്‍എസ്എസ് സ്വീകരിച്ച തന്ത്രം. ഗഡ്കരിക്കെതിരെ അദ്വാനി അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തുന്ന കലാപക്കൊടി വകവച്ചു കൊടുക്കരുതെന്നായിരുന്നു ധാരണ. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഭഗവതും മഹാരാഷ്ട്ര വിഭാഗവും ഇതിനായി കരുക്കള്‍ നീക്കി. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ വന്നതോടൈ ഗഡ്കരിയെ ചുമക്കേണ്ട കാര്യമില്ലെന്ന നിലയിലേക്ക് ആര്‍എസ്എസിനുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ ചുവട് മാറ്റി. നരേന്ദ്രമോഡിക്ക് പിന്തുണ നല്‍കി ബിജെപിയില്‍ ഒരു പ്രബലവിഭാഗത്തെ കൂടെ നിര്‍ത്തുകയും അങ്ങനെ സംഘരാഷ്ട്രീയം കൈപ്പിടിയിലാക്കുകയും ചെയ്യാമെന്നാണ് സുരേഷ് സോണി വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. മുതിര്‍ന്ന നേതാക്കളായ സുരേഷ് ഭയ്യാജി ജോഷി, ദത്താത്രേയ ഹൊസബാലെ എന്നിവരും ഇതേ നിലപാടിലാണ്. മോഡിയുടെ പിന്തുണയോടെ ഗഡ്കരിക്കുശേഷം ബിജെപി അധ്യക്ഷനാവാനുള്ള കരുനീക്കം അരുണ്‍ ജെയ്റ്റ്ലി തുടങ്ങിക്കഴിഞ്ഞു. ഗഡ്കരിയെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയാല്‍ ബിജെപി അദ്വാനിയുടെയോ നരേന്ദ്രമോഡിയുടെയോ കീഴില്‍ ആകുമെന്നാണ് മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം പ്രചരിപ്പിച്ചിരുന്നത്. ഗഡ്കരി വിവാദത്തിനു പിന്നില്‍ നരേന്ദ്ര മോഡിയാണെന്ന് എം ജി വൈദ്യ തുറന്നടിച്ചതും അതുകൊണ്ടാണ്. മോഹന്‍ ഭഗവത് പക്ഷത്തുള്ള മുതിര്‍ന്ന മഹാരാഷ്ട്ര നേതാവാണ് വൈദ്യ.

ബിജെപി അധ്യക്ഷനെ തങ്ങള്‍ നിശ്ചയിക്കുമെന്നാണ് ആര്‍എസ്എസ് നേരത്തെ എടുത്ത നിലപാട്. രണ്ടാം തവണയും അധ്യക്ഷസ്ഥാനത്ത് ഗഡ്കരിയെ അവരോധിക്കാന്‍ ബിജെപിയുടെഭഭരണഘടനയില്‍ മാറ്റം വരുത്തുകയുംചെയ്തു. ഗഡ്കരിക്കെതിരെ കളിച്ച മോഡിയെ ഒരു പാഠം പഠിപ്പിക്കാന്‍ ഈ വിഭാഗം രംഗത്തിറങ്ങിക്കഴിഞ്ഞു എന്നാണ് വൈദ്യയുടെ തുറന്നടിക്കലില്‍ വ്യക്തമാവുന്നത്. പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാവാന്‍ കച്ചകെട്ടുന്ന നരേന്ദ്രമോഡിക്ക് മുന്നില്‍ ആര്‍എസ്എസ് ഔദ്യോഗിക നേതൃത്വം മുഖ്യപ്രതിബന്ധമായി മാറുകയാണ്.

deshabhimani

1 comment:

  1. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം സംഘപരിവാറിനെ തലങ്ങും വിലങ്ങും പിളര്‍ത്തുന്നു. ഗഡ്കരിയെ കേന്ദ്രകഥാപാത്രമാക്കി മുന്നേറുന്ന ഗ്രൂപ്പ് പോരില്‍ ആര്‍എസ്എസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ വരും ദിവസങ്ങളില്‍ സംഘപരിവാര്‍ രാഷ്ട്രീയം കൂടുതല്‍ കലങ്ങിമറിയുമെന്ന് ഉറപ്പായി. ഗഡ്കരിക്ക് അപ്പുറവും ഇപ്പുറവും നിലയുറപ്പിച്ച് ആര്‍എസ്എസും ബിജെപിയും നടത്തുന്ന കലാപം ഇരുസംഘടനകളിലും പുതിയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുകയാണ്.

    ReplyDelete