Friday, January 20, 2012

കൊഡാക് പാപ്പര്‍ ഹര്‍ജി നല്‍കി

ക്യാമറ, ഫിലിം നിര്‍മാണരംഗത്തെ അതികായരായ അമേരിക്കയിലെ കൊഡാക് കമ്പനി പാപ്പര്‍ ഹര്‍ജി നല്‍കി. 131 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്നാണ് പാപ്പരായി പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ആഗോള സാമ്പത്തികമാന്ദ്യവും ഈ രംഗത്തെ കടുത്തമത്സരവും സ്ഥിതി കൂടുതല്‍ ദയനീയമാക്കി. ഈ സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള പ്രത്യേക കോടതിയില്‍ വ്യാഴാഴ്ചയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ , അമേരിക്കയ്ക്കു പുറത്തുള്ള കൊഡാക്കിന്റെ സഹസ്ഥാപനങ്ങള്‍ക്ക് വ്യവഹാരനടപടി ബാധകമല്ലെന്ന് കൊഡാക് പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയെ രക്ഷപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും അതിനിടയില്‍ ജപ്തിയില്‍നിന്നും മറ്റും രക്ഷതേടുന്നതിനായി പാപ്പരായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

2008 മുതല്‍ നിരവധി ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമായി തുടര്‍ന്നെന്ന് കൊഡാക് മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥനായ അന്റോണിറ്റെ പി മക്കര്‍വി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സിറ്റിഗ്രൂപ്പില്‍നിന്ന് 95 കോടി ഡോളര്‍(4772 കോടി രൂപ) വായ്പയെടുത്തിട്ടുണ്ട്. രക്ഷാപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ തങ്ങളുടെ 1100 ഡിജിറ്റല്‍ പേറ്റന്റുകള്‍ വില്‍ക്കാനും കൊഡാക് ആലോചിക്കുന്നു. 2013 ഓടെ ആധുനിക സാങ്കേതികമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലാഭകരമായ സ്ഥാപനമായി മാറുകയാണ് ലക്ഷ്യം.

1880ല്‍ ജോര്‍ജ് ഈസ്റ്റുമാന്‍ ആണ് കൊഡാക് സ്ഥാപിച്ചത്. ലോകത്തെ ആദ്യ ക്യാമറ നിര്‍മിച്ചതില്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടികയുമായി ഈ രംഗത്തെ അജയ്യശക്തിയായി വളര്‍ന്നു. ജപ്പാനിലെ ഫുജിഫിലിം അടക്കമുള്ള കമ്പനികള്‍ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളുമായി എത്തിയതോടെയാണ് കൊഡാക്കിന്റെ കഷ്ടകാലം തുടങ്ങിയത്. 2003നുശേഷം 13 നിര്‍മാണ പ്ലാന്റുകളും 133 പ്രോസസിങ് ലാബുകളും അടയ്ക്കുകയും ചെയ്തു. ലക്ഷത്തിലേറെ ജീവനക്കാരുണ്ടായിരുന്നത് 47,000 ആയി കുറച്ചു. നിലവില്‍ 2.55 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആസ്തി. 3.41 കോടിയുടെ കടമുണ്ട്.

deshabhimani 200112

1 comment:

  1. ക്യാമറ, ഫിലിം നിര്‍മാണരംഗത്തെ അതികായരായ അമേരിക്കയിലെ കൊഡാക് കമ്പനി പാപ്പര്‍ ഹര്‍ജി നല്‍കി. 131 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്നാണ് പാപ്പരായി പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ആഗോള സാമ്പത്തികമാന്ദ്യവും ഈ രംഗത്തെ കടുത്തമത്സരവും സ്ഥിതി കൂടുതല്‍ ദയനീയമാക്കി. ഈ സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള പ്രത്യേക കോടതിയില്‍ വ്യാഴാഴ്ചയാണ് ഹര്‍ജി നല്‍കിയത്.

    ReplyDelete