Wednesday, January 25, 2012

ഉമാഭാരതിയുടെ നേതൃത്വം വിവാദമാകുന്നു

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെ ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിയില്‍ അമര്‍ഷം പടരുന്നു. പാര്‍ടിയിലെ സവര്‍ണ ലോബിയാണ് ഉമാഭാരതിക്കെതിരെ രംഗത്തുവന്നത്. ഉമാഭാരതി ഉത്തര്‍പ്രദേശ്കാരിയല്ലെന്നാണ് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കല്‍രാജ് മിശ്ര പ്രതികരിച്ചത്. ഉമാഭാരതിക്ക് ഉത്തര്‍പ്രദേശില്‍ മത്സരിക്കാമെങ്കിലും ബിജെപി വിജയിച്ചാല്‍ പാര്‍ലമെന്ററി ബോര്‍ഡാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും കല്‍രാജ് മിശ്ര പറഞ്ഞു. ഉമാഭാരതിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കുന്നതിനോട് യോജിക്കുന്നില്ലെന്ന സന്ദേശം നല്‍കാനാണ് ബ്രാഹ്മണ നേതാവുകൂടിയായ കല്‍രാജ് മിശ്ര ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹന്‍ താന്‍ തന്നെയാണെന്നും ലഖ്നൗ ഈസ്റ്റില്‍നിന്നും മത്സരിക്കുന്ന മിശ്ര സൂചിപ്പിച്ചു.

കല്‍രാജ് മിശ്രയുടെയും ഉമാഭാരതിയുടെയും രാജ്നാഥ്സിങ്ങിന്റെയും സൂര്യപ്രതാപ് സാഹിയുടെയും നേതൃത്വത്തിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുകയെന്നാണ് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി പ്രതികരിച്ചത്. മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് രാജ്നാഥ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സൂര്യപ്രതാപ് സാഹി സംസ്ഥാന അധ്യക്ഷനായതിനാല്‍ മുഖ്യമന്ത്രി സ്ഥാനം കൂടി വഹിക്കാനാകില്ല. ഉമാഭാരതി പുറത്തുനിന്നുള്ള ആളാണ്. അവര്‍ ദേശീയ നേതാവാണ്. അവരെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണാന്‍ കഴിയില്ലെന്നും കല്‍രാജ് മിശ്ര തുടര്‍ന്നു. സംസ്ഥാനത്ത് പാര്‍ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനുമായ രാജ് നാഥ് സിങ്ങും പറഞ്ഞു. കല്‍രാജ് മിശ്ര, സൂര്യപ്രതാപ് സാഹി എന്നിവരെപ്പോലെ ഒരു നേതാവ് മാത്രമാണ് ഉമാഭാരതിയെന്നാണ് താക്കൂര്‍ വംശജനായ രാജ്നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഉമാഭാരതിയെ ഉത്തര്‍പ്രദേശിന്റെ പ്രചാരണ ചുമതലയേല്‍പ്പിച്ചതുമുതല്‍ അവര്‍ക്കെതിരെ കരുനീക്കങ്ങളും ആരംഭിച്ചിരുന്നു. നിതിന്‍ ഗഡ്ക്കരിയാണ് പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഉമാഭാരതിയെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് പ്രചാരണത്തിന്റെ ചുക്കാന്‍ ഉമാഭാരതിയെ ഏല്‍പ്പിച്ച കേന്ദ്ര നേതൃത്വം അവസാനം അവരെ ബുന്ദേല്‍ഖണ്ഡിലെ മഹോബ ജില്ലയിലുള്ള ചര്‍ക്കാഡി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി. ഇതോടെയാണ് ഉമാഭാരതിയായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ചര്‍ച്ച സജീവമായത്. ലോധ് സമുദായത്തില്‍പെട്ട കല്യാണ്‍സിങ് ബിജെപിക്ക് നേതൃത്വം നല്‍കിയപ്പോഴാണ് അവര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. അത് മനസ്സില്‍വച്ചാണ് ലോധ് നേതാവായ ഉമാഭാരതിയെ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ അവരെ ഏല്‍പ്പിച്ചതും. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍പെട്ട ഛത്രപൂര്‍ ജില്ലക്കാരിയാണ് ഉമാഭാരതി. എന്നാല്‍ , ഉമാഭാരതിയുടെ സ്ഥാനാര്‍ഥിത്വം പിന്നോക്ക സമുദായങ്ങളുടെ വോട്ട് നേടാന്‍ സഹായിക്കുന്നതിനുപകരം മുന്നോക്ക ജാതിക്കാരുടെ വോട്ടുനഷ്ടപ്പെടുത്തുമോ എന്ന ഭീതിയും ബിജെപിക്കുണ്ട്.
(വി ബി പരമേശ്വരന്‍)

deshabhimani 250112

1 comment:

  1. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെ ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിയില്‍ അമര്‍ഷം പടരുന്നു. പാര്‍ടിയിലെ സവര്‍ണ ലോബിയാണ് ഉമാഭാരതിക്കെതിരെ രംഗത്തുവന്നത്. ഉമാഭാരതി ഉത്തര്‍പ്രദേശ്കാരിയല്ലെന്നാണ് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കല്‍രാജ് മിശ്ര പ്രതികരിച്ചത്. ഉമാഭാരതിക്ക് ഉത്തര്‍പ്രദേശില്‍ മത്സരിക്കാമെങ്കിലും ബിജെപി വിജയിച്ചാല്‍ പാര്‍ലമെന്ററി ബോര്‍ഡാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും കല്‍രാജ് മിശ്ര പറഞ്ഞു. ഉമാഭാരതിയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കുന്നതിനോട് യോജിക്കുന്നില്ലെന്ന സന്ദേശം നല്‍കാനാണ് ബ്രാഹ്മണ നേതാവുകൂടിയായ കല്‍രാജ് മിശ്ര ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹന്‍ താന്‍ തന്നെയാണെന്നും ലഖ്നൗ ഈസ്റ്റില്‍നിന്നും മത്സരിക്കുന്ന മിശ്ര സൂചിപ്പിച്ചു.

    ReplyDelete