Saturday, February 18, 2012

കോച്ച് ഫാക്ടറി ശിലാസ്ഥാപനം നടത്തുന്നത് ചട്ടലംഘനം: പിണറായി

ഒന്നാം യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസര്‍ക്കാരും റെയില്‍വേയും അട്ടിമറിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി 21 ന് കോച്ച് ഫാക്ടറിക്ക് ശിലയിടുമെന്ന കേന്ദ്ര റെയില്‍ മന്ത്രിയുടെ പ്രഖ്യാപനം പിറവം ഉപതെരഞ്ഞെടുപ്പ് ലാക്കാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. ഉപതെരഞ്ഞെടുപ്പ് കാരണം സംസ്ഥാനത്ത് പെരുമാറ്റചട്ടം നിലനില്‍ക്കെ കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍ പങ്കെടുത്ത് ശിലാസ്ഥാപനമാമാങ്കം നടത്തുന്നത് ചട്ടലംഘനവുമാണ്. കഞ്ചിക്കോടിന് പകരം കോട്ടമൈതാനം വേദിയാക്കിയിരിക്കുന്നതും പ്രചാരണ ഉദ്ദേശത്തോടെയാണ്.

അയ്യായിരം കോടി രൂപയിലധികം മുതല്‍ മുടക്കുള്ള ബ്രഹത്തായ കോച്ച് ഫാക്ടറി പദ്ധതിയാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് മധ്യേ നഷ്ടപരിഹാരം എന്ന നിലയിലാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. സ്ഥലത്തിന്റെ വിലയും അനുബന്ധ ചെലവുകളും കണക്കാക്കിയാല്‍ ആറായിരം കോടി രൂപയുടേതാണ് പദ്ധതി. എന്നാല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് 550 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി മാത്രമാണ്. കോച്ച് ഫാക്ടറിക്കുവേണ്ടി സ്വന്തം ചെലവില്‍ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കി മുന്‍ എല്‍ .ഡി.എഫ് സര്‍ക്കാര്‍ ചരിത്രം തീര്‍ത്തിരുന്നു. ഇതുവരെ കോച്ച് ഫാക്ടറി സ്ഥലം സ്വന്തം ചെലവിലാണ് റെയില്‍വേ കണ്ടെത്തിയിട്ടുള്ളത്. 429 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. എന്നാല്‍ അതില്‍ 239 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് ഇപ്പോഴത്തെ പദ്ധതി.

900 ഏക്കര്‍ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളുള്ള ടൗണ്‍ഷിപ്പ് എന്ന വാഗ്ദാനവും ഉണ്ടായിരുന്നു. റായ്ബറേലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമീപ സമയത്ത് റെയില്‍വേ നേരിട്ട് കോച്ച് ഫാക്ടറി സ്ഥാപിച്ചു. എന്നാല്‍ പൊതുമേഖല എന്ന സങ്കല്‍പം ഉപേക്ഷിച്ച് 26 ശതമാനം റെയില്‍വേയുടെ വിഹിതം കഴിഞ്ഞ് സ്വകാര്യപങ്കാളിത്തത്തോടെയുള്ള പദ്ധതിക്കാണ് നിര്‍ദ്ദേശം. ഇതിന് വേണ്ടി ആഗോള ടെണ്ടര്‍ വിളിച്ച് സ്വകാര്യസംരംഭകരെ കണ്ടെത്തണം. അതിനുള്ള നടപടി പൂര്‍ത്തീകരിച്ചിട്ടില്ല. റെയില്‍വേ ബജറ്റ് മാര്‍ച്ചില്‍ വരാനിരിക്കുന്നതേയുള്ളൂ. അതില്‍ പാലക്കാട് കോച്ച് ഫാക്ടറിക്കുവേണ്ടി എത്ര തുക നീക്കിവെക്കുമെന്ന് അറിയേണ്ടതുണ്ട്. ഇങ്ങനെ ചിത്രം ഒട്ടും വ്യക്തമാകാതിരിക്കെ ശിലാസ്ഥാപന നാടകം നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

deshabhimani

1 comment:

  1. ഒന്നാം യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസര്‍ക്കാരും റെയില്‍വേയും അട്ടിമറിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി 21 ന് കോച്ച് ഫാക്ടറിക്ക് ശിലയിടുമെന്ന കേന്ദ്ര റെയില്‍ മന്ത്രിയുടെ പ്രഖ്യാപനം പിറവം ഉപതെരഞ്ഞെടുപ്പ് ലാക്കാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ്. ഉപതെരഞ്ഞെടുപ്പ് കാരണം സംസ്ഥാനത്ത് പെരുമാറ്റചട്ടം നിലനില്‍ക്കെ കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍ പങ്കെടുത്ത് ശിലാസ്ഥാപനമാമാങ്കം നടത്തുന്നത് ചട്ടലംഘനവുമാണ്. കഞ്ചിക്കോടിന് പകരം കോട്ടമൈതാനം വേദിയാക്കിയിരിക്കുന്നതും പ്രചാരണ ഉദ്ദേശത്തോടെയാണ്.

    ReplyDelete