Tuesday, November 13, 2012

ബിജെപിയോടും ആര്‍എസ്എസിനോടും വിട്ടുവീഴ്ചയില്ല: പിണറായി


ബിജെപി-ആര്‍എസ്എസ് വര്‍ഗീയതയോടും അവരുടെ വര്‍ഗനയത്തോടുമുള്ള സിപിഐ എം നിലപാടില്‍ ഒരുവിട്ടുവീഴ്ചയുമില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഐ എമ്മിനോട് അയിത്തമില്ലെന്നു പറയുകയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആയുസ്സില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത ബി ജെ പി ദേശീയനേതാവ് എല്‍ കെ അദ്വാനി തന്റെ കമ്യൂണിസ്റ്റ് വിരുദ്ധത ആവര്‍ത്തിച്ചിരിക്കയാണ്. 
 
ബിജെപിയോട് ആശയക്കുഴപ്പമില്ലാത്ത, സുനിശ്ചിതമായ സമീപനമാണ് പാര്‍ടിക്കുള്ളതെന്ന് പിണറായി പറഞ്ഞു. ബിജെപിക്കുകൂടി സ്വീകാര്യമായ സാമ്പത്തികനയങ്ങളാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. വര്‍ഗനയത്തില്‍ രണ്ടു പാര്‍ടികളും ഒന്നാണ്. ആഗോളവല്‍ക്കരണം, നവ ഉദാരവല്‍ക്കരണം, അമേരിക്കന്‍ സാമ്രാജ്യത്വ വിധേയത്വം എന്നിവയില്‍ രണ്ടു കക്ഷികളും യോജിപ്പിലാണ്. വര്‍ഗതാല്‍പ്പര്യത്തിലെ യോജിപ്പുകാരണം കോണ്‍ഗ്രസിനോട് ബിജെപിക്കും തിരിച്ചും മൃദുസമീപനമാണ്. കോണ്‍ഗ്രസിന്റെ ഭരണനയങ്ങളെ പിന്തുണയ്ക്കുന്ന ബിജെപിയുടെ വര്‍ഗീയനയവും നാടിന് ആപത്താണ്. 
 
ബിജെപി, ആര്‍എസ്എസ് എന്നീ പേരുകളോടല്ല, അവയുടെ നയങ്ങളോടാണ് കമ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍പ്പ്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപിയുടെ പിന്തുണ തെരഞ്ഞെടുപ്പ് ഘട്ടത്തിലടക്കം സ്വീകരിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. പിന്തുണയ്ക്കുവേണ്ടി കോണ്‍ഗ്രസ് നേതൃത്വവും പിന്തുണ നല്‍കാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വവും തയ്യാറായ ചരിത്രം വിസ്മരിക്കാനാവില്ല. 
 
ശ്രീരാമന്റെ പേരില്‍ വര്‍ഗീയകലാപം അഴിച്ചുവിട്ട് ആയിരങ്ങളുടെ ചോരയൊഴുകാന്‍ കാരണമായ രഥയാത്ര നയിച്ചതില്‍ 80 വയസ്സായപ്പോഴെങ്കിലും അദ്വാനിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടോയെന്ന് പിണറായി ചോദിച്ചു. ഗുജറാത്ത് വംശഹത്യയെത്തുടര്‍ന്ന് നരേന്ദ്രമോഡിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന നിലപാട് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി സ്വീകരിച്ചപ്പോള്‍ അതിനെ എതിര്‍ത്ത നേതാവാണ് അദ്വാനി. ബിജെപി നേതാക്കള്‍ ആര്‍എസ്എസിന്റെ ഭ്രാന്തന്‍ വര്‍ഗീയനയം മുറുകെപ്പിടിച്ചില്ലെങ്കില്‍ ആര്‍എസ്എസ് "സംസ്കാര"ത്തിന്റെ ഇരയായി മാറുമെന്ന് അദ്വാനിയുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നു. മുഹമ്മദലി ജിന്ന സെക്കുലറായിരുന്നുവെന്ന് ഒരു ഘട്ടത്തില്‍ അദ്വാനി അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹത്തെ വച്ചുപൊറുപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറായില്ല. ബിജെപിക്ക് പുതുമുഖം നല്‍കുന്നതിന് വാജ്പേയിക്കൊപ്പം നേതൃത്വം നല്‍കിയ അദ്വാനി അതോടെ ഒരു ദുരന്തനായകനായി. 
 
സംശുദ്ധഭരണം വാഗ്ദാനംചെയ്ത ബിജെപിയുടെ തനിനിറം കര്‍ണാടകം വ്യക്തമാക്കി. ഭരണം എത്ര മലീമസമാക്കാമെന്നും അഴിമതിയില്‍ കോണ്‍ഗ്രസിനു തുല്യമാണെന്നും ബിജെപി തെളിയിച്ചു. കേരളത്തിലെ സിപിഐ എം- ആര്‍എസ്എസ് സംഘട്ടനങ്ങള്‍ ഒഴിവാക്കി, രണ്ടു പ്രസ്ഥാനങ്ങളും ഐക്യത്തോടെ നീങ്ങാന്‍ അദ്വാനിയുടെ അഭിപ്രായത്തെ ഉപയോഗിച്ചുകൂടേയെന്ന് ഒരു ലേഖകന്‍ ചോദിച്ചപ്പോള്‍ സിപിഐ എം ആരെയും ആക്രമിക്കുന്ന പ്രസ്ഥാനമല്ലെന്ന് പിണറായി മറുപടി നല്‍കി. 
 
മുംബൈയില്‍ ശക്തമായിരുന്ന ഇടതുപക്ഷ ട്രേഡ്യൂണിയനുകളെ ഇല്ലായ്മചെയ്യാന്‍ ശിവസേന നടത്തിയ കളി കണ്ണൂരിലടക്കം നടത്താനാണ് ദശകങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് പരിശ്രമിച്ചത്. മുസ്ലിം വിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണവും തലശ്ശേരി വര്‍ഗീയകലാപവുമെല്ലാം ആ അജന്‍ഡയുടെ ഭാഗമായിരുന്നു. എന്നാല്‍, വര്‍ഗീയകലാപം തടയാന്‍ കമ്യൂണിസ്റ്റുകാര്‍ ജീവന്‍ നല്‍കി പൊരുതി. ഈ നയസമീപനത്തില്‍ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്ന് പിണറായി പറഞ്ഞു.

No comments:

Post a Comment