Sunday, November 11, 2012

തെറ്റായ പീഡനവാര്‍ത്ത; ബിബിസി ഡയറക്ടര്‍ ജനറല്‍ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടനിലെ മുതിര്‍ന്ന നേതാവ് ടോറി ലോര്‍ഡ് മക് ആല്‍പൈന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന തെറ്റായവാര്‍ത്ത സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ജോര്‍ജ്ജ് എന്‍വിസില്‍ രാജിവച്ചു. മാര്‍ഗരറ്റ് താച്ചറുടെ ഉപദേശകനും സുഹൃത്തുമായ ലോര്‍ഡ് മക് ആല്‍പൈനെതിരെ തെറ്റായി വാര്‍ത്ത നല്‍കിയ സംഭവം വിവാദമായതോടെയാണ് ബിബിസി ചാനലിന്റെ ഡയറക്ടര്‍ ജനറലിന്റെ രാജി.

നോര്‍ത്ത് വെയില്‍സ് കെയര്‍ ഹോമില്‍ നടന്നുവെന്ന് ബിബിസിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് വിവാദമായത്. നവംബര്‍ രണ്ടിന് ആയിരുന്നു ഈ വാര്‍ത്ത സംപ്രേഷണം ചെയ്തത്. കഴിഞ്ഞ സെപ്തര്‍ 17 നാണ് എന്‍വിസില്‍ ബിബിസി ഡയറക്ടര്‍ ജനറലായി ചുമതല ഏറ്റെടുക്കുന്നത്. ഏറ്റവും ചുരുങ്ങിയകാലം ഈ സ്ഥാനത്തിരുന്ന വ്യക്തി അദ്ദേഹമാണ്.

പീഡനത്തിനിരയായ വ്യക്തിയുടെ അഭിമുഖവും ഉള്‍പ്പെടുത്തിയാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. സ്റ്റീവ് മെസ്ഹാം എന്നയാളാണ് തന്റെ കുട്ടിക്കാലത്ത് പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാളുടെ വാക്കുകള്‍ മെക് ആല്‍പൈനാണ് പീഡിപ്പിച്ചതെന്ന തെറ്റായ സൂചന നല്‍കുന്നതായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് വാര്‍ത്തയെന്ന് ആരോപിച്ച് മക് ആല്‍പൈന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വാര്‍ത്ത പിന്‍വലിക്കുകയും ബിബിസി പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു.

ബിബിസിയുടെ അവതാരകനായിരുന്ന സര്‍ ജിമ്മി സാവിലെക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വാര്‍ത്ത മുക്കിയെന്ന പരാതി നേരത്തെ വിവാദമായിരുന്നു. ന്യൂസ് നൈറ്റ് എഡിറ്റര്‍ പീറ്റര്‍ റിപ്പണ്‍ ഇതേത്തുടര്‍ന്ന് രാജിവെച്ചിരുന്നു.

No comments:

Post a Comment