Wednesday, February 5, 2014

ആറന്‍മുള: ഉമ്മന്‍ചാണ്ടി അയച്ച കത്ത് പുറത്ത്

ആറന്‍മുളവിമാനത്താവളത്തിന് എത്രയും വേഗം പാരിസ്ഥിതികാനുമതി ലഭിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്. 2013 സെപ്തംബര്‍ 26നാണ് ഉമ്മന്‍ചാണ്ടി അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയന്തി നടരാജന് കത്തയച്ചത്. വിമാനത്താവളത്തിന്റെ കാര്യത്തില്‍ നടപടികള്‍ മരവിപ്പിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സുഗതകുമാരിക്ക് കത്തയച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി ഇടപെട്ടത്.

പദ്ധതിക്കെതിരായ സംയുക്ത കര്‍മസമിതിയുടെ അധ്യക്ഷ കൂടിയായ സുഗതകുമാരിക്ക് 2013 ആഗസ്ത് 21നാണ് സോണിയ കത്തയച്ചത്. പരാതി കണക്കിലെടുത്ത് നടപടി നിര്‍ത്തിയെന്നും സംസ്ഥാന സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞു. ഇതോടെ പദ്ധതിയുടെ പ്രൊമോട്ടര്‍മാരായ കെജിഎസ് ഗ്രൂപ്പിന്റെയും ആന്റോ ആന്റണി എംപി, കെ ശിവദാസന്‍നായര്‍ എംഎല്‍എ എന്നിവരുടെയും സമ്മര്‍ദഫലമാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. എംപിയും എംഎല്‍എയും ഡല്‍ഹിയിലെത്തിയും കരുക്കള്‍ നീക്കി. ജയന്തി നടരാജന് സെപ്തംബറില്‍ അയച്ച കത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ട് പദ്ധതിക്ക് എത്രയും വേഗം അന്തിമാനുമതി നേടിക്കൊടുക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ഥന. മറ്റെല്ലാ അനുമതികളും ലഭിച്ചെന്നും അന്തിമാനുമതി മാത്രമാണ് വേണ്ടതെന്നും കത്തില്‍ പറയുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ പ്രവാസികള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാകും. തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് സഹായകമാകും. കുമരകം, തേക്കടി, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ലോകപ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കും സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും വേഗംഎത്താനാകും. പദ്ധതിയില്‍ പത്തുശതമാനം ഓഹരിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വികസനപദ്ധതിക്ക് പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്- കത്തില്‍ പറഞ്ഞു.

കേന്ദ്രത്തിന് ഇത്തരമൊരു കത്തയച്ചതായി ആറന്‍മുള വിഷയം നിയമസഭയില്‍ ചര്‍ച്ചചെയ്തപ്പോഴും മുഖ്യമന്ത്രി മറച്ചുവച്ചു. അനുമതി ലഭിച്ചത് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ച് രണ്ടുമാസത്തിനകം അന്തിമാനുമതി ലഭിച്ചു. പാരിസ്ഥിതികാനുമതി കിട്ടാന്‍ കോടികളുടെ കോഴ ഇടപാട് നടന്നുവെന്ന ആക്ഷേപവും ശക്തം. മറ്റു പദ്ധതികളുടെ പാരിസ്ഥിതികാനുമതിക്ക് ജയന്തി നടരാജന്‍ കോഴ ആവശ്യപ്പെട്ടതായി നിരവധി കോര്‍പറേറ്റുകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. പാരിസ്ഥിതികാനുമതിക്ക് നല്‍കുന്ന കോഴയ്ക്ക് "ജയന്തി നികുതി" എന്നാണ് വ്യവസായ ലോകത്തെ ഓമനപ്പേര്. സര്‍ക്കാരിന് നാണക്കേടാകുമെന്ന് കണ്ടതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ജയന്തിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി.

എം പ്രശാന്ത് deshabhimani

No comments:

Post a Comment