Saturday, October 15, 2011

ഉമ്മന്‍ചാണ്ടിയുടെ പിടിവാശി

നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയെ സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാണിച്ച പ്രത്യേക താല്‍പ്പര്യവും തികച്ചും പക്ഷപാതപരമായ നടപടിയും പിടിവാശിയുമാണ് മൂന്നുമാസക്കാലം വിദ്യാര്‍ഥികളുടെ പഠനത്തിന് തടസ്സം നേരിടാന്‍ കാരണമായത്. 2011 ജൂലൈ നാലിനാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മല്‍ മാധവിന് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭിച്ചത്. സര്‍വകലാശാലാ ചട്ടങ്ങള്‍ മറികടന്ന് അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയ മാധവിനെ കോളേജില്‍നിന്ന് പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലാ നിയമവും ചട്ടവും നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ചട്ടം ലംഘിക്കാനാണ് തുനിഞ്ഞത്. നിര്‍മല്‍ മാധവിനെ വഴിവിട്ട് സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി തയ്യാറായത്. സ്വാഭാവികമായും ഇതിനെതിരെ സമരം നടത്തുകയല്ലാതെ വിദ്യാര്‍ഥികള്‍ക്ക് മറ്റു മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. സമരത്തിന് എസ്എഫ്ഐ നേതൃത്വം നല്‍കി.

വിദ്യാര്‍ഥികളുടെ ന്യായമായ സമരം പൊലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് തകര്‍ക്കാനാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ കോഴിക്കോട് കലക്ടര്‍ ഇടപെട്ട് സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി ചര്‍ച്ച നടത്തി. നിര്‍മല്‍ മാധവിന്റെ പ്രവേശനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ച് ശരിയായ തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പുതന്നെ ചട്ടവിരുദ്ധമായി പ്രവേശനം ലഭിച്ച നിര്‍മല്‍ മാധവ് ക്ലാസില്‍ ഹാജരാകാന്‍ തുടങ്ങി. ഇതാണ് പ്രകോപനം സൃഷ്ടിച്ചത്. നിര്‍മല്‍ മാധവിന് കലിക്കറ്റ് സര്‍വകലാശാലയുടെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലാണ് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന് പ്രവേശനം ലഭിച്ചത്. മൂന്ന് സെമസ്റ്റര്‍ പൂര്‍ത്തിയാക്കാത്ത നിര്‍മല്‍ ഇല്ലാത്ത റാഗിങ്ങിന്റെ പേരുപറഞ്ഞ് ആലപ്പുഴ സഹകരണമേഖലയിലെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങിന് പ്രവേശനം നേടി. അവിടെയും തുടരാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടായിരിക്കണം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ചത്. മര്‍ദനകഥകേട്ട് കരളലിഞ്ഞതുമൂലമാണെന്നു പറയുന്നു സര്‍വകലാശാലാ നിയമവും ചട്ടവും ഒന്നും പരിശോധിക്കാതെ നിര്‍മലിന് കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ ആവശ്യാനുസരണം നിര്‍മല്‍ മാധവിനെ അഞ്ചാംസെമസ്റ്ററില്‍ പ്രവേശിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിടുകയാണുണ്ടായത്. അതനുസരിച്ചാണ് ചട്ടവിരുദ്ധമായി പ്രവേശനം ലഭിച്ചത്.

ഈ അനീതി തിരുത്താനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ സമരം തുടര്‍ന്നത്. ഇത് നിര്‍മല്‍ മാധവ് പഠിക്കണോ വേണ്ടയോ എന്ന പ്രശ്നമല്ല. പ്രവേശന പരീക്ഷയില്‍ 22,787-ാം റാങ്കുകാരനായ നിര്‍മല്‍ മാധവിന് റാങ്ക്ലിസ്റ്റനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ച സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന പ്രശ്നമാണ്. സര്‍ക്കാര്‍ കോളേജില്‍ ജനറല്‍ മെറിറ്റില്‍ അവസാനം പ്രവേശനം ലഭിച്ച വിദ്യാര്‍ഥിയുടെ റാങ്ക് 1316 ആണ്. ഈഴവ സംവരണറാങ്ക് 5646. പിന്നെന്തിന് അനര്‍ഹമായി ഒരു വിദ്യാര്‍ഥിക്ക് ചട്ടം മറികടന്ന് മുഖ്യമന്ത്രി പ്രവേശനം നല്‍കി എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. ചട്ടവിരുദ്ധമായ കാര്യം ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. തികഞ്ഞ സാമൂഹ്യബോധത്തിന്റെ അടിസ്ഥാനത്തില്‍ , നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ സമാധാനപരമായി നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയത്. ഇത് അഭിമാനത്തിന്റെ പ്രശ്നമായി മുഖ്യമന്ത്രി കണ്ടു. അത് തികച്ചും ദുരഭിമാനമായിരുന്നു. മുഖ്യമന്ത്രിയുടെ അനുഗ്രഹവും ആശിസ്സും ഉറപ്പായതുകൊണ്ടാണ് വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ പൊലീസ് തയ്യാറായത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം വിദ്യാര്‍ഥികളുടെ തലയ്ക്കുതന്നെ ലാത്തികൊണ്ട് അടിക്കണമെന്ന് നിര്‍ദേശിച്ചതുപോലെയാണ് എല്ലായിടത്തും ലാത്തിച്ചാര്‍ജ് നടന്നത്. ചൂരല്‍പ്രയോഗമൊന്നും എവിടെയും ഉണ്ടായതായി കാണുന്നില്ല.

രാധാകൃഷ്ണപിള്ളയെന്ന ഒന്നാംതരം ക്രിമിനലായ അസിസ്റ്റന്റ് കമീഷണര്‍ കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ കൈത്തോക്കെടുത്ത് വെടിയുതിര്‍ത്തു. വിദ്യാര്‍ഥികളെ ഭയപ്പെടുത്തി പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവച്ചതാണെന്നു വരുത്താന്‍ ചിലര്‍ വൃഥാശ്രമം നടത്തി. രാധാകൃഷ്ണപിള്ള വിട്ടില്ല. വിദ്യാര്‍ഥികളെ ഉന്നംവച്ചുതന്നെയാണ് നാല് വെടി തുരുതുരാ ഉതിര്‍ത്തതെന്ന് പത്രലേഖകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടിയില്‍നിന്ന് റിവാര്‍ഡ് മോഹിച്ചായിരിക്കും ഇത് ചെയ്തതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ഏതായാലും കോഴിക്കോട്ട് വമ്പിച്ച ജനപിന്തുണയോടെ നടന്ന സമരം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചു. നിര്‍മല്‍ മാധവിനെ പെരിന്തല്‍മണ്ണയിലെ ഒരു സ്വാശ്രയ കോളേജില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. അതോടെ വിദ്യാര്‍ഥിസമരം അവസാനിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ പഠനം തുടരാനുള്ള തടസ്സം നീങ്ങിയതില്‍ എല്ലാവര്‍ക്കും സന്തോഷിക്കാം. സമരം വിജയിച്ചതില്‍ എസ്എഫ്ഐക്കും അതിന് സഹായം നല്‍കിയ എല്ലാവര്‍ക്കും അഭിമാനിക്കാം. എന്നാല്‍ , തികച്ചും നിയമവിരുദ്ധമായി മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത ധിക്കാരിയായ അസിസ്റ്റന്റ് കമീഷണര്‍ മാപ്പര്‍ഹിക്കുന്നില്ല. ഈ ക്രിമിനല്‍ സര്‍വീസില്‍ തുടര്‍ന്നുകൂടാ.

deshabhimani editorial 151011

2 comments:

  1. അനീതി തിരുത്താനാണ് എസ്എഫ്ഐ നേതൃത്വത്തില്‍ സമരം തുടര്‍ന്നത്. ഇത് നിര്‍മല്‍ മാധവ് പഠിക്കണോ വേണ്ടയോ എന്ന പ്രശ്നമല്ല. പ്രവേശന പരീക്ഷയില്‍ 22,787-ാം റാങ്കുകാരനായ നിര്‍മല്‍ മാധവിന് റാങ്ക്ലിസ്റ്റനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ച സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന പ്രശ്നമാണ്. സര്‍ക്കാര്‍ കോളേജില്‍ ജനറല്‍ മെറിറ്റില്‍ അവസാനം പ്രവേശനം ലഭിച്ച വിദ്യാര്‍ഥിയുടെ റാങ്ക് 1316 ആണ്. ഈഴവ സംവരണറാങ്ക് 5646. പിന്നെന്തിന് അനര്‍ഹമായി ഒരു വിദ്യാര്‍ഥിക്ക് ചട്ടം മറികടന്ന് മുഖ്യമന്ത്രി പ്രവേശനം നല്‍കി എന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്. ചട്ടവിരുദ്ധമായ കാര്യം ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. തികഞ്ഞ സാമൂഹ്യബോധത്തിന്റെ അടിസ്ഥാനത്തില്‍ , നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ സമാധാനപരമായി നടത്തിയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയത്. ഇത് അഭിമാനത്തിന്റെ പ്രശ്നമായി മുഖ്യമന്ത്രി കണ്ടു. അത് തികച്ചും ദുരഭിമാനമായിരുന്നു.

    ReplyDelete
  2. നിര്‍മല്‍ മാധവിന്റെ കോളേജ് പ്രവേശനക്കാര്യത്തില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തീരുമാനിക്കും. ശനിയാഴ്ച രാവിലെ പാണക്കാട്ട് ഇതുസംബന്ധിച്ച് യോഗം ചേര്‍ന്നെങ്കിലും അഭിപ്രായ ഐക്യമുണ്ടായില്ല. വിവാദത്തില്‍പെട്ട വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കണോ എന്നായിരുന്നു തര്‍ക്കം. തുടര്‍ന്നാണ് തീരുമാനം തങ്ങള്‍ക്കു വിട്ടത്.

    ReplyDelete