Thursday, December 15, 2011

പ്രേക്ഷകാംഗീകാരത്തില്‍ പെയിന്റിങ് ലെസണ്‍

പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര ചിത്രങ്ങളുടെ ഒന്നാം ഘട്ട പ്രദര്‍ശനം പൂര്‍ത്തിയായപ്പോള്‍ മുഴുവന്‍ പ്രേക്ഷകരുടെയും മനംകവര്‍ന്നത് പാബ്ലോ പെരില്‍മാന്റെ ദ പെയിന്റിങ് ലെസണ്‍ . മുസ്തഫ നൂറിയുടെ ബോഡി, കാര്‍ലോസ് സോറിന്റെ ദി ക്യാറ്റ് വാനിഷസ് എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. മേള വെള്ളിയാഴ്ച കൊടിയിറങ്ങും. 14 മത്സര ചിത്രങ്ങളില്‍നിന്ന് ഷെറിയുടെ ആദിമധ്യാന്തം, അറിയോ സോലിറ്റോയുടെ പലവന്‍ ഫെയ്റ്റ്, അലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങള്‍ തള്ളിയതോടെ 11 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ അവശേഷിച്ചത്.

ചിലിയിലെ വലതുപക്ഷവും പിനോഷെയുടെ പട്ടാളവും ഇല്ലാതാക്കിയ അഗസ്റ്റോ എന്ന ചിത്രകാരനായ ബാലനെക്കുറിച്ചുള്ള ഹൃദയഹാരിയായ ചിത്രമാണ് ദി പെയിന്റിങ് ലെസണ്‍ . കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തി ചിത്രകാരനായ കുരുന്ന് ബാലനെ ഇല്ലാതാക്കുന്ന പിനോഷെയുടെ പട്ടാളത്തിന്റെ ക്രൂരത ലളിതമായ ആഖ്യാനത്തിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു. ശരീരം, മനുഷ്യബന്ധങ്ങള്‍ ഇവ തമ്മിലുള്ള സംഘര്‍ഷം സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ വിലയിരുത്തുന്ന ബോഡിയും ചലച്ചിത്രപ്രേമികളുടെ ഇഷ്ടചിത്രമായി.

സിനിമകളുടെ 80 ശതമാനം പ്രദര്‍ശനവും പൂര്‍ത്തിയായപ്പോള്‍ മികച്ച സിനിമകളുടെ അഭാവമാണ് പ്രതിനിധികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. മുന്‍വര്‍ഷങ്ങളിലെപ്പോലെ മികച്ച സിനിമകള്‍ മേളയില്‍ എത്തിക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ഇത്തവണ അക്കാദമിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പരാതിയുണ്ട്. വരും ദിവസങ്ങളില്‍ , നേരത്തെ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ ആവര്‍ത്തനമായതിനാല്‍ പല പ്രതിനിധികളും മേളവിട്ട് തുടങ്ങി. സംഘാടനത്തിലെ പിഴവും റിസര്‍വേഷന്‍ സംവിധാനത്തിലെ താളപ്പിഴയും ഓപ്പണ്‍ഫോറത്തിലെ ബഹളവും പൊലീസിന്റെ ഇടപെടലും മേളയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി. ഓര്‍മ വിഭാഗത്തില്‍ രവീന്ദ്രന്‍ , വിപിന്‍ദാസ്, ആറന്മുള പൊന്നമ്മ, എം എഫ് ഹുസൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതും ചര്‍ച്ചയായി. മത്സരവിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായ ചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. പ്രേക്ഷകാംഗീകാരം നേടിയ ചിത്രത്തിന്റെ സംവിധായകനു രണ്ടുലക്ഷം രൂപയുള്‍പ്പെടുന്ന രജതചകോര പുരസ്കാരം നല്‍കും.
(സുമേഷ് കെ ബാലന്‍)

deshabhimani 151211

1 comment:

  1. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര ചിത്രങ്ങളുടെ ഒന്നാം ഘട്ട പ്രദര്‍ശനം പൂര്‍ത്തിയായപ്പോള്‍ മുഴുവന്‍ പ്രേക്ഷകരുടെയും മനംകവര്‍ന്നത് പാബ്ലോ പെരില്‍മാന്റെ ദ പെയിന്റിങ് ലെസണ്‍ . മുസ്തഫ നൂറിയുടെ ബോഡി, കാര്‍ലോസ് സോറിന്റെ ദി ക്യാറ്റ് വാനിഷസ് എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. മേള വെള്ളിയാഴ്ച കൊടിയിറങ്ങും. 14 മത്സര ചിത്രങ്ങളില്‍നിന്ന് ഷെറിയുടെ ആദിമധ്യാന്തം, അറിയോ സോലിറ്റോയുടെ പലവന്‍ ഫെയ്റ്റ്, അലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങള്‍ തള്ളിയതോടെ 11 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ അവശേഷിച്ചത്.

    ReplyDelete