Sunday, December 11, 2011

അജിത് സിങ് യുപിഎയില്‍ ; രവിക്ക് വ്യോമയാനം നഷ്ടമാകും

വയലാര്‍ രവിക്ക് സിവില്‍ വ്യോമയാന വകുപ്പ് നഷ്ടമാകും. ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിഎയിലേക്ക് വന്ന അജിത്സിങ്ങിന് സിവില്‍ വ്യോമയാന വകുപ്പ് നല്‍കാനാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. യുപിയില്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയത്. രാഹുല്‍ഗാന്ധിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. 40 മുതല്‍ 50 വരെ നിയമസഭ സീറ്റും കേന്ദ്രത്തില്‍ പ്രധാന വകുപ്പുമാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാകുന്നതിന് അജിത്സിങ് മുന്നോട്ടുവച്ചത്. രാഹുല്‍ ഗാന്ധി സമ്മതം മൂളിയതിനെത്തുടര്‍ന്ന് അജിത്സിങ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തും. ഈയാഴ്ചതന്നെ സഖ്യപ്രഖ്യാപനം ഔദ്യോഗികമായി നടത്തും.

വാണിജ്യം, ഭക്ഷ്യ- സിവില്‍ സപ്ലൈസ്, സിവില്‍ വ്യോമയാനം എന്നീ വകുപ്പുകളിലൊന്നാണ് അജിത്സിങ് ആവശ്യപ്പെട്ടത്. വാണിജ്യവകുപ്പ് ആനന്ദ് ശര്‍മയും ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് കെ വി തോമസുമാണ് കൈകാര്യംചെയ്യുന്നത്. ഈ രണ്ടുപേരെയും മാറ്റാന്‍ സോണിയക്ക് താല്‍പ്പര്യമില്ല. വ്യോമയാനവകുപ്പിന്റെ കാര്യത്തില്‍ വയലാര്‍ രവിയുടെ പ്രകടനം മോശമാണെന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലുണ്ട്. വയലാര്‍ രവി പ്രവാസിക്ഷേമ വകുപ്പില്‍ തുടര്‍ന്നേക്കും. മകന്‍ ജയന്ത്സിങ്ങിനു കൂടി കേന്ദ്രമന്ത്രിസ്ഥാനം അജിത് സിങ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല. പടിഞ്ഞാറന്‍ യുപിയില്‍ സ്വാധീനമുള്ള അജിത്സിങ്ങിന്റെ വരവോടെ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്.

deshabhimani 111211

1 comment:

  1. വയലാര്‍ രവിക്ക് സിവില്‍ വ്യോമയാന വകുപ്പ് നഷ്ടമാകും. ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിഎയിലേക്ക് വന്ന അജിത്സിങ്ങിന് സിവില്‍ വ്യോമയാന വകുപ്പ് നല്‍കാനാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

    ReplyDelete