Friday, January 20, 2012

കണ്ണൂര്‍ സ്പിന്നിങ്മില്‍ പ്രവര്‍ത്തനം നിലച്ചു

കണ്ണൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ പ്രവര്‍ത്തനം നിലച്ചു. തിങ്കളാഴ്ച മുതല്‍ മില്ലില്‍ ലേ ഓഫ് പ്രഖ്യാപിച്ചു. അഞ്ഞൂറോളം തൊഴിലാളി കുടുംബങ്ങളുടെ ജീവിതമാണ് മില്‍ അടച്ചുപൂട്ടിയതോടെ വീണ്ടും ദുരിതത്തിലായത്. കഴിഞ്ഞ എട്ടുമാസമുണ്ടായ വന്‍നഷ്ടമാണ് കമ്പനിയെ ബാധിച്ചത്. സാമ്പത്തികപ്രതിസന്ധി മൂര്‍ഛിച്ചതോടെ പരുത്തി വാങ്ങാനാവാതെ ഒമ്പത്മുതല്‍ ഭാഗികമായി ലേ ഓഫ് പ്രഖ്യാപിച്ചിരുന്നു. ഇത് ഉന്നതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാവശ്യമായ പരുത്തി ലഭിക്കാത്തതാണ് പൂട്ടാന്‍ കാരണം.

നിരവധി പ്രയാസങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും പ്രവര്‍ത്തനം നിലയ്ക്കാത്ത മില്ലിനാണ് യുഡിഎഫ് സര്‍ക്കാരിന്റെ എട്ടാംമാസത്തില്‍ താഴുവീണത്. നിലവിലുളള എംഡി ശങ്കറിനെ മാറ്റി പുതിയ എംഡിയായി എം സി സുരേഷ്ബാബുവിനെ യുഡിഎഫ് നിയമിച്ചുവെങ്കിലും അദ്ദേഹം നിസ്സഹായനാണ്. ചെയര്‍മാന്‍ സ്ഥാനത്തിനായി ലീഗും കോണ്‍ഗ്രസും തര്‍ക്കം തുടരുന്നതിനാല്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. മൂന്ന് കോടിയോളം രൂപ പരുത്തി വാങ്ങിയ വകയില്‍ കമ്പനികള്‍ക്ക് നല്‍കാനുണ്ട്. വിളവെടുപ്പായിട്ടും പരുത്തി ലഭിക്കാത്തതിന് കാരണം ഇതാണ്. പ്രതിമാസം 40 ലക്ഷം രൂപ തോതിലാണ് എട്ടുമാസത്തെ നഷ്ടം. മുന്‍ യുഡിഎഫ് കാലത്ത് സ്ഥിരമായി അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന മില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍വന്ന ശേഷമാണ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. പുതിയ യന്ത്രങ്ങള്‍ വാങ്ങാനുള്ള സഹായമടക്കം നല്‍കിയാണ് മില്ലിനെ നവീകരിച്ചത്.

ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം

ഫറോക്ക്: ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം സജീവമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന റീ റോളിങ് മില്‍ വേണ്ടെന്നുവെച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ സ്റ്റീല്‍ കോംപ്ലക്സിനെതിരെ തിരിയുന്നത്. റീ റോളിങ് മെഷീന്‍ ഇപ്പോള്‍ കമ്പനിയുടെ ലക്ഷ്യമല്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ സിഇഒ വ്യക്തമാക്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിെന്‍റ കാലത്താണ് ഇവിടെ റീ റോളിങ് മില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. റാഞ്ചിയിലെ സിഇ എന്ന കമ്പനി റീ റോളിങ് മില്ലിനായുള്ള പദ്ധതി ഉണ്ടാക്കി. മില്‍ കൊണ്ടുവന്നാലേ കോംപ്ലക്സ് ലാഭകരമായി നടത്താനാവൂ എന്നും സിഇ കമ്പനി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ കമ്പനിതന്നെ ഈ പദ്ധതി ലാഭകരമല്ലെന്ന് പറഞ്ഞതായാണ് സിഇഒ യോഗത്തില്‍ അറിയിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ വ്യവസായ നയത്തിന്റെ ഭാഗമായി സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെയും സ്റ്റീല്‍ കോംപ്ലക്സിന്റെയും സംയുക്ത സംരംഭത്തില്‍ 65,000 ടണ്‍ കപ്പാസിറ്റിയുള്ള റീറോളിങ് മില്‍ ഉണ്ടാക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. നിലവില്‍ സ്റ്റീല്‍ കോംപ്ലക്സില്‍ നിര്‍മിക്കുന്ന ബില്ലറ്റ്(ഉരുക്ക്കട്ട) മറ്റു കമ്പനികളില്‍ കൊണ്ടുപോയാണ് കമ്പിയാക്കുന്നത്. ഇതിന് വന്‍ തോതില്‍ ഗതാഗതച്ചെലവും കൂലിയും ആവശ്യമാണ്. റീറോളിങ് മില്‍ വരുന്നതോടെ ബില്ലറ്റുകള്‍ സ്റ്റീല്‍ കോംപ്ലക്സില്‍വെച്ചുതന്നെ കമ്പിയായി മാറ്റാന്‍ കഴിയുമെന്നതിനാല്‍ കമ്പനിക്ക് വന്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയുള്ള തീരുമാനങ്ങള്‍ കമ്പനിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയുയര്‍ത്തുന്നതായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് സിഇഒ വിളിച്ച യോഗത്തില്‍ വരുന്ന മാര്‍ച്ചിന് ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് തൊഴിലാളികളില്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

deshabhimani 200112

1 comment:

  1. കണ്ണൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ പ്രവര്‍ത്തനം നിലച്ചു. തിങ്കളാഴ്ച മുതല്‍ മില്ലില്‍ ലേ ഓഫ് പ്രഖ്യാപിച്ചു. അഞ്ഞൂറോളം തൊഴിലാളി കുടുംബങ്ങളുടെ ജീവിതമാണ് മില്‍ അടച്ചുപൂട്ടിയതോടെ വീണ്ടും ദുരിതത്തിലായത്. കഴിഞ്ഞ എട്ടുമാസമുണ്ടായ വന്‍നഷ്ടമാണ് കമ്പനിയെ ബാധിച്ചത്. സാമ്പത്തികപ്രതിസന്ധി മൂര്‍ഛിച്ചതോടെ പരുത്തി വാങ്ങാനാവാതെ ഒമ്പത്മുതല്‍ ഭാഗികമായി ലേ ഓഫ് പ്രഖ്യാപിച്ചിരുന്നു. ഇത് ഉന്നതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാവശ്യമായ പരുത്തി ലഭിക്കാത്തതാണ് പൂട്ടാന്‍ കാരണം.

    ReplyDelete