Friday, January 20, 2012

സ്റ്റേറ്റ് ബാങ്ക് പണമിടപാടിന് സ്വകാര്യസ്ഥാപനങ്ങളും

സംസ്ഥാനത്ത് 11 കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ പണമിടപാട് കൈകാര്യം ചെയ്യാനുള്ള ചുമതല മുംബൈ ആസ്ഥാനമായ സ്വകാര്യസ്ഥാപനത്തിന് കൈമാറി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യംവച്ചുള്ള നടപടി എസ്ബിഐ സേവനങ്ങളുടെ വിശ്വാസ്യത ചോര്‍ത്തും. എടിഎം നടത്തിപ്പിന് പുറംകരാര്‍ നല്‍കിയതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സമയത്താണ് പുതിയ സ്വകാര്യവല്‍ക്കരണ നീക്കം. കേരളത്തില്‍ എടിഎമ്മുകളില്‍ നിന്നും കള്ളനോട്ട് ലഭിക്കുന്നത് കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. സീറോ മൈക്രോ ഫിനാന്‍സ് ആന്‍ഡ് സേവിങ്ങ്സ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് എസ്ബിഐയുടെ കേരളത്തിലെ ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ക്ക് കരാറെടുത്തത്. പെരുമ്പാവൂര്‍ , വൈറ്റില, അങ്കമാലി, ആലുവ, ഇടപ്പള്ളി, തൃശൂര്‍ മെയിന്‍ , പാലക്കാട് മെയിന്‍ , തിരുവനന്തപുരം ആല്‍ത്തറജങ്ഷന്‍ , തിരുവനന്തപുരം മെയിന്‍ , ടെക്നോപാര്‍ക്ക്, ജവഹര്‍ നഗര്‍ ശാഖകളില്‍ ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ (കസ്റ്റമര്‍ കെയര്‍ പോയിന്റ്) തുറക്കാനാണ് അനുമതി. പെരുമ്പാവൂരിലും തിരുവനന്തപുരം ജവഹര്‍നഗര്‍ ശാഖയുടെ കീഴില്‍ കുറവംകോണത്തും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ സേവനകേന്ദ്രങ്ങള്‍ തുറക്കാന്‍ നീക്കമുണ്ട്.

സേവനകേന്ദ്രം വഴി ആദ്യമായി ഒരു അക്കൗണ്ടിലേക്ക് പണം അടയ്ക്കണമെങ്കില്‍ 25 രൂപയുടെ കാര്‍ഡ് വാങ്ങണം. ഇതില്‍ പകുതി ബാങ്കിനുള്ള വിഹിതമാണ്. 10,000 രൂപവരെ ഒറ്റതവണയായി അടയ്ക്കാം. തുകയുടെ രണ്ട് ശതമാനം കമീഷനും ഉപയോക്താവില്‍നിന്ന് ഈടാക്കും. ബാങ്കിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ഗ്രാമീണമേഖലയിലേക്ക് സേവനം എത്തിക്കുന്നതിന്റെയും ഭാഗമാണ് ഈ നീക്കമെന്നാണ് ബാങ്ക് അധികൃതരുടെ വാദം. സ്ഥാപനം ശേഖരിക്കുന്ന പണം ബാങ്കിന്റെ കൗണ്ടറില്‍തന്നെ അടയ്ക്കണമെന്നതിനാല്‍ ഫലത്തില്‍ ജോലിഭാരം കുറയില്ല.

കേരളത്തിലെ മിക്ക എസ്ബിഐ ശാഖകളിലും ആവശ്യത്തിന് ജീവനക്കാരില്ല. സേവനകേന്ദ്രത്തിന്റെ പേരില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ജോലിഭാരം കൂടാന്‍ ഇടയാക്കും. നഗരങ്ങളിലെ ശാഖകളോടു ചേര്‍ന്നാണ് മിക്ക സേവനകേന്ദ്രങ്ങളും ആരംഭിച്ചത്. വന്‍കിടക്കാര്‍ക്ക് ബാങ്കില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിനാല്‍ സാധാരണക്കാരാണ് സേവന കേന്ദ്രത്തിലേക്ക് എത്തുക. ബാങ്കിലെ തിരക്കില്‍നിന്ന് രക്ഷനേടാന്‍ സാധാരണക്കാര്‍ക്ക് സേവനകേന്ദ്രത്തെ ആശ്രയിക്കേണ്ടിവരും. നഗരങ്ങളിലെ ശാഖകളില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ നിലവില്‍ ബാങ്ക് ലഭ്യമാക്കിയിരുന്ന സേവനം പലയിടത്തും നിര്‍ത്തി. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍ . ബാങ്ക് മേഖലയിലെ പണിമുടക്കുകള്‍ നേരിടാന്‍ സേവനകേന്ദ്രങ്ങള്‍ സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍ . കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമനങ്ങള്‍ കുറഞ്ഞു വരുന്നതിനിടെയാണ് സ്വകാര്യമേഖലയിലും പണമിടപാടിന് അനുമതി നല്‍കിയത്.

deshabhimani 200112

1 comment:

  1. സംസ്ഥാനത്ത് 11 കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ പണമിടപാട് കൈകാര്യം ചെയ്യാനുള്ള ചുമതല മുംബൈ ആസ്ഥാനമായ സ്വകാര്യസ്ഥാപനത്തിന് കൈമാറി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യംവച്ചുള്ള നടപടി എസ്ബിഐ സേവനങ്ങളുടെ വിശ്വാസ്യത ചോര്‍ത്തും. എടിഎം നടത്തിപ്പിന് പുറംകരാര്‍ നല്‍കിയതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സമയത്താണ് പുതിയ സ്വകാര്യവല്‍ക്കരണ നീക്കം. കേരളത്തില്‍ എടിഎമ്മുകളില്‍ നിന്നും കള്ളനോട്ട് ലഭിക്കുന്നത് കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. സീറോ മൈക്രോ ഫിനാന്‍സ് ആന്‍ഡ് സേവിങ്ങ്സ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് എസ്ബിഐയുടെ കേരളത്തിലെ ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ക്ക് കരാറെടുത്തത്.

    ReplyDelete