Sunday, February 19, 2012

അപ്രഖ്യാപിത പവര്‍കട്ട് തുടരുന്നു

വൈദ്യുതിക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കേരളം ഇരുട്ടിലേക്ക്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നഗരങ്ങളെ ഒഴിച്ചിട്ട് ഗ്രാമപ്രദേശങ്ങളില്‍ ഇതിനോടകം അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

പിറവം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനം വരെയെങ്കിലും പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് യു ഡി എഫിലെ ചില ഘടക കക്ഷികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വൈദ്യുതിക്ഷാമം അതിരൂക്ഷമാണെന്നും മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ പവര്‍കട്ട് ഒഴിവാക്കാനാവില്ലെന്നും വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍ വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതില്‍ വൈദ്യുതിവകുപ്പിലെ അധികാരികള്‍ക്ക് പിഴവുണ്ടായെന്ന ആക്ഷേപവും ശക്തമാണ്.

വൈദ്യുതിക്ഷാമം വര്‍ധിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പലയിടങ്ങളിലും അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തി. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍, ആശുപത്രികള്‍, വി ഐ പികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളെ ഒഴിവാക്കിയാണ് ഇപ്പോള്‍ അപ്രഖ്യാപിത കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തലസ്ഥാനത്ത് സെക്രട്ടേറിയറ്റ്, മന്ത്രിമന്ദിരങ്ങള്‍, നിയമസഭാ സാമാജികരുടെ ക്വാര്‍ട്ടേഴ്‌സ്, പദ്മനാഭസ്വാമി ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന സോണ്‍ മൂന്നിനെ പവര്‍കട്ടില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലും പ്രധാനനഗരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ഏഴിനും ഒമ്പതിനുമിടയ്ക്കാണ് വൈദ്യുതിവിതരണം നിയന്ത്രിക്കുന്നത്. എന്നാല്‍ വൈദ്യുതി ബോര്‍ഡ് ഓഫീസുകളില്‍ വിളിച്ചന്വേഷിക്കുന്ന ഉപഭോക്താക്കളോട് പവര്‍ക്കട്ടിന്റെ കാര്യം അധികൃതര്‍ മറച്ചുവയ്ക്കുകയാണ്. വൈദ്യുതി ഉല്‍പാദനകേന്ദ്രങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണമെന്ന മറുപടിയാണ് അധികൃതരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിട്ടതാണ് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതും സ്വകാര്യ വൈദ്യുതി ഉല്‍പാദകരില്‍നിന്ന് പ്രതീക്ഷിച്ച വൈദ്യതി കിട്ടാതായതും അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ക്ക് ശേഷി കുറവായതും പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിപ്പിച്ചതായി ബോര്‍ഡ് അധികൃതര്‍ പറയുന്നു. നല്ല മഴ ലഭിച്ച സമയത്ത് മുഴുവന്‍ വെള്ളവും ഒഴുക്കി വിടാനായി ഇടുക്കി, മൂലമറ്റം ഡാമുകളിലെ അഞ്ചു ജനറേറ്ററുകളും ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം കഴിയുന്നത്ര സംഭരിക്കാന്‍ ശേഷി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

ഇതിന്റെ ഫലമായി ഡാമിലെ വെള്ളം ക്രമാതീതമായി കുറഞ്ഞുവെന്നതാണു ഫലം. വേനല്‍ കടുക്കുന്നതോടെ പ്രതിസന്ധി ഇനിയും രൂക്ഷമാകും. ഇതിനെ തുടര്‍ന്നാണ് അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിയത്.

കേന്ദ്ര വൈദ്യുതി വിഹിതം സംസ്ഥാനത്തിന് മുഴുവനായി ലഭിക്കുന്നില്ല. പ്രതിദിനം 3200 മെഗാവാട്ട് വൈദ്യുതി വേണ്ട സ്ഥാനത്ത് 2800 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. അതാത് ദിവസത്തെ ലഭ്യത അനുസരിച്ചാണ് വൈദ്യതി വിതരണം ചെയ്യുന്നത്. ലഭ്യത കുറഞ്ഞാല്‍ വിതരണത്തിലും കുറവു വരുത്തും. കേരളം മുഴുവന്‍ അരമണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ 450 മുതല്‍ 500 മെഗാവാട്ടുവരെ വൈദ്യുതി ലാഭിക്കാമെന്നാണ് ബോര്‍ഡിന്റെ കണക്ക്.

വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടിയവിലയ്ക്ക് സ്വകാര്യ ഉല്‍പാദകരില്‍നിന്ന് വൈദ്യതി വാങ്ങുന്നുണ്ട്. ഇതുമൂലം കേരളത്തിന് വൈദ്യുതി കിട്ടുന്നില്ല. നാഫ്തക്ക് വില കൂടിയതിനാല്‍ കായംകുളം താപവൈദ്യുതി നിലയത്തില്‍ കഴിഞ്ഞ ഒന്നര മാസമായി വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതും കേരളത്തിന്റെ വൈദ്യുതിലഭ്യത കുറച്ചു.

janayugom 190212

1 comment:

  1. വൈദ്യുതിക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കേരളം ഇരുട്ടിലേക്ക്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നഗരങ്ങളെ ഒഴിച്ചിട്ട് ഗ്രാമപ്രദേശങ്ങളില്‍ ഇതിനോടകം അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

    ReplyDelete