Friday, November 9, 2012

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തള്ളണം: പിണറായി

തിരു: പത്മനാഭസ്വാമിക്ഷേത്ര സ്വത്ത് രാജകുടുംബത്തെ ഏല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്യുസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നിയമപരമായി കോടതിയെ സഹായിക്കുകയല്ല, തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരഭിഭാഷകന്‍ എന്നതിലുപരി വിനീതവിധേയനായ രാജദാസനായി ഇദ്ദേഹം മാറി. ക്ഷേത്രഭരണം രാജകുടുംബത്തിന്റെ കൈയില്‍ എത്തിക്കുന്നതിനുള്ള സ്ഥാപിത താല്‍പ്പര്യമാണ് അമിക്യുസ്ക്യൂറിയുടെ റിപ്പോര്‍ട്ട്.

അതിനെ അനുകൂലിക്കുന്ന രീതിയിലുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ റിപ്പോര്‍ട്ട് പ്രശംസിച്ചു. ഹൈക്കോടതി വിധിയോടുളള നിലപാട് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മറ്റു രാഷ്ട്രീയപാര്‍ടികളുടെ അഭിപ്രായം തേടണമെന്ന് സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കില്‍ സര്‍വകക്ഷിയോഗം വിളിക്കാവുന്നതാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഭരണകാര്യങ്ങളില്‍ പങ്കാളിത്തമുണ്ടാകണം എന്ന നിലപാടാണ് സിപിഐ എം നേരത്തേതന്നെ സ്വീകരിച്ചത്. ഗുരുവായൂരിലേതുപോലുള്ള ഒരു സംവിധാനമുണ്ടാക്കുകയും അതില്‍ രാജകുടുംബത്തിനും പങ്കാളിത്തം നല്‍കുകയും ചെയ്യണമെന്നായിരുന്നു അഭിപ്രായം. എന്നാല്‍, ക്ഷേത്രഭരണമാകെ രാജകുടുംബത്തില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള സ്ഥാപിതതാല്‍പ്പര്യമാണ് അമിക്കസ്ക്യൂറി പ്രകടിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായിയുടെ മകന്‍ ആദിത്യവര്‍മയെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ചരിത്രകാരനായ എംജി ശശിഭൂഷന്റെ മകന്‍ ഗൗതം പത്മനാഭനെ ജോയിന്റ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയപാര്‍ടികളോ രാഷ്ട്രീയവര്‍ഗത്തില്‍പെട്ടവരോ അവരുടെ അവിശുദ്ധ കൂട്ടുകെട്ടില്‍പെട്ടവരോ ഇടപെടാന്‍ അവസരമുണ്ടാകരുതെന്നും അമിക്യുസ്ക്യൂറി പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ ആദ്യത്തെ ഇടപെടലുണ്ടായത് ഹൈക്കോടതിയില്‍നിന്നാണ്. ക്ഷേത്രഭരണം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്തു. ക്ഷേത്രസമ്പത്തിന്റെ കണക്കെടുക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.

ക്ഷേത്രം രാജാവിന്റെ സ്വകാര്യസ്വത്താണെന്ന വിധത്തിലുള്ള അമിക്യൂസ്ക്യൂറി റിപ്പോര്‍ട്ട് ചരിത്രനിഷേധമാണ്. നേരത്തെ, ക്ഷേത്രത്തിന്റെ ആധിപത്യം എട്ടര യോഗക്കാര്‍ക്കായിരുന്നു. പൂര്‍ണാവകാശമുള്ള എട്ട് ബ്രാഹ്മണരുടെയും പൂര്‍ണാവകാശമില്ലാത്ത ഒരു നായരുടെയും. ഇവരേക്കാള്‍ വളരെ കുറഞ്ഞ അധികാരം മാത്രമേ വേണാട് രാജാവിനുണ്ടായിരുന്നുള്ളൂ. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ ഭരണം ഏറ്റെടുത്തപ്പോള്‍ തൃപ്പടിദാനത്തിലൂടെ ക്ഷേത്രഭരണം കൈവശപ്പെടുത്തുകയായിരുന്നു. ദൈവത്തിന്റെ പ്രതിപുരുഷനെന്ന സ്ഥാനം നേടിയാണ് തിരുവിതാംകൂര്‍ രാജാവിന്റെ കൈവശം ക്ഷേത്രമെത്തിയത്. ഹൈക്കോടതി വിധി വന്നപ്പോള്‍ ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ച് ഭരണസംവിധാനമുണ്ടാക്കാമെന്ന നിര്‍ദേശം സിപിഐ എം മുന്നോട്ടുവച്ചിരുന്നു.

ക്ഷേത്രത്തിലെ അമൂല്യശേഖരത്തില്‍ രണ്ടുവിഭാഗമുണ്ട്. ഒന്ന് വിഗ്രഹങ്ങളും അതില്‍ ചൂടേണ്ട ആഭരണങ്ങളും അനുബന്ധസാമഗ്രികളും. ഇതില്‍ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയുണ്ട്. അതില്‍ ഒരിടപെടല്‍ ആവശ്യമില്ല. ഇവ ക്ഷേത്രത്തില്‍ സൂക്ഷിക്കുകയും സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുകയും വേണം. മറ്റൊരു ഭാഗം കീഴടക്കപ്പെട്ട നാടുകളില്‍നിന്ന് വസൂലാക്കിയവയും ജനങ്ങളില്‍നിന്ന് ദക്ഷിണയായും മറ്റും സ്വീകരിച്ചതുമാണ്. ഇത് രാഷ്ട്രത്തിന്റെ പൊതുസ്വത്തായി മാറേണ്ടതാണ്. ഇത് നാടിന് ക്ഷേമകരമായി എങ്ങനെ ഉപയോഗിക്കാമെന്നത് ജനാധിപത്യപരമായി തീരുമാനിക്കണം. ചരിത്രപരമായ വസ്തുതകള്‍ വിസ്മരിച്ചുള്ള അമിക്യുസ്ക്യൂറി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ നിയമപരമായ മാര്‍ഗം സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്ന് പിണറായി പറഞ്ഞു.

No comments:

Post a Comment