Tuesday, November 6, 2012

വിവേകാനന്ദനെയും ദാവൂദിനെയും താരതമ്യപ്പെടുത്തിയ ഗഡ്കരി വെട്ടില്‍


സ്വാമി വിവേകാനന്ദനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഒരേ ബുദ്ധിനിലവാരമാണെന്ന പ്രസ്താവന നടത്തിയ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വെട്ടിലായി. അഴിമതി ആരോപണത്തെതുടര്‍ന്ന് രാഷ്ട്രീയ ഭാവിതന്നെ തുലാസില്‍ നില്‍ക്കുമ്പോഴാണ് ഗഡ്കരിക്ക് സ്വന്തം വാക്കുകളും വിനയായത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.

ഭോപാലില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പുരസ്കാര വിതരണച്ചടങ്ങിലാണ് ഗഡ്കരിയുടെ പ്രസ്താവന. എന്നാല്‍, പ്രസ്താവന ബിജെപിക്കുള്ളില്‍ത്തന്നെ മുറുമുറുപ്പുണ്ടാക്കി. വിവേകാനന്ദനെ ഹിന്ദുത്വ ദേശീയതയുടെ മാതൃകാപുരുഷനായി അവതരിപ്പിക്കാന്‍ സംഘപരിവാര്‍ ഏറെക്കാലമായി ശ്രമിക്കുകയാണ്. അധ്യക്ഷന്റെ പ്രസ്താവനയെക്കുറിച്ച് നരേന്ദ്ര മോഡിക്കും ആരാധകര്‍ക്കും എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചോദിച്ചു. തുടര്‍ന്നാണ് വിശദീകരണവുമായി ഗഡ്കരി രംഗത്തെത്തിയത്. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

രാംജത്മലാനിയുടെ മകന്‍ ബിജെപി നേതൃസ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: അഴിമതിയാരോപണം നേരിടുന്ന നിതിന്‍ ഗഡ്കരി അധ്യക്ഷനായിരിക്കെ പാര്‍ടിയില്‍ തുടരാനാാകില്ലെന്നു കാട്ടി മുതിര്‍ന്ന അഭിഭാഷകനും ബിജെപി എംപിയുമായ രാംജത്മലാനിയുടെ മകന്‍ മഹേഷ് ജത്മലാനി ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് രാജിവച്ചു. ഗഡ്കരിക്കെതിരെ ബിജെപിയില്‍ ശക്തമാകുന്ന എതിര്‍പ്പിന് അടിവരയിട്ടാണ് മഹേഷിന്റെ രാജി. ഗഡ്കരി സ്ഥാനമൊഴിയണമെന്ന് നേരത്തെ രാംജത്മലാനിയും ആവശ്യപ്പെട്ടിരുന്നു. നിതിന്‍ ഗഡ്കരിക്കുള്ള കത്തില്‍ "താങ്കള്‍ അധ്യക്ഷനായി തുടരുവോളം ബിജെപിയെ ധാര്‍മികമായും ബൗദ്ധികമായും സേവിക്കുന്നത് അനുചിതമാണെന്ന്" മഹേഷ് വ്യക്തമാക്കി. കത്ത് പുറത്തുവിട്ടത് ശരിയായില്ലെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. എന്നാല്‍, അധ്യക്ഷനെതിരായ പടയൊരുക്കത്തിന്റെ ഭാഗമായി ബിജെപിയില്‍ത്തന്നെ ഒരു വിഭാഗം ആസൂത്രണം ചെയ്തതാണ് മഹേഷിന്റെ രാജിയെന്നാണ് സൂചന.

deshabhimani 061112

1 comment:

  1. സ്വാമി വിവേകാനന്ദനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും ഒരേ ബുദ്ധിനിലവാരമാണെന്ന പ്രസ്താവന നടത്തിയ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വെട്ടിലായി. അഴിമതി ആരോപണത്തെതുടര്‍ന്ന് രാഷ്ട്രീയ ഭാവിതന്നെ തുലാസില്‍ നില്‍ക്കുമ്പോഴാണ് ഗഡ്കരിക്ക് സ്വന്തം വാക്കുകളും വിനയായത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.

    ReplyDelete