Friday, June 14, 2013

പൊലീസ് മൊഴിയെടുത്തിട്ടില്ലെന്ന് സാക്ഷി

ടി പി ചന്ദ്രശേഖരന്‍ കേസുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തിട്ടില്ലെന്നും സിപിഐ എം നേതാവ് കാരായി രാജനെ അറിയില്ലെന്നും 157-ാം സാക്ഷിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ ഷിനോജ് താറ്റ്യോട്ട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായ കാരായി രാജനെ കേസില്‍ അന്വേഷണ സംഘം ബോധപൂര്‍വം ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് വെളിവാക്കുന്നതാണ് സാക്ഷിമൊഴി. കാരായി രാജനെ കേസുമായി ബന്ധിപ്പിക്കുന്ന പ്രോസിക്യൂഷന്‍സാക്ഷി സത്യം തുറന്നുപറഞ്ഞത് സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയ പൊലീസിന്റെ കള്ളക്കഥയ്ക്ക് കനത്ത തിരിച്ചടിയായി. ഇതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ എണ്ണം 52 ആയി.

നേരത്തെ വിസ്താരത്തില്‍നിന്ന് ഒഴിവാക്കിയ ഷിനോജിനെ പ്രോസിക്യൂഷന്‍ ആവശ്യപ്രകാരമാണ് കോടതി വീണ്ടും വിളിച്ചുവരുത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിജിത്ത് എന്ന അണ്ണന്‍ സിജിത്തുമായി 2012 മെയ് അഞ്ചിന് കൂത്തുപറമ്പ് സഹ. ആശുപത്രിയില്‍ എത്തിയെന്ന് കണ്ടതായി പൊലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ ഷിനോജ് പറഞ്ഞു. ഇപ്രകാരം പൊലീസ് രേഖപ്പെടുത്തിയത് തെറ്റാണ്. താന്‍ സിപിഐ എം പ്രവര്‍ത്തകനല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സാക്ഷിയായി മൊഴി നല്‍കിയ നിത്യാനന്ദനും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഞാനും നിത്യാനന്ദനും കൂട്ടുപ്രതികളായ മൂന്ന് കേസുകളുണ്ട്. ഈ കേസുകളില്‍ പരാതിക്കാരും പരിക്കേറ്റവരും സിപിഐ എം പ്രവര്‍ത്തകരാണ്. തന്റെ പേരും വിലാസവും പൊലീസിന് പറഞ്ഞുകൊടുത്തത് നിത്യാനന്ദനാണെന്നും ഷിനോജ് മൊഴി നല്‍കി. പ്രതികളെ രക്ഷിക്കാന്‍ കളവായി മൊഴി നല്‍കുകയാണെന്ന പ്രോസിക്യൂഷന്‍ ആരോപണം സാക്ഷി നിഷേധിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിജിത്തിനെ അറിയുമെന്ന് പൊലീസിനോട് പറഞ്ഞിട്ടില്ല. സിജിത്തിനെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകളിലൂടെ മനസ്സിലാക്കിയിട്ടില്ല. സംഭവദിവസം സിജിത്തിന് പരിക്കേറ്റതായി മനസ്സിലാക്കിയെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റാണ്. ഇപ്രകാരം പൊലീസ് രേഖപ്പെടുത്തിയത് ശരിയല്ലെന്നും ഷിനോജ് പറഞ്ഞു.

പ്രതിഭാഗത്തിനുവേണ്ടി ബി രാമന്‍പിള്ള, സി ശ്രീധരന്‍ നായര്‍, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ എന്‍ സുകുമാരന്‍, എം അശോകന്‍, പി വി ഹരി, കെ വിശ്വന്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, വി വി ശിവദാസന്‍, എന്‍ ആര്‍ ഷാനവാസ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പി കുമാരന്‍കുട്ടി സാക്ഷിയെ വിസ്തരിച്ചു. കേസ് ഡയറിയിലെ 181-ാം സാക്ഷി സജീന്ദ്രന്‍ മീത്തല്‍ അസുഖംമൂലം വ്യാഴാഴ്ച ഹാജരായില്ല. സജീന്ദ്രനെ 19ന് വിസ്തരിക്കും. വെള്ളിയാഴ്ച ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍ എസ് എന്‍ രമേശ്രാജിനെ വിസ്തരിക്കും.

deshabhimani

No comments:

Post a Comment