Monday, June 17, 2013

മെട്രോനിര്‍മാണത്തിന് കുടുംബശ്രീ കരങ്ങളും

കൊച്ചി മെട്രോ റെയില്‍ പണിതുയര്‍ത്താന്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളുടെയും കരങ്ങള്‍. കെട്ടിട നിര്‍മാണ മേഖലയില്‍ കുടുംബശ്രീ പരിശീലനം നല്‍കിയ തൊഴിലാളികളെ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കെട്ടിട നിര്‍മാണത്തിനു പുറമേ മരപ്പണികളിലും വൈദ്യുതീകരണ ജോലികളിലുമെല്ലാം കുടുംബശ്രീ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരെയാണ് മെട്രോ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തുന്നത്.

മെട്രോ നിര്‍മാണത്തിന് ആവശ്യമായ അംഗങ്ങളെ തെരഞ്ഞെടുക്കല്‍ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനം തുടങ്ങി. നാനൂറ്റമ്പതോളം സ്ത്രീകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതില്‍നിന്ന് 200 പേരെയാണ് തെരഞ്ഞെടുക്കുക. തൊഴിലാളികളെ 10 പേര്‍ വീതമടങ്ങുന്ന 20 ഗ്രൂപ്പുകളാക്കി തിരിക്കും. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയ ശേഷമായിരിക്കും മെട്രോ റെയില്‍ പദ്ധതിയുടെ ജോലികള്‍ക്ക് നിയോഗിക്കുക. 200 പേരില്‍നിന്ന് ഏറ്റവും വൈദഗ്ധ്യമുള്ള പത്തു പേരായിരിക്കും ബാക്കിയുള്ള അംഗങ്ങളെ നിയന്ത്രിക്കുന്നത്. മെട്രോയുടെ ഗ്രൗണ്ട് ജോലികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇവരെ പരിശീലനം പൂര്‍ത്തിയാക്കി മെട്രോ റെയില്‍ നിര്‍മാണത്തിന് സജ്ജരാക്കാനാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. അതേസമയം ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ മെട്രോ നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.

ഡല്‍ഹി മെട്രോ, ബംഗളൂരു മെട്രോ, ഹൈദരാബാദ് മെട്രോ ഇവയുടെ നിര്‍മാണത്തിനുണ്ടായിരുന്ന ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയെക്കൊണ്ട് ഇവര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം ആലോചനയിലുണ്ട്. എന്‍ ജി ഒയുമായി ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് മെട്രോ നിര്‍മാണങ്ങളില്‍ എന്‍ ജി ഒയിലെ പരിശീലനം നേടിയ സ്ത്രീത്തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. കുടുംബശ്രീക്ക് അംഗങ്ങളുടെ പരിശീലനത്തിന് സാമ്പത്തിക സഹായം ഹഡ്കോയാണ് നല്‍കുന്നത്. ഹഡ്കോയുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായി 95 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് ഇതുവരെ അനുവദിച്ചിട്ടുള്ളത്.

deshabhimani

No comments:

Post a Comment