Wednesday, December 21, 2011

സിബിഐ റിപ്പോര്‍ട്ടോടെ ലാവ്ലിന്‍ ആരോപണങ്ങള്‍ക്ക് വിരാമം: ഐസക്

ലാവ്ലിന്‍ കേസുമായി ബന്ധപ്പെടുത്തി സിപിഐ എമ്മിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ നടത്തിയ അപവാദ പ്രചാരണങ്ങള്‍ക്ക്, സിബിഐ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ വിരാമമായെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ടയില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ 2009ല്‍ ലാവ്ലിന്‍ കേസ് ഏറ്റെടുത്തപ്പോള്‍ പിണറായി വിജയനെതിരായ പരാമര്‍ശമുണ്ടായിരുന്നില്ല. പിന്നീട് കേസ് പുനരുജ്ജീവിപ്പിക്കാന്‍ ക്രൈം നന്ദകുമാര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. 60 പേജുള്ള സത്യവാങ്മൂലവും രേഖകളും നല്‍കി. എന്നാല്‍ , ആരോപണങ്ങളെ സാധൂകരിക്കുന്ന ഒറ്റരേഖ പോലും ഇല്ലായിരുന്നു. തന്റെ കൈയില്‍ രേഖകളൊന്നുമില്ലെന്ന് നന്ദകുമാര്‍ മൊഴിനല്‍കിയെന്നാണ് സിബിഐ പറഞ്ഞത്. അതുകഴിഞ്ഞാണ് ദീപക് കുമാറിനെ ഇറക്കിയത്. പിണറായി വിജയന്‍ പണം വാങ്ങുന്നത് അദ്ദേഹം നേരിട്ടുകണ്ടത്രേ. പിണറായിക്കൊപ്പം കനഡയില്‍പോയ ഉദ്യോഗസ്ഥന്‍ മരിച്ചത് കൊലപാതകമാണെന്നുവരെ പറഞ്ഞു. ആരോപണത്തിനൊന്നും തെളിവുപോയിട്ട് സൂചന പോലും നല്‍കാന്‍ കഴിഞ്ഞില്ല. ആരോപണം ഉന്നയിച്ച ഒരാള്‍ക്കും തെളിവ് ഹാജരാക്കാനായിട്ടില്ല.

കേസില്‍ ബാക്കിയുള്ളത് ഗൂഢാലോചന മാത്രമാണ്. അതേക്കുറിച്ച് സിബിഐ ഇപ്പോഴും പറഞ്ഞിട്ടില്ല. ഗൂഢാലോചന ഉണ്ടായെങ്കില്‍ അതെപ്പോഴാണ്. 96ലാണ് പിണറായി മന്ത്രിയായത്. ആദ്യ കരാര്‍ ഒപ്പുവച്ചത് 95ലും. അതിനും ഒരു വര്‍ഷം മുമ്പാണ് പത്മരാജന്‍ മന്ത്രിയായിരിക്കെ കുറ്റ്യാടി ധാരണാപത്രം ഒപ്പുവച്ചത്. കാര്‍ത്തികേയനാണ് കണ്‍സള്‍ട്ടന്‍സി കരാറും സപ്ലൈ കരാറും ഒപ്പുവച്ചത്. അതില്‍ ഗൂഢാലോചനയില്ലെന്നാണ് സിബിഐ പറഞ്ഞത്. ശെങ്കുളം, പന്നിയാര്‍ , പള്ളിവാസല്‍ പദ്ധതികളില്‍ ഇത് അതേപടി പകര്‍ത്തുകയായിരുന്നു. തുടക്കക്കാരന്‍ പ്രതിയല്ലെങ്കില്‍ പിന്നെങ്ങനെ പിന്തുടര്‍ച്ചക്കാരന്‍ പ്രതിയാവും. ജി കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കിയ ന്യായങ്ങളെല്ലാം ഇവിടെയും സാധുവാണ്. കാര്‍ത്തികേയന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ പറയുന്നത് പിണറായി വിജയനും ബാധകമാണ്. കാര്‍ത്തികേയനെ മാറ്റിനിര്‍ത്തി ഗൂഢാലോചന ആരോപണം നിലനില്‍ക്കില്ല. കാര്‍ത്തികേയന്‍ അഴിമതി നടത്തിയെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

എ കെ ആന്റണി സര്‍ക്കാര്‍ വൈദ്യുതിമേഖലയില്‍ 13 കരാര്‍ ഒപ്പുവച്ചു. മൂന്ന് ജലവൈദ്യുത പദ്ധതിക്കും 10 താപവൈദ്യുത പദ്ധതിക്കും. എല്ലാം എംഒയു റൂട്ടില്‍ . ഒന്നുപോലും ടെണ്ടര്‍ വിളിച്ചില്ല. പിണറായി മന്ത്രിയായതോടെ ഒറ്റപദ്ധതിപോലും ടെണ്ടറില്ലാതെ കൊടുത്തില്ല. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതി നടത്താമെന്ന് ലാവ്ലിന്‍ പറഞ്ഞെങ്കിലും ടെണ്ടര്‍ വിളിച്ച് പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനാണ് കൊടുത്തത്. ശെങ്കുളം, പള്ളിവാസല്‍ , പന്നിയാര്‍ പദ്ധതികളുടെ കരാര്‍ റദ്ദാക്കിയാല്‍ കേസുകളില്‍പെട്ട് പദ്ധതി അനന്തമായി നീളും. ഇത് ഒഴിവാക്കാന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉത്തമവിശ്വാസത്തോടെ തീരുമാനിച്ചു. നിരക്ക് കുറച്ച് 96ലെ നിരക്കില്‍ 2006ല്‍ നല്‍കാമെന്ന ധാരണ ഉണ്ടാക്കിയാണ് കരാര്‍ നടപ്പാക്കിയത്. ഇതില്‍ ഗൂഢാലോചനയില്ല.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുപോലെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ നടത്തിയ ശ്രമം കാണാന്‍ കഴിയില്ല. ആസൂത്രിതമായി, മാധ്യമ ക്ലിക്കിന്റെ സഹായത്തോടെ, യുഡിഎഫ് നടത്തിയ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഇപ്പോള്‍ തെളിഞ്ഞു. അപവാദപ്രചാരണം നടത്തിയവര്‍ പറഞ്ഞത് അതേപടിയെടുത്ത് നൂറിരട്ടി വലിപ്പത്തില്‍ വിളിച്ചുപറഞ്ഞ മാധ്യമങ്ങള്‍ ചെയ്തത് ശരിയോ, തെറ്റോ എന്ന് ഇനിയെങ്കിലും ഏറ്റുപറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

deshabhimani 211211

1 comment:

  1. ലാവ്ലിന്‍ കേസുമായി ബന്ധപ്പെടുത്തി സിപിഐ എമ്മിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ നടത്തിയ അപവാദ പ്രചാരണങ്ങള്‍ക്ക്, സിബിഐ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ വിരാമമായെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ടയില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete