Tuesday, December 13, 2011

പട്ടികവിഭാഗങ്ങള്‍ക്ക് പദ്ധതിവിഹിതം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതി വിഹിതം ഉറപ്പ് വരുത്താനും ഫണ്ടുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി പദ്ധതിവിഹിതം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്ലഭ്യമാക്കണം. അതില്‍ വെട്ടിക്കുറവ് വരുത്താനോ വഴിമാറ്റി ചെലവഴിക്കാനോ അനുവദിക്കരുതെന്നും സിപിഐ എം സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ അഖിലേന്ത്യാ ശില്‍പ്പശാല അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ് പണം ലാപ്സാകുന്നത് തടയണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. പട്ടിജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും ശില്‍പ്പശാല ആവശ്യപ്പെട്ടു. ഈ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേ സമ്മേളനം വിളിച്ച് ചേര്‍ക്കണം. പദ്ധതികള്‍ നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക ഏജന്‍സിയെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനുമുമ്പ് സംസ്ഥാന കണ്‍വന്‍ഷന്‍ നടത്തി അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കാനും പ്രാദേശിക പ്രശ്നങ്ങളുയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.

ദളിതരുടെ വിമോചനം ജനാധിപത്യവിപ്ലവത്തിന്റെ അവിഭാജ്യഘടകമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദളിത്വിമോചനം ദേശീയപ്രസ്ഥാനത്തിന്റെ അവിഭാജ്യഭാഗമായാണ് ദേശീയനേതാക്കള്‍ കണ്ടിരുന്നത്. അതുകൊണ്ട് ദളിതരുടെ പ്രശ്നങ്ങള്‍ ദളിത് സംഘടനകള്‍ പരിഹരിക്കുമെന്ന ധാരണ തിരുത്തി അവരുടെ വിമോചനവും ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി കണ്ട് വളര്‍ത്തിക്കൊണ്ടുവരണം. പൊതുവായ പ്രശ്നങ്ങള്‍ക്ക് പകരം ദളിതര്‍ നേരിടുന്ന കൃത്യമായ വിഷയങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണമെന്നും കാരാട്ട് പറഞ്ഞു. ശില്‍പ്പശാല മുന്‍ കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറി പി എസ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദളിതരില്‍ ഭൂരിഭാഗവും ഭൂരഹിത കര്‍ഷകരായതിനാല്‍ അവര്‍ക്ക് ഭൂമി ഉറപ്പ് വരുത്താനും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ദളിതര്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ജില്ലകള്‍ തോറും റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ വേണം. സ്വകാര്യമേഖലയിലും സംവരണം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുപതോളം സംസ്ഥാനങ്ങളില്‍നിന്നായി നൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് എ കെ ബാലന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ രാധാകൃഷ്ണന്‍ , ബി രാഘവന്‍ , ഡി ലക്ഷ്മണന്‍ , ബി സത്യന്‍ , കെ ശാന്തകുമാരി എന്നിവരും കേരളത്തില്‍നിന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്തു.

deshabhimani 131211

1 comment:

  1. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതി വിഹിതം ഉറപ്പ് വരുത്താനും ഫണ്ടുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ജനസംഖ്യാനുപാതികമായി പദ്ധതിവിഹിതം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്ലഭ്യമാക്കണം. അതില്‍ വെട്ടിക്കുറവ് വരുത്താനോ വഴിമാറ്റി ചെലവഴിക്കാനോ അനുവദിക്കരുതെന്നും സിപിഐ എം സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ അഖിലേന്ത്യാ ശില്‍പ്പശാല അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

    ReplyDelete