Monday, February 13, 2012

9 മണിക്കൂര്‍ സംവാദം; കാസ്ട്രോ വീണ്ടും വിസ്മയം

ഹവാന: അധികാരമൊഴിഞ്ഞ ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ ആശയസംവാദത്തിനായി വീണ്ടും പൊതുവേദിയില്‍ . 22 രാജ്യത്തു നിന്നെത്തിയ എഴുത്തുകാരും പണ്ഡിതരുമടങ്ങുന്ന സദസ്സിനോട് അദ്ദേഹം സംവദിച്ചത് നീണ്ട ഒമ്പതു മണിക്കൂര്‍ . മണിക്കൂറുകള്‍ നീണ്ട പ്രസംഗങ്ങളിലൂടെ ക്യൂബയെ ത്രസിപ്പിക്കുകയും ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്ത ഫിദലിന്റെ വിപ്ലവയൗവനത്തെ ഓര്‍മിപ്പിക്കുന്നതായി ചടങ്ങ്. ഹവാന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ലോകത്തിന്റെ ദുരവസ്ഥ മുതല്‍ കാസ്ട്രോയുടെ ആരോഗ്യസ്ഥിതിവരെ സംവാദവേദിയില്‍ ചര്‍ച്ചാവിഷയമായെന്ന് സര്‍ക്കാര്‍ വെബ്സൈറ്റായ "ക്യൂബ ഡിബേറ്റ്" റിപ്പോര്‍ട്ട് ചെയ്തു. പ്രസന്നവദനനും ഊര്‍ജസ്വലനുമായ കാസ്ട്രോ എഴുതുകയും പ്രസംഗിക്കുകയുംചെയ്യുന്ന നിരവധി ചിത്രങ്ങളും സൈറ്റ് പുറത്തുവിട്ടു.
"നമ്മള്‍ പോരാടണം. നിരാശ ചിന്തകളെ വിജയിക്കാന്‍ അനുവദിക്കരുത്. അത് നമ്മുടെ കടമയാണ്"- കാസ്ട്രോ ചടങ്ങില്‍ പറഞ്ഞു. കാസ്ട്രോയുടെ പ്രസരിപ്പിലും സാന്നിധ്യത്തിലും ചടങ്ങില്‍ പങ്കെടുത്തവര്‍ ആവേശഭരിതരായി. ഒരാഴ്ചയ്ക്കിടെ കാസ്ട്രോ പങ്കെടുക്കുന്ന രണ്ടാമത്തെ പൊതുപരിപാടിയാണ് ഇത്. ക്യൂബന്‍ വിപ്ലവം വരെയുള്ള തന്റെ ജീവിതത്തിന്റെ ഓര്‍മക്കുറിപ്പായ "ഗറില്ലാ മാന്‍ ഓഫ് ടൈം" പ്രകാശനംചെയ്യുന്ന ചടങ്ങില്‍ കാസ്ട്രോ പങ്കെടുത്തിരുന്നു. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ക്യൂബയുടെ അധികാരമൊഴിഞ്ഞ കാസ്ട്രോ മരിച്ചെന്നു വരെയുള്ള പാശ്ചാത്യമാധ്യമങ്ങളുടെ പ്രചാരണത്തെ തകര്‍ത്തെറിഞ്ഞാണ് പൂര്‍ണ പ്രസരിപ്പോടെ അദ്ദേഹം വീണ്ടും സജീവമാകുന്നത്. 1959 ജനുവരിയിലാണ് വിപ്ലവവിജയത്തിലൂടെ കാസ്ട്രോ ക്യൂബയുടെ അമരക്കാരനായത്. തുടര്‍ന്ന് നീണ്ട 49 വര്‍ഷം ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച കാസ്ട്രോ ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തിന്റെ ഭരണാധികാരിയായ നേതാവെന്ന റെക്കോഡും സ്വന്തമാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ അദ്ദേഹം 2008 ഫെബ്രുവരിയിലാണ് അധികാരമൊഴിഞ്ഞത്. തുടര്‍ന്ന് റൗള്‍ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റായി.

deshabhimani 130212

1 comment:

  1. അധികാരമൊഴിഞ്ഞ ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ ആശയസംവാദത്തിനായി വീണ്ടും പൊതുവേദിയില്‍ . 22 രാജ്യത്തു നിന്നെത്തിയ എഴുത്തുകാരും പണ്ഡിതരുമടങ്ങുന്ന സദസ്സിനോട് അദ്ദേഹം സംവദിച്ചത് നീണ്ട ഒമ്പതു മണിക്കൂര്‍ . മണിക്കൂറുകള്‍ നീണ്ട പ്രസംഗങ്ങളിലൂടെ ക്യൂബയെ ത്രസിപ്പിക്കുകയും ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്ത ഫിദലിന്റെ വിപ്ലവയൗവനത്തെ ഓര്‍മിപ്പിക്കുന്നതായി ചടങ്ങ്. ഹവാന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ലോകത്തിന്റെ ദുരവസ്ഥ മുതല്‍ കാസ്ട്രോയുടെ ആരോഗ്യസ്ഥിതിവരെ സംവാദവേദിയില്‍ ചര്‍ച്ചാവിഷയമായെന്ന് സര്‍ക്കാര്‍ വെബ്സൈറ്റായ "ക്യൂബ ഡിബേറ്റ്" റിപ്പോര്‍ട്ട് ചെയ്തു. പ്രസന്നവദനനും ഊര്‍ജസ്വലനുമായ കാസ്ട്രോ എഴുതുകയും പ്രസംഗിക്കുകയുംചെയ്യുന്ന നിരവധി ചിത്രങ്ങളും സൈറ്റ് പുറത്തുവിട്ടു.

    ReplyDelete