Monday, February 13, 2012

കെഎസ്യു തെരഞ്ഞെടുപ്പിന് വ്യാജ കാര്‍ഡ്: ചെന്നിത്തല ഇടപെടണം- എസ്എഫ്ഐ

കണ്ണൂര്‍ : കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പിന് എസ്എഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരുടെപേരില്‍ വ്യാജ തിരിച്ചറിയല്‍കാര്‍ഡ് ഉണ്ടാക്കിയ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇടപെടണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പല ക്യാമ്പസുകളിലും ഗ്രൂപ്പ് പോരാട്ടത്തില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ പട്ടികയും ഉണ്ടാക്കിയിട്ടുണ്ട്. പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വിദ്യാര്‍ഥികളല്ലാത്തവരുടെ പേരിലാണ് കാര്‍ഡുണ്ടാക്കിയത്. ഇവിടെ 45 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. എസ്എഫ്ഐ അംഗം വി വി ഷംസുദ്ദീന്റെ പേരിലും വ്യാജ കാര്‍ഡ് ഉണ്ടാക്കി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. കെഎസ്യു യൂണിറ്റില്ലാത്ത ക്യാമ്പസാണിത്. ജനാധിപത്യത്തെ അപഹസിക്കുന്ന സമീപനം സ്വീകരിച്ച വിദ്യാര്‍ഥി നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല ഇടപെട്ട് നടപടിയെടുക്കണം. കുന്നോത്തുപറമ്പ് ഐഎച്ച്ആര്‍ഡി കോളേജ്, ഗവ. ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ വനിതാ കോളേജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് തുടങ്ങി പല സ്ഥാപനങ്ങളിലും ഇത്തരത്തില്‍ വ്യാജ കാര്‍ഡ് നിര്‍മിച്ചു. ചില ക്യാമ്പസുകളില്‍ അധികൃതരുടെ ഒത്താശയുണ്ടെന്നും സംശയമുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം വേണം. വ്യാജകാര്‍ഡ് നിര്‍മിച്ചവര്‍ക്കെതിരെ നിയമ നടപടി വേണമെന്നും സുമേഷ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി ഷംസുദ്ദീന്‍ , സെക്രട്ടറി വി കെ സനോജ്, സരിന്‍ ശശി, റോബര്‍ട്ട് ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 130212

1 comment:

  1. കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പിന് എസ്എഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരുടെപേരില്‍ വ്യാജ തിരിച്ചറിയല്‍കാര്‍ഡ് ഉണ്ടാക്കിയ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇടപെടണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete