Monday, February 13, 2012

ജില്ലാ ബാങ്ക്: ഹൈക്കോടതി വിധിയും സര്‍ക്കാര്‍ മറികടന്നു

ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം. എല്ലാ സഹകരണസ്ഥാപനങ്ങളുടെയും കാലാവധി അഞ്ചുവര്‍ഷമാക്കി കേന്ദ്രസര്‍ക്കാര്‍ 97-ാം ഭരണഘടനാ ഭേദഗതി നിയമത്തില്‍ രാഷ്ട്രപതി ഒപ്പുവച്ച് ഒറ്റ മാസം തികയും മുമ്പേയാണ് കേരളത്തില്‍ ജില്ലാ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടുന്നത്. കാലാവധി അഞ്ചുവര്‍ഷമാക്കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നിയമം പാസാക്കണമെന്ന് ഭരണഘടനാ ഭേദഗതി നിയമം അനുശാസിക്കുന്നതിന് കടക വിരുദ്ധമായ നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കടലാസ് സംഘങ്ങളടക്കം എല്ലാവിധ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണബാങ്കില്‍ വോട്ടവകാശം നല്‍കുന്ന ഭരണഘടനാഭേദഗതിക്കുള്ള ഓര്‍ഡിനന്‍സില്‍ ശനിയാഴ്ച രാത്രിയാണ് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഒപ്പിട്ടത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി രാത്രി തന്നെ സര്‍ക്കാര്‍ പ്രസില്‍ അസാധാരണ ഗസറ്റിന്റെ അച്ചടിയും ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ജില്ലാ ബാങ്കുകളില്‍ അഡ്മിനിസ്ട്രേറ്ററായി ചുമതലയേല്‍ക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് രഹസ്യനിര്‍ദേശവും നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഭരണത്തിലുള്ള മലപ്പുറം, വയനാട് അടക്കം 14 ജില്ലാ സഹകരണബാങ്ക് ഭരണസമിതികളും ഇതോടെ പുറത്തായി. സംസ്ഥാന സഹകരണബാങ്കിന്റ നിലവിലുള്ള ഭരണസമിതിക്കും തുടരാന്‍ കഴിയില്ല. ജില്ലാ ബാങ്ക് പ്രസിഡന്റുമാരും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും മാത്രം ഉള്‍പ്പെടുന്നതാണ് സംസ്ഥാന സഹകരണബാങ്ക് ഭരണസമിതി.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ചെയ്ത പതിനായിരക്കണക്കിന് കടലാസ് സംഘങ്ങളടക്കമുള്ള എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്നത് 2008ലെ ഹൈക്കോടതി വിധിക്കും വിരുദ്ധമാണ്. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും മാത്രമായി ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിജപ്പെടുത്തി 2007ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കടലാസ് സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയാല്‍ ചെറിയ ശതമാനം ഓഹരി കൈവശമുള്ളവര്‍ക്ക് ജില്ലാ ബാങ്കിന്റെ നിയന്ത്രണാധികാരം കൈവരുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. 1130 അംഗങ്ങളുള്ള ഒരു ജില്ലാബാങ്കില്‍ 766 എണ്ണം കടലാസ് സംഘങ്ങളാണെന്നും എന്നാല്‍ , ആകെയുള്ള 12.28 കോടിയുടെ ഓഹരിയില്‍ അവയുടെയാകെ വിഹിതം 76,600 രൂപ മാത്രമാണെന്നും അന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയതാണ്. സ്വന്തമായി അപ്പക്സ് സ്ഥാപനങ്ങളുള്ള ക്ഷീര, കയര്‍ , മാര്‍ക്കറ്റിങ് സഹകരണസംഘങ്ങള്‍ക്ക് ജില്ലാ ബാങ്കുകളുമായി നേരിട്ട് വായ്പാ ബന്ധമില്ലാത്തവയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്കൂള്‍ സഹകരണസംഘങ്ങളും ജില്ലാ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നില്ല.

ഈ വാദങ്ങള്‍ ശരിവച്ചാണ് കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രം വോട്ടവകാശം നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത്. കടലാസ് സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു പുറമേ നൂറോളം പ്രാഥമിക സഹകരണസംഘം ഭരണസമിതികള്‍ പിരിച്ചുവിട്ടും ജില്ലാ ബാങ്ക് ഭരണംപിടിക്കാന്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. കോര്‍പറേഷന്‍ , ബോര്‍ഡ് വിഭജനങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന കക്ഷികളെയും നേതാക്കളെയും ജില്ലാ ബാങ്ക് പ്രസിഡന്റ് സ്ഥാനം നല്‍കി അനുനയിപ്പിക്കുകയെന്നതും തിരക്കിട്ട് ജില്ലാ ബാങ്ക് പിരിച്ചുവിട്ടതിന്റെ ലക്ഷ്യമാണെന്ന് അറിയുന്നു.
(ആര്‍ സാംബന്‍)

deshabhimani 130212

No comments:

Post a Comment