Monday, August 22, 2011

പ്രസാദിന്റെ വളര്‍ച്ച കുഞ്ഞാലിക്കുട്ടിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തിയ ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ ജി പ്രസാദ്  ലീഗ് നേതാക്കള്‍ക്കിടയില്‍ ബന്ധം ഉണ്ടാക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗം മാധ്യമപ്രവര്‍ത്തനം. അധ്യാപകസര്‍വീസാരംഭിച്ചകാലത്ത് കോഡൂരില്‍ സി പി എം പ്രവര്‍ത്തകനും സ്‌കൂളില്‍ കെ എസ് ടി എ അംഗവുമായിരുന്ന പ്രസാദ് ചാനല്‍ഭ്രമവും കുഞ്ഞാലിക്കുട്ടി സ്‌നേഹവും ബാധിച്ചതോടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയായിരുന്നു.

മലപ്പുറത്തിനടുത്ത് ചെമ്മങ്കടവ് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനായ അടൂര്‍ സ്വദേശി പ്രസാദ് സ്‌കൂള്‍ പ്രവൃത്തിസമയം കഴിഞ്ഞാല്‍ നേരംപോക്കിനെന്നു പറഞ്ഞ് മലപ്പുറം കേബിള്‍ വിഷനില്‍ വാര്‍ത്ത വായിക്കാനെത്തുകയായിരുന്നു. ലീഗ് വാര്‍ത്തകള്‍ക്കും അവരുടെ  നേതാക്കളുടെ പ്രസ്താവനകള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണ് പ്രസാദ് തന്ത്രം മെനഞ്ഞത്. വാര്‍ത്താവായനയിലൂടെ മലപ്പുറത്തെ ലീഗ് നേതാക്കളുമായി അടുത്ത ഇയാള്‍ പിന്നീട് പുത്തനത്താണിയിലെ മലബാര്‍ കേബിള്‍ വിഷനിലേക്ക് മാറുകയും അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി പൊടുന്നനെ  ഈ ചാനലിന്റെ അവസാനവാക്കായി മാറുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് ഉയര്‍ന്ന ശമ്പളം പറ്റിക്കൊണ്ടു തന്നെ ഈ സ്വകാര്യ സംരംഭത്തിന്റെ എല്ലാമെല്ലാമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച പ്രസാദ് വളരെ പെട്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രിയപ്പെട്ടവനായി. മലബാര്‍വിഷന്‍ ചാനല്‍ വാങ്ങാന്‍ കുഞ്ഞാലിക്കുട്ടിക്ക് താല്‍പ്പര്യമുണ്ടാക്കിയ പ്രസാദ് ആ കച്ചവടം നടത്താന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മലബാര്‍വിഷന്‍ ഉടമകളുടെ താല്‍പ്പര്യക്കുറവുകാരണം നടന്നില്ല. 

ചാനലിലെ വാര്‍ത്താ അവതാരകന്‍,  മാധ്യമപ്രവര്‍ത്തകന്‍ എന്നീ ലേബലുകളുപയോഗിച്ചായിരുന്നു പ്രസാദിന്റെ പിന്നീടുള്ള നീക്കങ്ങള്‍. അതിനിടെ മലബാര്‍വിഷനെ മുന്‍ എം പി പി വി അബ്ദുവഹാബിന് വില്‍ക്കാനും പ്രസാദിന്റെ സാമര്‍ഥ്യത്തിനായി. പാരിതോഷികമായി പ്രസാദിന് പണവും കാറും  ലഭിച്ചതായി പറയപ്പെടുന്നു. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പല കാര്യങ്ങളിലും  തന്ത്രപരമായ ഇടപെടല്‍ ഈ അധ്യാപകന്‍ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പലരോടും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിളിച്ച് വിവരം ചോര്‍ത്തുകയും അത് കൃത്യമായി നേതാവിന് കൈമാറുകയും ചെയ്തു പോരുന്ന പ്രസാദിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. മുസ്‌ലിംലീഗ് തുടങ്ങാന്‍ പദ്ധതിയിട്ട ചാനലിലേക്ക് വന്‍തുക സമാഹരിക്കാനിറങ്ങിപ്പുറപ്പെട്ട സംഘത്തിലും ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും തിരക്കേറിയ അധ്യാപക വൃത്തിക്കിടയിലും ഇയാള്‍ മറ്റാരേക്കാളും സജീവമായിരുന്നു.  ചാനലില്‍ ഉയര്‍ന്ന പദവിയും ഇയാള്‍ക്കുണ്ടായിരുന്നു.  ഇന്‍ഡ്യന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന പേരിലുള്ള ലീഗ് ചാനല്‍ സംരംഭം പാതിവഴിയില്‍ നിലച്ചെങ്കിലും വിദേശത്തും നാട്ടിലുമുള്ള ധനാഢ്യരുമായി വളരെ അടുത്ത ബന്ധം കുഞ്ഞാലിക്കുട്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയില്‍ പ്രസാദ് സ്വന്തമാക്കി. ഒടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ ശത്രുവായ റൗഫിനെ ഒതുക്കുകയെന്ന ലക്ഷ്യവുമായി പ്രസാദ് രംഗത്തെത്തിയപ്പോഴാണ് അധ്യാപകന്റെ പിന്നാമ്പുറത്തെ വളര്‍ച്ചയെക്കുറിച്ച് ലോകം അറിയുന്നത്.  വളരെ സമര്‍ഥമായാണ് പ്രസാദ് കരുക്കള്‍ നീക്കിയത്. റൗഫിന്റെ ബന്ധു കിളിയമണ്ണില്‍ ഫസലുമായി നേരത്തെയുളള ബന്ധം ഇതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്തി.

ഫസലിന്റെ മലപ്പുറത്തെ വീട്ടിലെത്തി റൗഫിനോട് തനിക്ക് വലിയ ആരാധനയാണെന്നും സംസാരിക്കാന്‍ അവസരം ഉണ്ടാക്കിത്തരണമെന്നും ആവശ്യപ്പെട്ട പ്രസാദ് തുടര്‍ന്നുണ്ടായ സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്യുകയായിരുന്നു. ഒരുമലയാള ചാനലിന്റെ ഇതുസംബന്ധിച്ചുള്ള കണ്ടെത്തലുകള്‍ക്കെല്ലാം അടിസ്ഥാനം പ്രസാദിന്റെ ഈ സംഭാഷണമായിരുന്നു.
 
കുഞ്ഞാലിക്കുട്ടി തുടരുന്നത് സമ്മര്‍ദ തന്ത്രങ്ങള്‍ പയറ്റി


കോഴിക്കോട്: ഗുരുതരമായ കുറ്റങ്ങള്‍ ഒന്നിനുപിറകേ ഒന്നായി ആരോപിക്കപ്പെടുന്ന മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ തുടരുന്നത് സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയെന്ന്‌വ്യക്തം. യു ഡി എഫിന് അധികാരം നിലനിര്‍ത്താന്‍ ലീഗ് അനിവാര്യമായതോടെയാണ് യു ഡി എഫിനും സംസ്ഥാന സര്‍ക്കാരിനും നിരന്തരം കളങ്കമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു മന്ത്രിയെ ചുമക്കേണ്ട ഗതികേട് ഉമ്മന്‍ ചാണ്ടിമന്ത്രിസഭയ്ക്കുണ്ടായത്. ഐസ്‌ക്രീം കേസില്‍ അനുകൂല വിധി നേടുന്നതിന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലിയായി കൊടുത്തെന്ന വെളിപ്പെടുത്തലിന് സമാനമാണ് കാസര്‍കോട് വെടിവയ്പ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജഡ്ജി നിസാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ച നടപടി. ജഡ്ജി വഴങ്ങാതെ വന്നപ്പോള്‍ അന്വേഷണക്കമ്മിഷനെ തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടിയെന്നാണ് വ്യക്തമായിരിക്കുന്നത്.

തന്റെ പാര്‍ട്ടി യു ഡി എഫ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നുവെന്ന പേരിലും നിര്‍ണായക വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലും ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ അവിഹിതഇടപാടുകളാണ് കുഞ്ഞാലിക്കുട്ടി നടത്തിവന്നിരുന്നതെന്നാണ് ഓരോ സംഭവവും തെളിയിക്കുന്നത്.  മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാന്‍  നടത്തിയ ചരടുവലികളും പഞ്ചായത്ത് വകുപ്പ് കീറിമുറിച്ചതും അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കോഴവാങ്ങി നിയമനം നടത്താന്‍ ശ്രമിച്ചതുമൊക്കെ സര്‍ക്കാര്‍ നിലനില്‍ക്കുന്നതിനുള്ള വിലപേശല്‍ നടത്തിക്കൊണ്ടായിരുന്നു. എന്നാല്‍ മന്ത്രിയെന്ന പദവി ഉപയോഗിച്ച് ക്രിമിനല്‍ കുറ്റങ്ങള്‍ കൂടി നടത്താന്‍  കുഞ്ഞാലിക്കുട്ടി മടികാണിക്കുന്നില്ലെന്നാണ് വിവാദവ്യവസായിയും ഭാര്യാസഹോദരീ ഭര്‍ത്താവുമായ കെ എ റൗഫിന്റെ തുടര്‍ച്ചയായുള്ള വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഐസ്‌ക്രീം പെണ്‍വാണിഭത്തിലെയും ഒന്നാം കോതമംഗലം പീഡനത്തിലെയും പങ്കാളിത്തം, പെണ്‍വാണിഭക്കേസുകളില്‍ അനുകൂല വിധിനേടുന്നിന് ജഡ്ജിമാര്‍ക്കും അന്വേഷണോദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കല്‍, പെണ്‍വാണിഭക്കേസിലെ ഇരകളെയും സാക്ഷികളെയും പണം കൊടുത്തും ഭീഷണിപ്പെടുത്തിയും വശത്താക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ഭരണസ്വാധീനവും അഴിമതിയും നടത്തി ബന്ധുക്കള്‍ക്കും മക്കള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വന്‍ നിക്ഷേപം നടത്തല്‍, ആര്‍ എസ് എസിലെയും ബി ജെ പിയിലെയും ഒരു വിഭാഗം നേതാക്കളുമായുള്ള അവിഹിത ബന്ധം തുടങ്ങി തെളിവുകള്‍ ഉള്ളതും ഇല്ലാത്തതുമായ ഡസന്‍കണക്കിന് ആരോപണങ്ങളും അവിഹിത ഇടപെടലുകളും നടത്തിയ മറ്റൊരു രാഷ്ട്രീയ നേതാവും കുഞ്ഞാലിക്കുട്ടിയെപ്പോലെ കേരളത്തിലുണ്ടായിട്ടില്ല.

തിരഞ്ഞെടുപ്പുകളില്‍ സമുദായവികാരം ഇളക്കിവിട്ട് വിജയിച്ച് മന്ത്രിക്കസേരയിലെത്തിയ ശേഷം സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അധികാരവും സ്വാധീനവും ഉപയോഗിച്ചതിന് അവസാനത്തെ തെളിവാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് റൗഫിന്റെ ഫോണ്‍ റെക്കോഡ് ചെയ്തത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത സംഭവം. ഇതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണെന്ന കെ എ റൗഫിന്റെ ആരോപണത്തെ നിഷേധിക്കാന്‍ പോലും മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയും ശത്രുപക്ഷത്തായ കെ എ റൗഫിനെയും കുടുക്കാന്‍ നടത്തിയ നീക്കം കുഞ്ഞാലിക്കുട്ടിക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു. തുടര്‍ച്ചയായി ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തുന്ന മന്ത്രിയെ പുറത്താക്കിയാല്‍ അത് മന്ത്രിസഭയുടെ തന്നെ പതനത്തിന് കാരണമാകുമെന്നുള്ള പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.
(ഷിബു ടി ജോസഫ്)

janayugom 220811

1 comment:

  1. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തിയ ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ ജി പ്രസാദ് ലീഗ് നേതാക്കള്‍ക്കിടയില്‍ ബന്ധം ഉണ്ടാക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗം മാധ്യമപ്രവര്‍ത്തനം. അധ്യാപകസര്‍വീസാരംഭിച്ചകാലത്ത് കോഡൂരില്‍ സി പി എം പ്രവര്‍ത്തകനും സ്‌കൂളില്‍ കെ എസ് ടി എ അംഗവുമായിരുന്ന പ്രസാദ് ചാനല്‍ഭ്രമവും കുഞ്ഞാലിക്കുട്ടി സ്‌നേഹവും ബാധിച്ചതോടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയായിരുന്നു.

    ReplyDelete