Wednesday, December 21, 2011

ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ എത്തേണ്ടെന്ന്; 1.13 ലക്ഷം പേര്‍ക്ക് തിരിച്ചടി

ആലപ്പുഴ: എപിഎല്‍ റേഷന്‍കാര്‍ഡ് ബിപിഎല്‍ കാര്‍ഡാക്കി മാറ്റുന്നതിന് അപേക്ഷ നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരിഹാരത്തിനായി എത്തേണ്ടന്ന കലക്ടറുടെ അറിയിപ്പ് ഒരുലക്ഷത്തിലധികം അപേക്ഷകര്‍ക്ക് തിരിച്ചടിയായി. ഇതേ ആവശ്യവുമായി കാലങ്ങളായി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മനംമടുത്തവരാണ് വീണ്ടും കബളിപ്പിക്കപ്പെട്ടത്. അര്‍ഹതയുണ്ടായിട്ടും ബിപിഎല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരമുണ്ടാകുമെന്ന് പ്രചരിപ്പിച്ച് വിവിധ ബ്ലോക്കുപഞ്ചായത്ത് ഓഫീസുകള്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. 1,13,785 പേര്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ച് പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ അപേക്ഷകര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടന്ന് പരിപാടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കലക്ടര്‍ സൗരഭ് ജെയിന്‍ അറിയിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി ഒട്ടേറെ അപേക്ഷകള്‍ ലഭിച്ചതിനാല്‍ അവയുടെ പരിശോധനയ്ക്കും തീര്‍പ്പാക്കലിനും കൂടുതല്‍ സമയം വേണ്ടിവരും. അതിനാലാണ് അപേക്ഷകര്‍ എത്തേണ്ടന്ന നിര്‍ദേശം നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ലഭിച്ച പതിനായിരത്തിലേറെ അപേക്ഷകള്‍ വിഇഒമാര്‍ മുഖേന വീണ്ടും സര്‍വെ നടത്തി അര്‍ഹരെ കണ്ടെത്താനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുവരെ 30,051 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായതായി അസിസ്റ്റന്റ് ഡവലപ്പ്മെന്റ് ഓഫീസര്‍ പറഞ്ഞു. ഇതില്‍ 24,106 പേര്‍ ബിപിഎല്‍ കാര്‍ഡ് ലഭിക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ക്കായി ദിവസങ്ങളോളം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവന്നതായും ഇതിനായി 250 രൂപയോളം ചിലവഴിക്കേണ്ടിവന്നതായും അപേക്ഷകര്‍ പറയുന്നു. മുമ്പ് ഇതേ ആവശ്യത്തിനായി റേഷന്‍ കടകള്‍ മുഖേനയും നേരിട്ടും താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും മറ്റും അപേക്ഷ നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നും ഇതേത്തുര്‍ന്നാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയതെന്നും അപേക്ഷകര്‍ പറഞ്ഞു. എന്നാല്‍ പുതിയ ബിപിഎല്‍ ഗുണഭോക്താക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതയാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയപ്പെടുന്നു. 2009ല്‍ നടന്ന സര്‍വെയില്‍ പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും നിലവിലുള്ള പട്ടികയുടെ എണ്ണം കൂട്ടുന്നതു സംബന്ധിച്ച് ഉത്തരവില്‍ ഒന്നും പറയുന്നില്ല. ഇതുമൂലം നിലവിലെ പട്ടികയില്‍ നിന്ന് ആളുകളെ ഒഴിവാക്കിയെങ്കില്‍ മാത്രമേ പുതിയ കുടുംബങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താനാകൂ. ഒഴിവാക്കല്‍ സംബന്ധിച്ചും ഉത്തരവ് മൗനംപാലിക്കുന്നു. ഇതാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. ഇതോടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരിഹാരംതേടിയെത്തിയ അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണ്. വ്യാഴാഴ്ച ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലാണ് പരിപാടി.

deshabhimani 211211

1 comment:

  1. എപിഎല്‍ റേഷന്‍കാര്‍ഡ് ബിപിഎല്‍ കാര്‍ഡാക്കി മാറ്റുന്നതിന് അപേക്ഷ നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരിഹാരത്തിനായി എത്തേണ്ടന്ന കലക്ടറുടെ അറിയിപ്പ് ഒരുലക്ഷത്തിലധികം അപേക്ഷകര്‍ക്ക് തിരിച്ചടിയായി. ഇതേ ആവശ്യവുമായി കാലങ്ങളായി വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മനംമടുത്തവരാണ് വീണ്ടും കബളിപ്പിക്കപ്പെട്ടത്.

    ReplyDelete