Wednesday, December 21, 2011

റെയില്‍വേ ഒഴികെ എല്ലാ മേഖലയും സ്തംഭിക്കും

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളിലും തൊഴിലാളിവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്തേക്ക്. ഫെബ്രുവരി 28 ന് സംഘടിപ്പിക്കുന്ന രാജ്യവ്യാപക പണിമുടക്കില്‍ ഐഎന്‍ടിയുസിയും ബിഎംഎസുമടക്കം എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും പങ്കെടുക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും ഒറ്റക്കെട്ടായി സമരരംഗത്തേക്ക് വരുന്നതെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവറെഡ്ഡി പറഞ്ഞു. സിഐടിയുവും എഐടിയുസിയും ഐഎന്‍ടിയുസിയും മറ്റ് ട്രേഡ്യൂണിയനുകളും ചേര്‍ന്ന് നേരത്തെ ജയില്‍നിറയ്ക്കല്‍ സമരമടക്കം രാജ്യവ്യാപകമായി പല പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നെങ്കിലും ബിഎംഎസ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ , ഫെബ്രുവരി 28ലെ പണിമുടക്കില്‍ ബിഎംഎസും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബി എന്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ ട്രേഡ്യൂണിയന്‍ നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.

റെയില്‍വേ ഒഴികെ രാജ്യത്തെ എല്ലാ തൊഴില്‍മേഖലകളും ഫെബ്രുവരി 28ന് സ്തംഭിക്കുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. 24 മണിക്കൂര്‍ പണിമുടക്കായതിനാല്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി സ്തംഭിപ്പിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെന്നതുകൊണ്ടാണ് റെയില്‍വേയെ ഒഴിവാക്കിയത്. എന്നാല്‍ ബാങ്ക്, തപാല്‍ , തുറമുഖം, റോഡുഗതാഗതം തുടങ്ങി മറ്റെല്ലാ മേഖലയും സ്തംഭിക്കും. സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ അണിചേരും. വ്യോമയാനമേഖലയിലെ ജീവനക്കാരെ കൂടി പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മന്‍മോഹന്‍ സര്‍ക്കാരിന് കോര്‍പറേറ്റുകളോടും തൊഴിലുമടകളോടുമാണ് പക്ഷപാതിത്വമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവറെഡ്ഡി കുറ്റപ്പെടുത്തി. വിലക്കയറ്റം ദുസ്സഹമായി തുടരുന്നു. നിത്യചെലവിന് സാധാരണ തൊഴിലാളികള്‍ പാടുപെടുകയാണ്. എന്നാല്‍ , കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഒട്ടേറെ പ്രക്ഷോഭങ്ങള്‍ ട്രേഡ്യൂണിയനുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ , സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. രാജ്യവ്യാപക പണിമുടക്ക് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്- സഞ്ജീവറെഡ്ഡി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കുന്നതടക്കം മുഖ്യമായും അഞ്ച് ആവശ്യങ്ങളാണ് ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നത്. സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളെ തൊഴില്‍സംരക്ഷണവുമായി ബന്ധപ്പെടുത്തുന്നതിന് ക്രിയാത്മക നടപടികള്‍ , തൊഴില്‍നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കല്‍ , അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യസുരക്ഷ, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ അവസാനിപ്പിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍ .
 
deshabhimani 211211

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളിലും തൊഴിലാളിവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭരംഗത്തേക്ക്. ഫെബ്രുവരി 28 ന് സംഘടിപ്പിക്കുന്ന രാജ്യവ്യാപക പണിമുടക്കില്‍ ഐഎന്‍ടിയുസിയും ബിഎംഎസുമടക്കം എല്ലാ കേന്ദ്ര ട്രേഡ്യൂണിയനുകളും പങ്കെടുക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും ഒറ്റക്കെട്ടായി സമരരംഗത്തേക്ക് വരുന്നതെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവറെഡ്ഡി പറഞ്ഞു. സിഐടിയുവും എഐടിയുസിയും ഐഎന്‍ടിയുസിയും മറ്റ് ട്രേഡ്യൂണിയനുകളും ചേര്‍ന്ന് നേരത്തെ ജയില്‍നിറയ്ക്കല്‍ സമരമടക്കം രാജ്യവ്യാപകമായി പല പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നെങ്കിലും ബിഎംഎസ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ , ഫെബ്രുവരി 28ലെ പണിമുടക്കില്‍ ബിഎംഎസും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബി എന്‍ റായ് പറഞ്ഞു. ഡല്‍ഹിയില്‍ ട്രേഡ്യൂണിയന്‍ നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.

    ReplyDelete