Tuesday, December 20, 2011

ഛിന്നഭിന്നമായ കോണ്‍ഗ്രസ്

വിദേശ പ്രത്യക്ഷ നിക്ഷേപത്തിലടക്കം ഏതു കാര്യത്തിലും ധിക്കാരപൂര്‍വ്വം സ്വേച്ഛാധിപത്യപരമായി തീരുമാനം കൈകൊള്ളുന്ന കോണ്‍ഗ്രസ്, രാജ്യത്തെ ഏറ്റവും വലിയ കക്ഷിയാണെന്നാണ് അഹങ്കരിക്കുന്നത്. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിക്കാം എന്ന വ്യാമോഹംപോലും വെച്ചുപുലര്‍ത്താന്‍ അര്‍ഹതയില്ലാതായിത്തീര്‍ന്ന ആ കക്ഷി, പക്ഷേ ജനദ്രോഹനയങ്ങള്‍ പൂര്‍വാധികം വേഗതയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണുതാനും. അതിെന്‍റ ഫലമായി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ്, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. യുപി, ബീഹാര്‍ , പശ്ചിമബംഗാള്‍ , തമിഴ്നാട്, ഒറീസ്സ, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങളാല്‍ തിരസ്കരിക്കപ്പെട്ട ആ പാര്‍ടി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഘടകകക്ഷികളുടെ പൊയ്ക്കാലുകളില്‍ കയറിനിന്ന് വലിപ്പം കാണിക്കുന്നുണ്ട്. അഴിമതി, സ്വജനപക്ഷപാതം, ലൈംഗികാപവാദം തുടങ്ങിയ ആരോപണങ്ങളില്‍പെട്ട് മറ്റൊരു സംസ്ഥാനത്ത് (രാജസ്ഥാനില്‍) ആറ് മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ രാജി വെയ്ക്കേണ്ടിവന്നതോടെ, അവിടെയും ഉപ്പുവെച്ച കലംപോലെ ദ്രവിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിക്ക് ഏറെ സ്വാധീനമുണ്ടെന്ന് അഭിമാനിച്ചിരുന്ന ആന്ധ്രപ്രദേശിലാണ്, തകര്‍ച്ചയുടെ ഏറ്റവും ഒടുവിലത്തെ ദൃശ്യങ്ങള്‍ വെളിപ്പെടുന്നത്.

സംസ്ഥാന അസംബ്ലിയില്‍ കഴിഞ്ഞ ആഴ്ച പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിപ്പ് ലംഘിച്ച് ഗവണ്‍മെന്‍റിനെതിരായി വോട്ടുചെയ്തതും രണ്ട് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതും ആ പാര്‍ടിക്ക് നാണക്കേടുണ്ടാക്കി. 294 അംഗ അസംബ്ലിയില്‍ 122നെതിരെ 160 വോട്ടോടെ അവിശ്വാസപ്രമേയം തള്ളപ്പെട്ടുവെങ്കിലും കോണ്‍ഗ്രസ് പാര്‍ടി ചെന്നകപ്പെട്ടിട്ടുള്ള അഗാധമായ പ്രതിസന്ധി വെളിപ്പെടുത്തുന്നതായിരുന്നു വോട്ടെടുപ്പ്. വിമത നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിനോട് കൂറുള്ള 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തതോടെ, 294 അംഗ അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 137 ആയി ചുരുങ്ങി. വൈ എസ് രാജശേഖരറെഡ്ഡിയുടെ കാലത്ത് വമ്പിച്ച ഭൂരിപക്ഷമുണ്ടെന്ന് അഹങ്കരിച്ചിരുന്ന കോണ്‍ഗ്രസിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായി.

അസംബ്ലിക്ക് പുറത്ത് കോണ്‍ഗ്രസുമായി ലയിച്ചുവെന്നും അസംബ്ലിക്കുള്ളില്‍ ലയിച്ചിട്ടില്ലെന്നും പറയുന്ന പ്രജാരാജ്യം പാര്‍ടിയുടെയും മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലീമിന്‍ എന്ന പാര്‍ടിയുടെയും പിന്‍തുണയോടെയാണ് അവിശ്വാസത്തെ കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാര്‍ അതിജീവിച്ചത്. (കോണ്‍ഗ്രസുമായുള്ള ലയനകാര്യത്തില്‍ സിനിമാനടന്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിനുള്ളില്‍ത്തന്നെ വ്യത്യസ്താഭിപ്രായമുണ്ടെന്നതിന്റെ തെളിവാണ് ആ പാര്‍ടിയലെ രണ്ട് എംഎല്‍എമാര്‍ വിപ്പുലംഘിച്ച്, അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടുചെയ്തത്.) അധികാരത്തില്‍ കയറി ഒരു വര്‍ഷത്തിനുള്ളില്‍ നേരിടേണ്ടിവന്ന ബല പരീക്ഷണത്തില്‍ കിരണ്‍കുമാര്‍ റെഡ്ഡി തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും, ആ വിജയം വലിയ തകര്‍ച്ചയുടെ ആരംഭമാണെന്ന് കാണാം. തെലങ്കാനാ സമരത്തോടെ അല്ലെങ്കില്‍തന്നെ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്ന കോണ്‍ഗ്രസ് പാര്‍ടിയെ, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്നു. വിപ്പ് ലംഘിച്ച് വോട്ടുചെയ്ത 16 എംഎല്‍എമാരെ (വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന രണ്ടുപേരെയും) അയോഗ്യരാക്കാനാണ് കോണ്‍ഗ്രസിെന്‍റ നീക്കം. അച്ചടക്കലംഘനത്തിെന്‍റ പേരിലുള്ള ആ നടപടി കൂടുതല്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇപ്പോള്‍ത്തന്നെ തെലങ്കാനാ മേഖലയില്‍നിന്നുള്ളു എംഎല്‍എമാര്‍ രാജിവെച്ചതും ഒരു എംഎല്‍എ അന്തരിച്ചതും കാരണം 7 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കൂട്ടത്തേടെ 25 സീറ്റുകളിലേക്ക് ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ ഒരു മിനി അസംബ്ലി തിരഞ്ഞെടുപ്പിെന്‍റ ഫലമായിരിക്കും അതുണ്ടാക്കുക. തെലങ്കാനാ സമരം, എതിര്‍ തെലങ്കാനാവാദം, ഐക്യവാദം, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിങ്ങനെ വിവിധ ഘടകങ്ങളാല്‍ വിണ്ടുകീറിക്കിടക്കുന്ന കോണ്‍ഗ്രസിന് തെലുഗുദേശം, തെലങ്കാനാരാഷ്ട്രസമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ വലതുപക്ഷ പാര്‍ടികളുടെ ഒറ്റയ്ക്കൊറ്റയ്ക്കോ കൂട്ടായോ ഉള്ള ചെറുത്തുനില്‍പിനെ അതിജീവിക്കാനാകുമോ എന്ന സംശയം ശക്തമായുണ്ട്. പോരെങ്കില്‍ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരംചെയ്യുന്ന സിപിഐ (എം) അടക്കമുള്ള ഇടതുപക്ഷവും ആന്ധ്രപ്രദേശില്‍ ശക്തമായ സാന്നിധ്യമാണ്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി കൃഷിക്കാര്‍ പാപ്പരായി ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുന്നു.

എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. ഭൂരഹിതരും കര്‍ഷകത്തൊഴിലാളികളും ഭൂമിക്കുവേണ്ടി നടത്തുന്ന സമരങ്ങള്‍ , വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരായ പ്രക്ഷോഭം, കടംകയറി പാപ്പരാവുന്ന പാട്ടക്കൃഷിക്കാരുടെ സമരങ്ങള്‍ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങള്‍ പ്രക്ഷോഭത്തിലിറങ്ങിയിരിക്കുന്നു. കര്‍ഷികമേഖല തകര്‍ന്നിരിക്കുന്നു. ആന്ധ്രപ്രദേശില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ആത്മഹത്യചെയ്തത് 90ല്‍ അധികം കൃഷിക്കാരാണ്. ഇവരെല്ലാം പരുത്തിക്കൃഷിക്കാരായിരുന്നു. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം ഓരോമാസവും 210 കൃഷിക്കാര്‍ എന്ന നിരക്കിലാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞ എട്ടുകൊല്ലത്തിനുള്ളില്‍ രാജ്യത്ത് നടന്ന കര്‍ഷക ആത്മഹത്യകളുടെ മൊത്തം കണക്കെടുത്താല്‍ രണ്ടാംസ്ഥാനം ആന്ധ്രപ്രദേശ് സംസ്ഥാനത്തിനാണ് (ഒന്നാംസ്ഥാനം മഹാരാഷ്ട്രയ്ക്കാണ്) 1995-2002 കാലഘട്ടത്തില്‍ ആന്ധ്രപ്രദേശില്‍ പ്രതിവര്‍ഷം ശരാശരി 1590 കൃഷിക്കാരാണ് ആത്മഹത്യചെയ്തത്. 2003-2010 കാലഘട്ടത്തില്‍ അത് പ്രതിവര്‍ഷം ശരാശരി 2301 ആയി ഉയര്‍ന്നു. അതായത് പ്രതിവര്‍ഷ ശരാശരി വര്‍ധന 711 ആണ്. (മഹാരാഷ്ട്ര സംസ്ഥാനത്തെ ഈ കാലയളവിലെ പ്രതിവര്‍ഷ ശരാശരി വര്‍ധന 1294 ആണ്.) ഇതിന്റെയൊക്കെ മധ്യത്തിലാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ കെടുകാര്യസ്ഥതയുടെ ഫലമായി മൂര്‍ച്ഛിച്ചുവന്ന തെലങ്കാനാ പ്രശ്നം തെലങ്കാനാ മേഖലയിലെ ജീവിതത്തെ ആകെ താറുമാറാക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തകിടംമറിഞ്ഞ ഗതാഗത ശൃംഖലയും ജനജീവിതം ദുസ്സഹമാക്കി.

തെലങ്കാനാ പ്രക്ഷോഭത്തിന്റെ ശക്തി തല്‍ക്കാലം കുറഞ്ഞിട്ടുണ്ടെങ്കിലും അത് ജനങ്ങളില്‍ ഉണ്ടാക്കിയ ആഘാതവും തീരുമാനമെടുക്കാന്‍ കഴിവില്ലാതെ സ്തംഭിച്ചുനില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള എതിര്‍പ്പും രൂക്ഷമാണ്. ഏറ്റവും പ്രതികൂലമായ ഒരവസ്ഥയെയാണ് കോണ്‍ഗ്രസ് കക്ഷിയും സംസ്ഥാന ഗവണ്‍മെന്‍റും ഇപ്പോള്‍ ആന്ധ്രപ്രദേശില്‍ അഭിമുഖീകരിക്കുന്നത്. തെലങ്കാനമേഖലയില്‍നിന്നുള്ള ചില എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലേക്കും വിമത നേതാവായ ജഗന്‍മോഹന്‍ റെഡ്ഡി എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. സംസ്ഥാനത്തിനുള്ളിലും പാര്‍ടിക്കുള്ളിലും കെടുകാര്യസ്ഥതയും അരാജകത്വവും അസ്ഥിരതയും കൊടികുത്തിവാഴുന്ന പശ്ചാത്തലത്തില്‍ , ആകെ പ്രതിസന്ധിയില്‍ അകപ്പെട്ട കോണ്‍ഗ്രസ് വീണ്ടും 25 ഓളം അസംബ്ലി മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എന്തായിരിക്കും അനുഭവം എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 231211

1 comment:

  1. വിദേശ പ്രത്യക്ഷ നിക്ഷേപത്തിലടക്കം ഏതു കാര്യത്തിലും ധിക്കാരപൂര്‍വ്വം സ്വേച്ഛാധിപത്യപരമായി തീരുമാനം കൈകൊള്ളുന്ന കോണ്‍ഗ്രസ്, രാജ്യത്തെ ഏറ്റവും വലിയ കക്ഷിയാണെന്നാണ് അഹങ്കരിക്കുന്നത്. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിക്കാം എന്ന വ്യാമോഹംപോലും വെച്ചുപുലര്‍ത്താന്‍ അര്‍ഹതയില്ലാതായിത്തീര്‍ന്ന ആ കക്ഷി, പക്ഷേ ജനദ്രോഹനയങ്ങള്‍ പൂര്‍വാധികം വേഗതയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണുതാനും. അതിെന്‍റ ഫലമായി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ്, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുകയാണ്. യുപി, ബീഹാര്‍ , പശ്ചിമബംഗാള്‍ , തമിഴ്നാട്, ഒറീസ്സ, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും ജനങ്ങളാല്‍ തിരസ്കരിക്കപ്പെട്ട ആ പാര്‍ടി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഘടകകക്ഷികളുടെ പൊയ്ക്കാലുകളില്‍ കയറിനിന്ന് വലിപ്പം കാണിക്കുന്നുണ്ട്. അഴിമതി, സ്വജനപക്ഷപാതം, ലൈംഗികാപവാദം തുടങ്ങിയ ആരോപണങ്ങളില്‍പെട്ട് മറ്റൊരു സംസ്ഥാനത്ത് (രാജസ്ഥാനില്‍) ആറ് മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ രാജി വെയ്ക്കേണ്ടിവന്നതോടെ, അവിടെയും ഉപ്പുവെച്ച കലംപോലെ ദ്രവിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിക്ക് ഏറെ സ്വാധീനമുണ്ടെന്ന് അഭിമാനിച്ചിരുന്ന ആന്ധ്രപ്രദേശിലാണ്, തകര്‍ച്ചയുടെ ഏറ്റവും ഒടുവിലത്തെ ദൃശ്യങ്ങള്‍ വെളിപ്പെടുന്നത്.

    ReplyDelete