Monday, December 19, 2011

ജയിലില്‍നിന്ന് ചപ്പാത്തിക്ക് പുറമെ ബേക്കറി ഉല്‍പ്പന്നങ്ങളും

രുചികരമായ ചപ്പാത്തിക്ക് പിന്നാലെ സ്വാദൂറും കറികളും ബ്രെഡും ബേക്കറി ഉല്‍പ്പന്നങ്ങളും ഇനി മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ സ്വന്തം ബ്രാന്‍ഡില്‍ ലഭിക്കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ചിക്കന്‍, വെജിറ്റബിള്‍ കറികളായിരിക്കും ജയിലില്‍ നിന്നും തയ്യാറാക്കി ഉടന്‍ വില്‍പ്പനയ്‌ക്കെത്തുക. ചപ്പാത്തി നല്‍കിവരുന്നതുപോലെകുറഞ്ഞ വിലയ്ക്ക് തന്നെയായിരിക്കും കറിയുടെയും വില്‍പന. ബ്രഡ്, ബേക്കിംഗ് യൂണിറ്റ് എന്നിവ ജയിലിനുള്ളില്‍ തുടങ്ങുന്നതിനും അനുമതി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കറി ഉണ്ടാക്കാനുള്ള അനുമതി ലഭിച്ചശേഷമായിരിക്കും ബ്രഡിന്റെയും ബേക്കറി ഉത്പ്പന്നങ്ങളുടെയും നിര്‍മാണം തുടങ്ങുക.

ആദ്യഘട്ടത്തില്‍ വെജിറ്റബിള്‍ കറിയും ചിക്കന്‍ കറിയും തയ്യാറാക്കാനാണ് ജയില്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്. പൂജപ്പുര ജയിലില്‍ തന്നെയുള്ള പച്ചക്കറികളുപയോഗിച്ചാണ് വെജിറ്റബിള്‍ കറിയുടെ പ്രിപ്പറേഷന്‍. ചിക്കന്‍ കറിക്കുള്ള കോഴികള്‍ നെട്ടുകാല്‍ത്തേരിയിലുള്ള ഓപ്പണ്‍ ജയില്‍ പൗള്‍ട്രിഫാമില്‍ നിന്നെത്തിക്കും. ചപ്പാത്തിയുടെ വില്‍പ്പനയ്ക്കായി സെന്‍ട്രല്‍ ജയിലില്‍ തുറന്നിരിക്കുന്ന കൗണ്ടറില്‍ നിന്നുതന്നെ കറിയും ലഭിക്കും.  ജയിലില്‍ നിര്‍മിക്കുന്ന ചപ്പാത്തിക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കൂടുതലുള്ള സാഹര്യത്തിലാണ് കറി നിര്‍മാണവും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ജയിലിലെ ചപ്പാത്തി പരീക്ഷണം ഇതിനകം വന്‍വിജയമാണ് നേടിയെടുത്തിരിക്കുന്നത്. ദിവസം 14000 ഓളം ചപ്പാത്തികളാണ് ഇപ്പോള്‍ ജയിലില്‍ ഉണ്ടാക്കുന്നത്. ഇതില്‍ 10000 എണ്ണമാണ് വില്‍ക്കുന്നത്. ബാക്കിയുള്ളവ ജയിലില്‍ തന്നെ ഉപയോഗിക്കുകയാണ്.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മാത്രം ദിവസവും 10,000 ചപ്പാത്തികള്‍ക്കുള്ള ഓര്‍ഡറാണ് ലഭിക്കുന്നത്. പൊലീസ് ക്യാമ്പിലേക്കും ദിവസവും 8000 ചപ്പാത്തികള്‍ നല്‍കുന്നുണ്ട്. ദിവസവും 20000 ഓളം ചപ്പാത്തികള്‍ക്കാണ് ആവശ്യക്കാരെത്തുന്നത്. ആവശ്യക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചപ്പാത്തി നിര്‍മിക്കുന്ന മറ്റൊരു യന്ത്രം കൂടി കൊണ്ടുവരും. ഇത് ജയിലിനുള്ളില്‍ സ്ത്രീകളുടെ ബ്ലോക്കിലായിരിക്കും സ്ഥാപിക്കുന്നത്. ചപ്പാത്തി ഒന്നിന് രണ്ടു രൂപയ്ക്കാണ് വില്‍ക്കുന്നത്. അഞ്ച് ചപ്പാത്തികളടങ്ങിയ ഒരു കിറ്റിന് പത്ത് രൂപയാണ് വില.

രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണമായി ഉപയോഗിക്കാം എന്നതിനാല്‍ തന്നെ ചപ്പാത്തിക്ക് ആവശ്യക്കാര്‍ ഏറെയാണ് എത്തുന്നത്. ഇപ്പോള്‍ മൂന്ന് ഷിഫ്റ്റുകളിലായി 15 പേര്‍ വീതമാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്യുന്നത്. 30 ഗ്രാം ഭാരമുള്ള ചപ്പാത്തികള്‍ വില്‍പ്പനയ്ക്കുപയോഗിക്കും. 50 ഗ്രാം ഭാരമുള്ള ചപ്പാത്തികള്‍ ജയിലിനകത്തുതന്നെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ജയിലില്‍ പുതിയ ചപ്പാത്തി മെഷീന്‍ കൂടി കൊണ്ടു വന്നാല്‍ 60 പേര്‍ പുതുതായി ജോലിയില്‍ കയറും. നവംബര്‍ 28 ന് ആണ് ചപ്പാത്തി നിര്‍മാണ യന്ത്രം സെന്‍ട്രല്‍ ജയിലില്‍ സ്ഥാപിച്ചത്. ജയിലില്‍ നിര്‍മിച്ചു നല്‍കിയ ക്രിസ്മസ് സ്റ്റാറുകള്‍ക്കും വിപണിയില്‍ വന്‍ ഡിമാന്‍ഡായിരുന്നു. 6000 രൂപയാണ് സ്റ്റാറുകള്‍ ഉണ്ടാക്കാന്‍ വേണ്ടിവന്ന ആകെ ചെലവ്. വലിയ ലാഭമാണ് സ്റ്റാര്‍ നിര്‍മ്മാണത്തിലൂടെ നേടാനായത്. 16000 രൂപയ്ക്കാണ് ഇവ വിറ്റുപോയത്.

janayugom news

1 comment:

  1. രുചികരമായ ചപ്പാത്തിക്ക് പിന്നാലെ സ്വാദൂറും കറികളും ബ്രെഡും ബേക്കറി ഉല്‍പ്പന്നങ്ങളും ഇനി മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ സ്വന്തം ബ്രാന്‍ഡില്‍ ലഭിക്കും. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ചിക്കന്‍, വെജിറ്റബിള്‍ കറികളായിരിക്കും ജയിലില്‍ നിന്നും തയ്യാറാക്കി ഉടന്‍ വില്‍പ്പനയ്‌ക്കെത്തുക. ചപ്പാത്തി നല്‍കിവരുന്നതുപോലെകുറഞ്ഞ വിലയ്ക്ക് തന്നെയായിരിക്കും കറിയുടെയും വില്‍പന. ബ്രഡ്, ബേക്കിംഗ് യൂണിറ്റ് എന്നിവ ജയിലിനുള്ളില്‍ തുടങ്ങുന്നതിനും അനുമതി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കറി ഉണ്ടാക്കാനുള്ള അനുമതി ലഭിച്ചശേഷമായിരിക്കും ബ്രഡിന്റെയും ബേക്കറി ഉത്പ്പന്നങ്ങളുടെയും നിര്‍മാണം തുടങ്ങുക.

    ReplyDelete