Tuesday, February 14, 2012

അവസരവാദികള്‍ക്കുള്ളതല്ല എല്‍ഡിഎഫ് പിണറായി

ചീമേനി: അവസരവാദികള്‍ക്ക് വന്നു കയറാനുള്ള സ്ഥലമല്ല എല്‍ഡിഎഫെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫിലെ കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ പരസ്യമായി പറയാന്‍ തയ്യാറാവണം. ഇപ്പോള്‍ യുഡിഎഫിലുള്ള കക്ഷിക്ക് അവിടെ നിന്നും നേരെ എല്‍ഡിഎഫില്‍ വന്നു കയറാമെന്ന ധാരണ വേണ്ട. ഏതു അവസരവാദിക്കും വന്നു കയറാനുള്ള സ്ഥലമല്ല എല്‍ഡിഎഫ്. അവര്‍ യുഡിഎഫ് നിലപാടിനോട് വിയോജിക്കട്ടെ. ചീമേനി രക്തസാക്ഷിത്വത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനോടുള്ള നയം എല്‍ഡിഎഫ് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഭൂരിപക്ഷമുള്ളവര്‍ ഭരിക്കട്ടെയെന്നാണ് സിപിഐ എം തീരുമാനം അതില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ല.

അധികാരത്തിന്റെ പേരില്‍ യുഡിഎഫ് ഗര്‍വ്വു കാണിക്കുകയാണ്. ജനദ്രോഹനയങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ പ്രക്ഷോഭമുയര്‍ത്തി യുഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുകയാണ് സിപിഐഎം ലക്ഷ്യമിടുന്നത്. അല്ലാതെ പാര്‍ലമെന്ററി ജനാധിപത്യത്തിനു വിരുദ്ധമായി ഏതെങ്കിലും സൂത്രവിദ്യയിലൂടെയോ സര്‍ക്കാരിനെ മറിച്ചിടാന്‍ ഉദ്ദേശിക്കുന്നില്ല. പൊതുജനപ്രക്ഷോഭങ്ങളുടെ ചൂടേറ്റ് ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടാകണം. ആളുകളെ അടര്‍ത്തിയെടുത്ത് ഒരു ഗവണ്‍മെന്റുണ്ടാക്കിയാല്‍ ഇപ്പോഴത്തേിനു തുല്യമായിരിക്കും. അങ്ങനെ വന്നാല്‍ സിപിഐഎം തുടര്‍ന്നു വന്ന നയങ്ങളില്‍ നിന്നും പിന്നോക്കം പോകേണ്ടി വരും. ഭരണം നിലനിര്‍ത്താനുള്ള അഭ്യാസത്തിനു മാത്രമേ സമയമുണ്ടാകൂ. പലര്‍ക്കും പല ആവശ്യങ്ങളുണ്ടാകും. അതിന്റെ മുന്നില്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരും. ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ സിപിഐഎമ്മിന്റെ ജനപിന്തുണയില്‍ വലിയ കുറവുണ്ടാകും. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ട്. എല്‍ഡിഎഫിന് അധികാരത്തിലേറാന്‍ കുറുക്കു വഴികള്‍ വേണ്ട.

കൂടുതല്‍ സംഘടനാശേഷി കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് സംസ്ഥാനസമ്മേളനം ചര്‍ച്ച ചെയ്തതെന്ന് പിണറായി പറഞ്ഞു. അതോടൊപ്പം സാമൂഹ്യപ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. നമ്മുടെ സമുഹത്തെ പിന്നോട്ടടിപ്പിക്കാന്‍ വലിയശ്രമം നടക്കുന്നുണ്ട്. ജാതിമതശക്തികള്‍ നാടിന്റെ പ്രത്യേകത തകര്‍ക്കാണ് ശ്രമിക്കുന്നത്. ഉച്ചനീചത്വങ്ങളില്‍ കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തെ നവോത്ഥാനമാണ് മോചിപ്പിച്ചത്. അതിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ നടത്തിയ വര്‍ഗ്ഗസമരത്തിന്റെ ഫലമായാണ് സാമൂഹ്യമാറ്റമുണ്ടായത്. ഇടതുപക്ഷാഭിമുഖ്യമുള്ള സമൂഹമായാണ് കേരളം അറിയപ്പെടുന്നത്. ചില തീവ്രവര്‍ഗീയശക്തികള്‍ ഇത് തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിശക്തമായ മതവേര്‍തിരിവുണ്ടാക്കാനാണ് ശ്രമം. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. മതവിശ്വാസം ആപത്തല്ല. അന്യമതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ് അപകടം. ഇതിനെതിരെ സിപിഐമ്മിന് വിട്ടുവീഴ്ചയില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ തൊഴിലാളികളിലെ വര്‍ഗ്ഗബോധം ഇല്ലാതാക്കാനാണ് ശ്രമം. വര്‍ഗീയത അധികാരവര്‍ഗ്ഗത്തിന്റെ താല്‍പര്യമാണ്. സമൂഹത്തെ ബാധിക്കുന്ന ആപത്തുകള്‍ എങ്ങനെ തടയാം എന്നാണ് സിപിഐഎം ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 

1 comment:

  1. അവസരവാദികള്‍ക്ക് വന്നു കയറാനുള്ള സ്ഥലമല്ല എല്‍ഡിഎഫെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫിലെ കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ പരസ്യമായി പറയാന്‍ തയ്യാറാവണം. ഇപ്പോള്‍ യുഡിഎഫിലുള്ള കക്ഷിക്ക് അവിടെ നിന്നും നേരെ എല്‍ഡിഎഫില്‍ വന്നു കയറാമെന്ന ധാരണ വേണ്ട. ഏതു അവസരവാദിക്കും വന്നു കയറാനുള്ള സ്ഥലമല്ല എല്‍ഡിഎഫ്. അവര്‍ യുഡിഎഫ് നിലപാടിനോട് വിയോജിക്കട്ടെ. ചീമേനി രക്തസാക്ഷിത്വത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനോടുള്ള നയം എല്‍ഡിഎഫ് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഭൂരിപക്ഷമുള്ളവര്‍ ഭരിക്കട്ടെയെന്നാണ് സിപിഐ എം തീരുമാനം അതില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ല.

    ReplyDelete