Monday, February 13, 2012

സൈറണ്‍ നിലച്ചു മോചനം കാത്ത് സ്പിന്നിങ്മില്‍


മാരാരിക്കുളം: 2011 ഫെബ്രുവരി 15ന് പകല്‍ 10.35ന് കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍നിന്നും ഒമ്പതുവര്‍ഷത്തിനുശേഷം സൈറണ്‍ മുഴങ്ങിയപ്പോള്‍ ഏവരിലും പ്രത്യാശയുടെ കിരണങ്ങള്‍ വിരിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്പിന്നിങ്മില്ലിനു പുതുജീവന്‍ പകര്‍ന്ന് നാടിനു സമര്‍പ്പിച്ചപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ ഇന്ന് നിരാശയില്‍ . ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും മില്‍ പ്രവര്‍ത്തിപ്പിക്കാനോ 30 കോടി ചെലവില്‍ നിര്‍മിക്കാന്‍ തറക്കല്ലിട്ട ഹോസയറി യൂണിറ്റ് തുടങ്ങാനോ യുഡിഎഫ് സര്‍ക്കാരിന് ആയില്ല.

സ്വകാര്യമേഖലയിലായിരുന്ന പ്രവര്‍ത്തനം നിലച്ച കേരള സ്പിന്നേഴ്സ് സര്‍ക്കാര്‍ ഏറ്റെടുത്ത് ടെക്സ്റ്റൈല്‍ കോര്‍പറേഷന് കൈമാറുകയായിരുന്നു. 2010-11ലെ ബജറ്റില്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ സ്ഥാപിക്കാന്‍ 36 കോടി രൂപയാണ് നീക്കിവച്ചത്. 2010-11 സാമ്പത്തികവര്‍ഷത്തില്‍തന്നെ പണിപൂര്‍ത്തീകരിച്ച് അതിനൂതന സാങ്കേതികവിദ്യയുള്ള ടെക്സ്റ്റൈല്‍ മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തറക്കല്ലിട്ട് എട്ടാംമാസത്തില്‍ ഉദ്ഘാടനം നടത്താന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. 18,420 സ്പിന്‍ഡിലുകളും 30 എയര്‍ജെറ്റ് ലൂമുകളും സ്ഥാപിച്ചു. പ്രതിവര്‍ഷം 7,45,936 കിലോ വിവിധതരം ഗുണമേന്മയുള്ള നൂല്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടത്തില്‍തന്നെ 352 പേര്‍ക്ക് നേരിട്ടും 250 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കാനും സാധ്യത ഉണ്ടായിരുന്നു. കോമളപുരം മില്ലിനോടു ചേര്‍ന്ന് 30 കോടി ചെലവില്‍ പുതിയ ഹോസിയേറി നിര്‍മാണ യൂണിറ്റ് ആരംഭിക്കാനും ധാരണയായിരുന്നു. വന്‍കുടിശിക ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി കണക്ഷന്‍ മില്ലില്‍ വിച്ഛേദിച്ചിരുന്നു. കണക്ഷന്‍ നല്‍കണമെന്ന് നിര്‍ദേശിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപ്പായില്ല. മില്ലിലേക്കുള്ള നിയമനത്തിനായി എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി റാങ്ക് ലിസ്റ്റും തയ്യാറാക്കി.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നയുടനെ ഈ റാങ്ക്ലിസ്റ്റ് റദ്ദാക്കി നിയമനനടപടികള്‍ അട്ടിമറിച്ചു. മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നുമില്ല. ഒരുവര്‍ഷംമുമ്പ് സ്ഥാപിച്ച കോടികള്‍ വിലയുള്ള യന്ത്രങ്ങളെല്ലാം ഇന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. ബിര്‍ള മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും സംയുക്തസംരംഭത്തില്‍ 1969ലാണ് കോമളപുരത്തെ കേരള സ്പിന്നേഴ്സ് തുറന്നത്. പിന്നീട് ഉത്തംഗ്രൂപ്പിന്റെ മാനേജ്മെന്റില്‍ 2002 മാര്‍ച്ച് 23ന് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉമ്മന്‍ചാണ്ടി നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്പിന്നേഴ്സ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ല. ആ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ സി വേണുഗോപാലും പുറംതിരിഞ്ഞുനിന്നു. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെയും നിശ്ചയദാര്‍ഢ്യത്തിലാണ് കേരള സ്പിന്നേഴ്സ് നിയമംമൂലം ഏറ്റെടുത്ത് പുതുജീവന്‍ നല്‍കിയത്.
(കെ എസ് ലാലിച്ചന്‍)

ആലപ്പി സഹ. സ്പിന്നിങ്മില്‍ കടക്കെണിയിലെന്ന്

കായംകുളം: കരീലക്കുളങ്ങരയിലെ ആലപ്പി സഹകരണ സ്പിന്നിങ് മില്‍ യുഡിഎഫ് ഭരണസമിതിയുടെ ആര്‍ഭാടവും ധൂര്‍ത്തും സ്ഥാപനത്തെ വീണ്ടും കടക്കെണിയിലാക്കിയെന്ന് ജില്ലാ കോ-ഓപ്പറേറ്റീവ് സഹകരണ സ്പിന്നിങ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രസ്താവനയില്‍ ആരോപിച്ചു.

രാജ്യവ്യാപകമായി സ്പിന്നിങ്മില്‍ പ്രതിസന്ധിയുടെ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ മിതത്വം പാലിക്കേണ്ട ഭരണസമിതി അനാവശ്യ നിയമനങ്ങള്‍ നടത്തി സ്ഥാപനത്തിന്റെ ചെലവ് വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ തൊഴിലാളികളെ വിശ്വാസത്തിലെടുത്തുകൊണ്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരുവിധ നടപടിയും സ്വീകരിക്കുന്നില്ല. പ്രതിസന്ധിയുടെ ഭാഗമായി ഉല്‍പ്പാദനം കുറയ്ക്കുകയും തൊഴില്‍ദിനങ്ങള്‍ പകുതിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് സ്ഥാപനത്തില്‍ നിലവിലുള്ള 2005 മോഡല്‍ കാര്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയതിനുശേഷവും ബാങ്കില്‍നിന്നും ലോണെടുത്ത് പുതിയ ആഡംബരകാര്‍ വാങ്ങി. നിലവില്‍ ഡ്രൈവര്‍ തസ്തികയില്‍ സ്ഥിരം ജീവനക്കാരന്‍ ഉണ്ടായിരുന്നിട്ടുകൂടി പുതിയ ഡ്രൈവറെ നിയമിച്ചു. ഓഫീസ് നവീകരണത്തിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ചു. ഓഫീസടക്കമുള്ള ആവശ്യങ്ങള്‍ക്കായി കോടികള്‍ ചെലവു പ്രതീക്ഷിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പണിയുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന സമയത്തുതന്നെയാണ് പഴയ ഓഫീസിനായി വന്‍തുക പാഴാക്കുന്നത്. സ്ഥാപനത്തിന് വന്‍ബാധ്യതകള്‍ വരുത്തിക്കൊണ്ട് ഉന്നത തസ്തികകളിലടക്കം അനാവശ്യനിയമനങ്ങള്‍ നടത്തുകയാണ്. ഇങ്ങനെ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ആഗ്രഹപ്രകാരം നിയമനം നടത്തിയ മാനേജിങ് ഡയറക്ടര്‍ക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ സംയുക്തമായി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് സ്റ്റേ വാങ്ങി.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശേഷി ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. കൂടാതെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒന്നരക്കോടി രൂപ ബജറ്റില്‍ അനുവദിച്ച് എന്‍സിഡിസിയുടെ സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ജില്ലാ സഹകരണബാങ്കില്‍നിന്നും വായ്പയെടുത്തിരുന്നത് തിരിച്ചടയ്ക്കാതെ സ്ഥാപനത്തെതന്നെ ഇല്ലാതാക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അധികമുണ്ടായിരുന്ന മില്ലിന്റെ 10 ഏക്കര്‍ സ്ഥലവും ജില്ലാ ബാങ്കിന് നല്‍കി. സുതാര്യവും അഴിമതിരഹിതവുമായി നടന്ന ഇടപാടിനെ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന അക്കാലത്തെ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും മറ്റ് യുഡിഎഫ് നേതാക്കളും ചേര്‍ന്ന് അഴിമതിയാരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ബാങ്കിനുനല്‍കിയ ഭൂമി തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ചു.

എന്നാല്‍ പുതിയ ഭരണസമിതി ഭൂമി തിരികെ ലഭിക്കുന്നതിന് ശ്രമിച്ചില്ലെന്ന് മാത്രമല്ല, മില്ലിന്റെ വള്ളികുന്നത്തെ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്നതിനുള്ള ഇടപെടല്‍ തുടങ്ങിയിരിക്കുകയാണ്. സ്ഥാപനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ മറ്റ് മില്ലുകളിലുള്ളതിനെക്കാള്‍ വളരെ കുറവാണ്. ഭരണസമിതിയുടെ ഇത്തരം നിലപാടുകള്‍ തിരുത്തണമെന്നും ആര്‍ഭാടങ്ങളും ധൂര്‍ത്തും അവസാനിപ്പിക്കണമെന്നും യൂണിയന്‍ പ്രസിഡന്റ് അഡ്വ. ബി രാജേന്ദ്രനും ജനറല്‍ സെക്രട്ടറി എം എ അലിയാരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 130212

1 comment:

  1. 2011 ഫെബ്രുവരി 15ന് പകല്‍ 10.35ന് കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലില്‍നിന്നും ഒമ്പതുവര്‍ഷത്തിനുശേഷം സൈറണ്‍ മുഴങ്ങിയപ്പോള്‍ ഏവരിലും പ്രത്യാശയുടെ കിരണങ്ങള്‍ വിരിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്പിന്നിങ്മില്ലിനു പുതുജീവന്‍ പകര്‍ന്ന് നാടിനു സമര്‍പ്പിച്ചപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ ഇന്ന് നിരാശയില്‍ . ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും മില്‍ പ്രവര്‍ത്തിപ്പിക്കാനോ 30 കോടി ചെലവില്‍ നിര്‍മിക്കാന്‍ തറക്കല്ലിട്ട ഹോസയറി യൂണിറ്റ് തുടങ്ങാനോ യുഡിഎഫ് സര്‍ക്കാരിന് ആയില്ല.

    ReplyDelete