Monday, February 13, 2012

പ്രഖ്യാപിച്ചതൊന്നും നടപ്പായില്ല; പദ്ധതികള്‍ പേരുമാറ്റി തട്ടിപ്പ്

കോട്ടയം: ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കാനാവാഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതി പേരുമാറ്റി അവതരിപ്പിച്ചു തടിതപ്പുന്നു. അടുത്ത ബജറ്റ് അവതരിപ്പിക്കാറായിട്ടും ധനമന്ത്രി കെ എം മാണി കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയൊന്നും പൂര്‍ത്തിയായില്ല.

അഞ്ചുകോടി രൂപ വകയിരുത്തിയ മൊബൈല്‍ ഹബ് യാഥാര്‍ഥ്യമാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേകസമിതി രൂപീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത് ആര്‍ക്കും മനസിലാകാത്ത രൂപത്തില്‍ കോട്ടയം- കോടിമത മൊബിലിറ്റി ഹബ് സൊസൈറ്റി രൂപീകരിക്കുമെന്ന് പുതുക്കിയിട്ടുണ്ട്. ഇതുവരെ പ്രോജക്ട് തയ്യാറായിട്ടില്ല. മൊബിലിറ്റി ഹബില്‍ റെയില്‍വേ പാസഞ്ചര്‍ ടെര്‍മിനല്‍ , കെഎസ്ആര്‍ടിസി- പ്രൈവറ്റ് സ്റ്റാന്‍ഡുകള്‍ , കൊടൂരാറില്‍ തുടങ്ങി വേമ്പനാട്ടുകായല്‍ വഴിയുള്ള ബോട്ട് സര്‍വീസ് എന്നിവ ഒരുമിപ്പിക്കാനാണ് പരിപാടി. ബോട്ട്സര്‍വീസ് മുമ്പേതന്നെയുള്ളതാണ്. കോടിമത കോട്ടയം പോര്‍ട്ടിന്റെ നിര്‍മ്മാണവും എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതാണ്. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ അനുവദിച്ച അന്താരാഷ്ട്ര നിലവാരമുള്ള പാസഞ്ചര്‍ടെമിനല്‍ നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. നടക്കാത്ത പദ്ധതികളുടെ പേരില്‍ കോട്ടയം എം പി ജോസ് കെ മാണിയും ധനമന്ത്രി കെഎം മാണിയും മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതല്ലാതെ ജനങ്ങള്‍ക്ക് പ്രയോജനമില്ല.

കോടിമതയില്‍ നിന്ന് തുടങ്ങി കുമരകത്ത് അവസാനിക്കുന്ന കോട്ടയം-ചേര്‍ത്തല നാലുവരി ടൂറിസ്റ്റ് ഹൈവേയ്ക്കും അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. പി ജെ ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കേ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച റോഡാണിത്. എന്നാല്‍ അധികാരത്തിലെത്തി മാസങ്ങള്‍കഴിഞ്ഞിട്ടും റോഡ് വികസനം തിരുനക്കരെ തന്നെയാണ്. കുമരകം ചന്തക്കടവില്‍ റോഡിന് വീതിയില്ലാത്തതിനെ തുടര്‍ന്ന് അപകടങ്ങള്‍ പതിവായതോടെ ഗത്യന്തരമില്ലാതെ ജനങ്ങളാണ് റോഡ്കൈയേറിയ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിച്ച് റോഡിന് വീതികൂട്ടിയത്. കോട്ടയത്തും പാലായിലും റിങ് റോഡുകള്‍ നിര്‍മിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. മന്ത്രി തിരുവഞ്ചൂര്‍ ഇപ്പോഴത് "കോട്ടയം ഡവലപ്പ്മെന്റ് - കോറിഡോര്‍ പദ്ധതിയെന്ന പേരില്‍ 20.75 കോടിയുടെ പുതിയപദ്ധതിയായി പ്രഖ്യാപിച്ച് സ്വന്തം പേരിലാക്കി. റോഡ് നിര്‍മാണം എന്ന് തുടങ്ങുമെന്നും പൂര്‍ത്തിയാകുമെന്ന് മന്ത്രിക്ക് അറിയില്ല. മണര്‍കാട്-ഏറ്റുമാനൂര്‍ റോഡും എങ്ങുമെത്തിയില്ല.

ഭരണങ്ങാനം വികസന അതോറിറ്റിക്കായി 25 ലക്ഷം രൂപ നീക്കിവച്ചതായി പ്രഖ്യാപിച്ചിരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ പദ്ധതിയുടെ ചുവടുപിടിച്ച് തുടങ്ങിയ ഈ പദ്ധതിയും എങ്ങുമെത്തിയില്ല. ശബരി റെയില്‍പാത വികസനമാകട്ടെ കോട്ടയം ജില്ല കടന്നിട്ടില്ല. ഇതിനിടെ മധുര - കോട്ടയം റെയില്‍പ്പാത പുതിയ പദ്ധതിയ്ക്കായും യുഡിഎഫിലെ തല്‍പരകക്ഷികള്‍ ഇറങ്ങിയിട്ടുണ്ട്. കെ എം മാണി അടിസ്ഥാനവികസനത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടിയ നെടുമ്പാശ്ശേരിയില്‍നിന്ന് ശബരിമലയ്ക്ക് പ്രത്യേക റോഡ് ഭാവനയായി ശേഷിക്കുന്നു. മോനിപ്പള്ളി, ഉഴവൂര്‍ , മുണ്ടുപാലം, പൊന്‍കുന്നം, എരുമേലി, മുക്കൂട്ടുതറ റൂട്ടിലൂടെയാണ് ശബരിമല ഹൈവേ. ഇതില്‍ ഒരു കോടിപോലും ചിലവഴിച്ചിട്ടില്ല. എരുമേലി ടൗണ്‍ഷിപ്പ്, കോട്ടയം ടി ബി ജങ്ഷന്‍ എന്നിവിടങ്ങളില്‍ വികസനം എങ്ങും എത്തിയില്ല. ഈരയില്‍ കടവ്, വട്ടമൂട്, തറപ്പേല്‍ കടവ്, ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളില്‍ പാലം നിര്‍മ്മിക്കും തുടങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങളും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്.

deshabhimani 130212

1 comment:

  1. കോട്ടയം: ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കാനാവാഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതി പേരുമാറ്റി അവതരിപ്പിച്ചു തടിതപ്പുന്നു. അടുത്ത ബജറ്റ് അവതരിപ്പിക്കാറായിട്ടും ധനമന്ത്രി കെ എം മാണി കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയൊന്നും പൂര്‍ത്തിയായില്ല.

    ReplyDelete