Monday, February 13, 2012

അതിവേഗ റയില്‍പാതയ്ക്ക് രൂപരേഖയായി

അതിവേഗ റയില്‍പാതയ്ക്ക് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ എസ് ഐ ഡി സി) ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ അതിവേഗ റയില്‍ പാത സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ റയില്‍പാത പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കാനും വിശദമായ പഠന റിപ്പോര്‍ട്ട് എത്രയും വേഗം തയ്യാറാക്കാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 560 കിലോമീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയില്‍ തൂണുകള്‍ക്ക് മുകളിലാകും അതിവേഗ റയില്‍പാത നിലവില്‍ വരിക. 1.18 ലക്ഷം കോടിയാണ് പദ്ധതി ചെലവ്.

552 ഹെക്ടര്‍ സ്ഥലമാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. 4,500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നു ഹൈ സ്പീഡ് റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍ പറഞ്ഞു. ജപ്പാനില്‍ നിന്നുള്ള വായ്പ, സ്ഥലം ഏറ്റെടുക്കല്‍ എന്നിവയെ സംബന്ധിച്ച് വ്യക്തത വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പുതിയ പാതയുടെ അലൈന്‍മെന്റ്, ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍, പുനരധിവാസ പാക്കേജ്, വായ്പ തിരിച്ചടക്കുന്നതിനുള്ള മാര്‍ഗം എന്നിവ വീണ്ടും ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു.
ജപ്പാന്‍ സാങ്കേതികവിദ്യയാണ് പദ്ധതിക്കായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഡി എം ആര്‍ സിയും ഇതു തന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിവേഗ റയില്‍ പാതയുടെ പ്രായോഗികതയും സാമ്പത്തിക വിജയസാധ്യതയും പഠിക്കുന്നതിന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനെ നിയോഗിച്ചിരുന്നു. അവരുടെ പ്രാരംഭ പഠനത്തില്‍ പദ്ധതി വിജയപ്രദമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാനുള്ള നിര്‍ദേശം ഡി എം ആര്‍ സിക്ക് നല്‍കിക്കഴിഞ്ഞു. അതിവേഗ റയില്‍പാത സംബന്ധിച്ച് റയില്‍വേയില്‍ നിന്നാണ് എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നത്. ചെന്നൈ, ബാംഗഌര്‍, കോയമ്പത്തൂര്‍ അതിവേഗ ഇടനാഴി കൊച്ചിയിലേക്ക് നീട്ടാന്‍ റയില്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍പ്പോലും അതിവേഗ റയില്‍പാതയ്ക്ക് അനുകൂലമായ നിലപാടാണ് റയില്‍വേ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ തുടര്‍നടപടികള്‍ക്കായി 2009 സാമ്പത്തിക ബജറ്റില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്ന 20 കോടി രൂപ കെ എസ് ഐ ഡി സി ലിമിറ്റഡിന് കൈമാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വകുപ്പിന്റെ അംഗീകാരം കൂടി ഇനി പദ്ധതിക്കായി ലഭിക്കേണ്ടതുണ്ട്. പദ്ധതി ക്ലിയറന്‍സും സാമ്പത്തിക സാധ്യതകള്‍ക്കുമുള്ള അനുകൂല സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടികള്‍ ഉടന്‍ ആരംഭിക്കേണ്ടതായുണ്ട്. അതു തന്നെ വലിയൊരളവു ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യവും ഉണ്ടാക്കുന്നില്ല. 1000 ഏക്കറില്‍ താഴെ മാത്രമേ തിരുവനന്തപുരം - മംഗലാപുരം ഭാഗത്തേയ്ക്ക് ആവശ്യമായി വരുകയുള്ളു.

ഇത്രയും വലിയ ഒരു പദ്ധതി രാജ്യത്ത് തന്നെ ഉണ്ടായിട്ടില്ലെന്നും എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന് സഹകരണം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരള അതിവേഗ റയില്‍ കോര്‍പറേഷന്‍ സി എം ഡി. ടി ബാലകൃഷ്ണന്‍ യോഗത്തില്‍ പദ്ധതി രൂപരേഖ വിശദീകരിച്ചു. 2013 ഏപ്രില്‍ 13 ന് പദ്ധതി ആരംഭിക്കും. മാര്‍ച്ച് 2020 ന് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബാലകൃഷ്ണന്‍ വിശദീകരിച്ചു. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സി ദിവാകരന്‍ എം എല്‍ എ, ആസൂത്രണ കമ്മീഷനംഗം സി പി ജോണ്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

janayugom 140212

1 comment:

  1. അതിവേഗ റയില്‍പാതയ്ക്ക് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ എസ് ഐ ഡി സി) ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ അതിവേഗ റയില്‍ പാത സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete