Monday, February 13, 2012

ജനങ്ങള്‍ വോട്ടുചെയ്യുന്നത് മതം നോക്കിയല്ല: എല്‍സാല്‍വഡോര്‍ അംബാസഡര്‍

മതത്തിലെ ചില ഗ്രൂപ്പുകള്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ ജനങ്ങള്‍ വോട്ടുചെയ്യുന്നത് മതം നോക്കിയല്ലെന്ന് ഇന്ത്യയിലെ എല്‍സാല്‍വഡോര്‍ സ്ഥാനപതി റൂബന്‍ ഇഗ്നാഷിയോ സമോറ റിവാസ് പറഞ്ഞു. 75 ശതമാനത്തോളം കത്തോലിക്കരുള്ള എല്‍സാല്‍വഡോറില്‍ പുരോഗമന ശക്തികള്‍ അധികാരം നേടിയത് അതുകൊണ്ടാണ്. വിമോചന ദൈവശാസ്ത്രത്തിന്റെ പാരമ്പര്യമുള്ള ലാറ്റിന്‍ അമേരിക്കയില്‍ സാമൂഹ്യമാറ്റത്തിന് ക്രിസ്തു പ്രചോദനമായിട്ടുണ്ട്. ക്രിസ്തു പാവങ്ങളുടെ വിമോചകനായാണ് ചരിത്രത്തില്‍ ഇടംപിടിച്ചതെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാലാ വി കെ കൃഷ്ണമേനോന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ "നവഉദാരനയങ്ങളും ലാറ്റിന്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ബദലും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിനായി തലസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.

ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം ഇന്ത്യക്ക് പാഠമാണ്. ദരിദ്രജനങ്ങളോട് ആഭിമുഖ്യമുള്ള നയങ്ങളാണ് എല്‍സാല്‍വഡോര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും പുരോഗമനശക്തികള്‍ക്ക് പരസ്പരം സഹകരിക്കാനുള്ള സാധ്യതയുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 40 വര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമായി ഏഷ്യ മാറും.

60 വര്‍ഷം നീണ്ട പട്ടാളവാഴ്ചയ്ക്കും ഗറില്ലാ പോരാട്ടത്തിനും ശേഷം എല്‍സാല്‍വഡോര്‍ പുതിയ പാതയിലാണ് ഇപ്പോള്‍ . പൊതുജനാരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ഏറെ മുന്നോട്ടുപോയി. സ്കൂളുകളില്‍ യൂണിഫോമും ഉച്ചഭക്ഷണവും ഗവണ്‍മെന്റ് നല്‍കുന്നു. വലതുപക്ഷത്തിനും ഭൂഖണ്ഡത്തിലെ അമേരിക്കന്‍ നിക്ഷിപ്ത താല്‍പ്പര്യത്തിനും എതിരെ പോരാടുന്ന മാര്‍ക്സിസ്റ്റുകള്‍ ഉള്‍പ്പെടുന്ന എഫ്എംഎല്‍എന്‍ മുന്നണിയാണ് എല്‍സാവഡോര്‍ ഭരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലെ മറ്റ് ഇടതുപക്ഷ സര്‍ക്കാരുകളുമായി യോജിച്ചാണ് പ്രവര്‍ത്തനം. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പോലുള്ള സാമ്പത്തികസ്ഥാപനങ്ങളുടെ സമ്മര്‍ദം മറികടക്കാന്‍ എല്‍സാല്‍വഡോറിനു കഴിഞ്ഞു. അമേരിക്കന്‍ സ്വാധീനത്തിലായിരുന്ന രാജ്യമെന്ന നിലയില്‍ നിന്നാണ് ഈ മാറ്റം. സാമൂഹ്യക്ഷേമനടപടികളിലൂടെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ ഊന്നിയ നടപടികള്‍ സര്‍ക്കാര്‍ തുടരുന്നു. മുമ്പ് യാഥാസ്ഥിതിക സര്‍ക്കാരിന്റെ തണലില്‍ നികുതിയിളവും മറ്റും അനുഭവിച്ച സമ്പന്നവിഭാഗത്തെ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ സാധ്യത ഇടതുപക്ഷം ഫലപ്രദമായി വിനിയോഗിക്കണമെന്നും സമോറ പറഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ സമോറ 1991-94, 1997-2000 കാലത്ത് എല്‍സാല്‍വഡോര്‍ നിയമസഭാംഗമായി. തിങ്കളാഴ്ച പകല്‍ 2.30ന് സെനറ്റ് ചേമ്പറില്‍ സമോറ പ്രഭാഷണം നടത്തും.
(അഭിജിത്)

deshabhimani 130212

1 comment:

  1. മതത്തിലെ ചില ഗ്രൂപ്പുകള്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ ജനങ്ങള്‍ വോട്ടുചെയ്യുന്നത് മതം നോക്കിയല്ലെന്ന് ഇന്ത്യയിലെ എല്‍സാല്‍വഡോര്‍ സ്ഥാനപതി റൂബന്‍ ഇഗ്നാഷിയോ സമോറ റിവാസ് പറഞ്ഞു. 75 ശതമാനത്തോളം കത്തോലിക്കരുള്ള എല്‍സാല്‍വഡോറില്‍ പുരോഗമന ശക്തികള്‍ അധികാരം നേടിയത് അതുകൊണ്ടാണ്. വിമോചന ദൈവശാസ്ത്രത്തിന്റെ പാരമ്പര്യമുള്ള ലാറ്റിന്‍ അമേരിക്കയില്‍ സാമൂഹ്യമാറ്റത്തിന് ക്രിസ്തു പ്രചോദനമായിട്ടുണ്ട്. ക്രിസ്തു പാവങ്ങളുടെ വിമോചകനായാണ് ചരിത്രത്തില്‍ ഇടംപിടിച്ചതെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാലാ വി കെ കൃഷ്ണമേനോന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ "നവഉദാരനയങ്ങളും ലാറ്റിന്‍ അമേരിക്കയിലെ സോഷ്യലിസ്റ്റ് ബദലും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിനായി തലസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.

    ReplyDelete