Monday, December 19, 2011

ചുണ്ണാമ്പും മഞ്ഞളും കലര്‍ത്തി പാറിച്ച ചെങ്കൊടി


തൃശൂര്‍ ജില്ലയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ആമ്പല്ലൂരിനുളളത്. നാല്‍പ്പതുകളുടെ അവസാനം ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കുമെതിരെ നടന്ന മര്‍ദന പരമ്പര വിവരണാതീതമാണ്. കൊടിയ മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും ജനനേതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത പാരമ്പര്യമാണ് ആമ്പല്ലൂരിന്റേത്. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത് ജില്ലയിലെ പ്രധാന ഒളിസങ്കേതമായി ആമ്പല്ലൂര്‍ പ്രദേശം മാറി. ഇ എം എസ്, കെ കെ വാര്യര്‍ , പി ഭാസ്കരന്‍ , സി ജനാര്‍ദനന്‍ , സുബ്രഹ്മണ്യ ഷേണായ്, ജോര്‍ജ് ചടയംമുറി, സി അച്യുതമേനോന്‍ തുടങ്ങി നിരവധി നേതാക്കളെ ആമ്പല്ലൂരും സമീപ ഗ്രാമങ്ങളും സുരക്ഷിതമായി ഒളിവില്‍ കാത്തു. ആമ്പല്ലൂരിലെ നൂല്‍ക്കമ്പനിയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രക്ഷോഭമാണ് ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് വഴിതുറന്നത്.

1938 ല്‍ തമിഴ്നാട്ടുകാരനായ അളഗപ്പ ചെട്ടിയാരുടെ ഉടമസ്ഥതയില്‍ നൂല്‍ക്കമ്പനി (അളഗപ്പ ടെക്സ്റ്റൈല്‍സ് കൊച്ചിന്‍ ലിമിറ്റഡ്) ആരംഭിച്ചതോടെയാണ് ജില്ലയിലെ രാഷ്ട്രീയ ഭൂപടത്തില്‍ ആമ്പല്ലൂര്‍ സ്ഥാനം പിടിക്കുന്നത്. നൂല്‍ക്കമ്പനി തൊഴിലാളികളില്‍ ഏറിയപങ്കും തമിഴ്നാട്ടുകാരായിരുന്നു. തമിഴ് തൊഴിലാളികളോടും തദ്ദേശീയ തൊഴിലാളികളോടും മാനേജ്മെന്റ് സമീപനം വ്യത്യസ്തമായിരുന്നു. തമിഴ് തൊഴിലാളികള്‍ക്കായിരുന്നു കൂലിക്കൂടുതല്‍ . തദ്ദേശീയര്‍ക്ക് പ്രതിമാസം ഏഴുരൂപയിലധികം ലഭിക്കാറില്ല. മര്‍ദനവും പീഡനവും വേറെയും. ഇതിനെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. പണിമുടക്കി. എന്നാല്‍ മാനേജ്മെന്റില്‍ സമ്മര്‍ദം ചെലുത്താന്‍ ആദ്യകാല പ്രക്ഷോഭങ്ങള്‍ക്കായില്ല. തൊഴിലാളികള്‍ക്കിടയിലെ വിവേചനത്തിനെതിരെ തമിഴ് തൊഴിലാളികളില്‍ ചിലര്‍ സമരം നയിച്ച ചരിത്രമുണ്ട് ആമ്പല്ലൂരിന്. ആദ്യകാല സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാളിയപ്പന്‍ എന്ന തമിഴ്നാട്ടുകാരനെപ്പറ്റി പി ഭാസ്കരന്‍ കവിതയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആലുവ കേന്ദ്രീകരിച്ച് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിരുന്ന പി എസ് നമ്പൂതിരിയെ ആമ്പല്ലൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പാര്‍ടി നിയോഗിച്ചു. 1948ഓടെ സമരം കരുത്താര്‍ജിച്ചു; ഒപ്പം പൊലീസിന്റെ മര്‍ദനവും.

ശൂരനാട് സംഭവവും പരിയാരം കര്‍ഷകസമരവും നടന്ന പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും പ്രധാന ട്രേഡ് യൂണിയനുകള്‍ക്കും സര്‍ക്കാര്‍ നിരോധനം വന്നു. ആമ്പല്ലൂര്‍ ടെക്സ്റ്റൈല്‍ യൂണിയനും നിരോധിക്കപ്പെട്ടു. അളഗപ്പ ടെക്സ്റ്റൈല്‍സ് അഞ്ചുമാസം പൂട്ടിയിട്ടു. പകുതിയോളം തൊഴിലാളികളെ പിരിച്ചുവിട്ട് കമ്പനി തുറക്കാന്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യൂണിയനുമായി മാനേജ്മെന്റ് കരാറുണ്ടാക്കി. ഏപ്രില്‍ ഒന്നിന് കമ്പനി തുറക്കുമ്പോള്‍ ചെറുത്തുനില്‍പ്പിന് പാര്‍ടി തീരുമാനിച്ചു. കമ്പനി തുറക്കുമ്പോള്‍ എല്ലാ തൊഴിലാളികളും പണിക്കുകയറാന്‍ തീരുമാനിച്ചു. ഒളിവിലായിരുന്ന പി എസ് നമ്പൂതിരി ഏപ്രില്‍ ഒന്നിന് കമ്പനിപ്പടിക്കല്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു. പൊലീസ് നിരയുടെയും ഗുണ്ടകളുടെയും ഒറ്റുകാരുടെയും സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ഒന്നാംതീയതി സമരം നടന്നില്ല. രണ്ടാംതീയതി ചുണ്ണാമ്പും മഞ്ഞളും കലര്‍ത്തിയ വെള്ളത്തില്‍ തോര്‍ത്തുമുക്കി ചെങ്കൊടിയുണ്ടാക്കി പി എസ് നമ്പൂതിരി കമ്പനിപ്പടിക്കല്‍ പാര്‍ടി പതാക പാറിച്ചു. കോണ്‍ഗ്രസുകാര്‍ വിവരം നല്‍കിയതനുസരിച്ച് ശൂലപാണി വാര്യരുടെ നേതൃത്വത്തില്‍ പൊലീസ് താണ്ഡവമാടി. പി എസിനൊപ്പം വിപ്ലവം ശങ്കരന്‍നായര്‍ , കെ കെ രാമന്‍ എന്നീ നേതാക്കളും മര്‍ദനത്തിന് ഇരയായി.

deshabhimani 191211

1 comment:

  1. തൃശൂര്‍ ജില്ലയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ആമ്പല്ലൂരിനുളളത്. നാല്‍പ്പതുകളുടെ അവസാനം ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കുമെതിരെ നടന്ന മര്‍ദന പരമ്പര വിവരണാതീതമാണ്. കൊടിയ മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും ജനനേതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത പാരമ്പര്യമാണ് ആമ്പല്ലൂരിന്റേത്. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത് ജില്ലയിലെ പ്രധാന ഒളിസങ്കേതമായി ആമ്പല്ലൂര്‍ പ്രദേശം മാറി. ഇ എം എസ്, കെ കെ വാര്യര്‍ , പി ഭാസ്കരന്‍ , സി ജനാര്‍ദനന്‍ , സുബ്രഹ്മണ്യ ഷേണായ്, ജോര്‍ജ് ചടയംമുറി, സി അച്യുതമേനോന്‍ തുടങ്ങി നിരവധി നേതാക്കളെ ആമ്പല്ലൂരും സമീപ ഗ്രാമങ്ങളും സുരക്ഷിതമായി ഒളിവില്‍ കാത്തു. ആമ്പല്ലൂരിലെ നൂല്‍ക്കമ്പനിയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രക്ഷോഭമാണ് ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് വഴിതുറന്നത്.

    ReplyDelete